ഹിരോഷിമ: ഹിരോഷിമയുണ്ടാക്കിയ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരിക്കലും മങ്ങലുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഹിരോഷിമ സ്മാരകം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഹിരോഷിമയിലെത്തുന്നത്.
അതേസമയം രണ്ടാം ലോകമഹായുദ്ധത്തിനിടെ ഹിരോഷിമയിലും നാഗസാക്കിയിലും സ്വന്തം രാജ്യം അണുബോംബ് വര്‍ഷിച്ചതിന് അദ്ദേഹം മാപ്പ് പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ ആദ്യ അണുബോംബ് ആക്രമണമായിരുന്നു ഇത്.
അണുബോംബ് ആക്രമണത്തിന് ഇരയായ രണ്ട് പേരുമായി അദ്ദേഹം നേരിട്ട് സംസാരിച്ചു. ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
1945 ആഗസ്റ്റ് ആറിനാണ് അമേരിക്കയുടെ നേതൃത്വത്തിലുളള സഖ്യ കക്ഷികള്‍ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചത്. ആഗസ്റ്റ് ഒമ്പതിന് അവര്‍ നാഗസാക്കിയിലും ബോംബിട്ടു. 14,0000 പേരാണ് ഹിരോഷിമയില്‍ മരിച്ചത്. മൂന്ന് ദിവസം കഴിഞ്ഞ് നാഗസാക്കിയില്‍ നടന്ന അണുബോംബ് ആക്രമണത്തില്‍ 74,000 പേരും കൊല്ലപ്പെട്ടു.
പ്രസിഡന്റ് ഒബാമ ആദ്യം ഹിരോഷിമ സമാധാന സ്മാരക മ്യൂസിയം സന്ദര്‍ശിച്ചു. പിന്നീട് സമാധാന സ്മാരക പാര്‍ക്കിലൂടെ നടക്കുകയും ചെയ്തു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇദ്ദേഹത്തെ അനുഗമിച്ചു. സ്മാരകത്തിലെ കെടാവിളക്കിന് മുന്നില്‍ ഇരുവരും അല്‍പ്പനേരം മൗനമാചരിച്ച് നിന്നു. പിന്നീട് ഒബാമ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: