കളമശേരി: കുസാറ്റിലെ സിന്‍ഡിക്കേറ്റ് യോഗത്തിലെ അജണ്ടയെച്ചൊല്ലി ഒരു വിഭാഗം ജീവനക്കാര്‍ ഉപരോധ സമരവും പ്രതിഷേധയോഗവും നടത്തി. യുഡിഎഫ് അനുകൂല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തൊഴിലാളി വിരുദ്ധ തീരുമാനങ്ങള്‍ എടുക്കുന്നെന്നാണ് ആരോപണം. ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഭരണപക്ഷ അനുകൂല കുസാറ്റ് യോഗം ശ്രമിക്കുന്നതായി കുസാറ്റ് എംപ്ലോയീസ് അസോസിയേഷന് സെക്രട്ടറി ഹരിലാല്‍ പറഞ്ഞു.
ടെക്നിക്കല്‍ സെക്ഷനിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ഉണ്ടായിട്ടും തീരുമാനം അട്ടിമറിക്കാന്‍ സിന്‍ഡിക്കേറ്റ് ശ്രമിക്കുകയാണെന്നും ഹരിലാല്‍ കുറ്റപ്പെടുത്തി. ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് സിന്‍ഡിക്കേറ്റ് യോഗത്തിനെതിരെയാണ് പ്രതിഷേധം നടത്തിയത്. സിന്‍ഡിക്കേറ്റ് യോഗസ്ഥലം ജീവനക്കാര്‍ രാവിലെ 10 മുതല്‍ ഉപരോധിച്ചു. സമീപത്തെ ഗ്രില്‍ സമരാനുകൂലികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1 മണി വരെ സംഘര്‍ഷ അവസ്ഥയായിരുന്നു. ഇതിനിടയില്‍ വൈസ് ചാന്‍സിലറുടെ മുറിയില്‍ യോഗം ചേര്‍ന്നു. വിവരം പത്രക്കുറിപ്പ് വഴി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
സംസ്ഥാന ഭരണം മാറിയതിനാല്‍ നിലവിലുള്ള എംഎല്‍എ മാരെ മാറ്റി പുതിയ വരെ നോമിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ യോഗം നീട്ടി വയ്ക്കണമെന്നും ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇവരെക്കൂടാതെ ഹോസ്റ്റല്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: