ആലുവ: കുടിവെള്ളം മുട്ടിച്ചും റോഡ് തകര്‍ത്തും സ്വകാര്യ കമ്പനി ഭൂഗര്‍ഭ കേബിളിടുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന് രംഗത്ത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിധമുള്ള സ്വകാര്യ ടെലഫോണ്‍ കമ്പനിയുടെ നടപടികളെ കുറിച്ച് വിശദീകരണമാവശ്യപ്പെട്ട് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. ഇതുസംബന്ധിച്ച് വന്ന പത്രവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന് സ്വമേധയ കേസെടുക്കുകയായിരുന്നു. പൊതുമരാമത്ത് റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിന് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ റോഡ് സുരക്ഷാ സമിതിയുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതുള്‍പ്പെടെ മറ്റ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെയെന്നും കമ്മീഷന് ബന്ധപ്പെട്ടവരോട് ആരാഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടാറിംഗ് നടത്തി. രണ്ടാഴ്ച്ച മാത്രം പിന്നിട്ടപ്പോഴാണ് ആലുവ മേഖലയില്‍ വ്യാപകമായി റോഡ് കുത്തിപ്പൊളിക്കല്‍ നടന്നത്. ടാറിംഗ് തകരാറിലായതിന് പുറമെ പലയിടത്തും കുടിവെള്ള പൈപ്പ് പൊട്ടുകയും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുകയും ചെയ്തു. ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ടെലഫോണുകള്‍ നിശ്ചലമായി. കുഴിയെടുത്ത് ആഴച്ചകള്‍ക്ക് ശേഷമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുഴി അടക്കുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കിയിരുന്നു. ആലുവ കാസിനോ തീയറ്ററിന് സമീപം പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി മണിക്കൂറുകള്‍ക്കകം വീണ്ടും പൊട്ടിയ സംഭവവും ഉണ്ടായി.
ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് രാത്രികാലങ്ങളിലാണ് കുഴിയെടുക്കുന്നത്. പൈപ്പുകള്‍ പൊട്ടുമ്പോള്‍ അവിടെ പണി നിര്‍ത്തി അടുത്ത പോയന്റിലേക്ക് പോവുന്ന അവസ്ഥയായിരുന്നു. കുഴിയെടുക്കുന്നതിന് അനുമതി നല്കുന്ന പൊതുമരാമത്ത് വകുപ്പിന്റെയും വാട്ടര്‍ അതോറിട്ടി നഗരസഭ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ കുഴിയെടുക്കണമെന്നാണ് ചട്ടം. റോഡിലെ തിരക്കുകള്‍ ഒഴിവാക്കാനെന്ന പേരിലാണ് രാത്രികാലങ്ങളിലാണ് കുഴിയെടുക്കുന്നത്. ഈ സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ടാകാത്തതിനാല്‍ അന്യസംസ്ഥാനക്കാര്‍ തോന്നുംപടി കുഴിയെടുക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ജില്ലാ കളക്ടറെ കൂടാതെ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, നഗരസഭ സെക്രട്ടറി, ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്കും കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: