രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ഒട്ടേറെ സാമ്പത്തിക പരിഷ്കരണങ്ങള്‍ നിര്‍വഹിച്ചു. ആധാര്‍ കാര്‍ഡു മുതല്‍ പാപ്പര്‍ ബില്‍ തുടങ്ങി മൗറീഷ്യസുമായുള്ള നികുതക്കരാര് വെര ഒട്ടേറെ പരിഷ്കാരങ്ങള്‍. 1991-ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാര നടപടികളുമായി എങ്ങനെ താരതമ്യം ചെയ്യാം?
ശരിയാണ് 1991-ല്‍ ഒട്ടേറെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു തുടക്കം കുറിച്ചു. പക്ഷേ 2004 മുതല്‍ 14 വരെയുള്ള കാലത്ത് ആ നടപടികളെല്ലാം നിര്‍ത്തുകയോ മന്ദിപ്പിക്കുകയോ ചെയ്തു. കാരണം കോണ്‍ഗ്രസിന്റെ അക്കാലത്തെ നേതൃത്വവും സര്‍ക്കാരുകളും കരുതിയത് 1971-ലെ ബാങ്ക് ദേശസാല്ക്കരണത്തിനു ശേഷമുള്ള കാലത്തെ രാഷ്ട്രീയമാണ് നല്ലതെന്നായിരുന്നു. അതു തെറ്റിദ്ധാരണയായിരുന്നു. രാജ്യത്തെ ഉല്‍പ്പാദനശേഷി വര്‍ദ്ധിച്ചതും വിതരണ സംവിധാനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുമുള്പ്പെടെ ഒട്ടേറെ അടിസ്ഥാന സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. അതു വലിയ നഷ്ടമുണ്ടാക്കി.
എന്നാല്‍ 2014-ല്‍ കാര്യങ്ങള്‍ മാറി. ജനവിധി വളരെ സുനിശ്ചിതമായി. മികച്ച, കാര്യങ്ങള്‍ മനാസിലാക്കുന്ന ഒരു നേതാവ് വന്നു. മൂന്നാമത് ദേശീയ സാഹചര്യവും മനോഭാവവും തികച്ചും പ്രതീക്ഷ നല്‍കുന്നതായി. സാമ്പത്തിക പരിഷ്കാരങ്ങള്‍ സ്വാഗതം ചെയ്യുന്നതും അനുഭവിക്കുന്നതുമായ വിഭാഗം 1991-ലേതില്‍നിന്ന് 2014-16 കാലത്ത് വളരെ വിപുലമായി.
ഇതിനു പുറമേ ആഗോള എണ്ണവില കുറഞ്ഞതും അനുകൂല ഘടകമായി. എന്നാല്‍ മൂന്ന് എതിര് ഘടകങ്ങളുമുണ്ടായി. ഒന്ന് ആഗോള പരിസ്ഥിതി പ്രശ്നം തീരെ സൗഹാര്ദ്ദപരമാകാഞ്ഞതാണ്. രണ്ട്, കാലാവസ്ഥ പ്രതികൂലമായതും മോശം മഴയും.
മൂന്നാമത്തേത് ഏറ്റവും പ്രധാനമായതാണ്, യുപിഎ സര്‍ക്കാര്‍ ഇറങ്ങിപ്പോകുമ്പോള്‍ ഉണ്ടാക്കിവെച്ച ഓരോരോ പ്രശ്നങ്ങള്‍ വിവിധ മേഖലകളില്‍ ഉണ്ടാക്കിയ അസ്വസ്ഥതകളാണ്, അത് ബാങ്കുകളെയും സ്വകാര്യ മേഖലയേയും ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു, ജനങ്ങളുടെ വിശ്വാസം തന്നെ തകര്‍ത്തിരുന്നു.
ഇപ്പോഴത്തെ പരിഷ്കാരങ്ങള്‍ എങ്ങനെ ഗുണകരമാകുന്നു?
കാര്യങ്ങള്‍ മെച്ചപ്പെട്ടു. സബ്സിഡി യുക്തിസഹമാക്കണമെന്നും മറ്റും ഒട്ടേറെ പേര് മുമ്പും എഴുതുകയും പ്രസംഗിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. പക്ഷേ പ്രാവര്ത്തികമായതിപ്പോഴാണ്. ആധാര്‍ സംവിധാനവും ബാങ്കുമായി ബന്ധിപ്പിച്ചതോടെ സബ്സിഡി തികച്ചും അര്‍ഹര്‍ക്ക് നേരിട്ടു കിട്ടാന്‍ തുടങ്ങി. അനര്‍ഹരെ ഒഴിവാക്കാനായി. പാപ്പര്‍ നിയമം പരിഷ്കരിച്ചത് ബാങ്കുകള്‍ക്ക് ഏറെ സഹായകമായി. ഈ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിച്ചു. ബാങ്ക് ബോര്‍ഡ് ബ്യൂറോ പ്രവര്‍ത്തനം തുടങ്ങി. ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരമായി.
ക്രിക്കറ്റു സാങ്കേതികതയില്‍ പറഞ്ഞാല്‍ ആദ്യ ഓവറുകളിലെ നിയന്ത്രിച്ചുള്ള കളികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി തുടര്ന്നെങ്ങനെയാവും?
മോദിസര്‍ക്കാരും മുന്‍ സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം, അവരെല്ലാം തുടക്കത്തില്‍, മധുവിധുക്കാലം നിശ്ചയിച്ച്, ചില കാര്യങ്ങള്‍ ചെയ്യുകയും പിന്നീട് അവസാനം ചില തട്ടിപ്പുകള്‍ കാട്ടുകയുമായിരുന്നു. അതു ഗുണകരമല്ല. ഈ പ്രധാനമന്ത്രിയുടെ വഴിയും രീതിയും അതല്ല, മുഴുവന്‍ തുടക്ക ഓവറുകള്‍ ഗൗരവമുള്ളതാണ്, അതുകൊണ്ടുതന്നെ മുഴുവന്‍ ഓവറുകളും അങ്ങനെ തുടരും. അതിന്റെ ഗുണം ഓരോമന്ത്രാലയങ്ങളിലുമുണ്ടാകും. ചില മന്ത്രാലയങ്ങളുടെ പ്രകടനം നോക്കൂ. ഉദാഹരണത്തിന് ഊര്‍ജ്ജവകുപ്പ്; ഉപയോഗിക്കുന്നവര്‍ പണംകൊടുത്താല്‍ മതി. ഉപയോഗിക്കുന്നവര്‍ കൊടുത്തേ മതിയാകൂ. ഉല്‍പ്പാദനം കൂട്ടുന്നു. ഉല്പ്പാനത്തിനുള്ള അസംസ്കൃത വസ്തു ലഭ്യമാക്കുന്നു. ബദല്‍ ഊര്‍ജ്ജം കണ്ടെത്തുന്നു. 25 ശതമാനം വ്യാവസായിക മെച്ചമുണ്ടാക്കുന്ന എയര്‍പോര്‍ട്ടുകള്‍ക്ക് ആസൂത്രണം ചെയ്തിട്ടുള്ള ഏതുരാജ്യമുണ്ട് വേറെ. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം അവസാനിച്ചാല്‍ വ്യാപാര മേഖലയില്‍ വന്‍ കുതിപ്പുണ്ടാകും, അതിനാല്‍ കിഴക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ പ്രദേശത്തും രണ്ടുവലിയ തുറമുഖങ്ങളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നു. 10000 കിലോ മീറ്റര്‍ ഹൈവേ നിര്‍മ്മാണം, റെയില്‍വേയുടെ മുഖച്ഛായമുതല് അടിമുടി മാറ്റം, റോഡു ഗതാഗതത്തില്‍ അടിസ്ഥാനമാറ്റം, എണ്ണ-വാതക വകുപ്പിന്റെ മികച്ച പദ്ധതികള്‍, അങ്ങനെ സര്‍ക്കാര്‍ രണ്ടുവര്‍ഷത്തില്‍ തുടങ്ങിയിട്ടുള്ളത് കൂടുതല്‍ ശക്തമായി തുടരും.
ഭാരത സാമ്പത്തിക സ്ഥതി കൂടുതല്‍ മെച്ചപ്പെടുമെന്നാണോ കരുതുന്നത്?
ഉറപ്പായും. കാരണം ഇത്രത്തോളം കടുത്ത വെല്ലുവിളികളിലും 7.6 ശതമാനമ സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിഞ്ഞത് ചെറിയകാര്യമല്ല, ആഗോള സ്ഥിതിവിശേഷം മാറുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയുമെന്നൊന്നും പറയുന്നതിലര്‍ത്ഥമില്ല. അടുത്ത മാസങ്ങളില്‍ എണ്ണവില എന്താകുമെന്ന് ആര്‍ക്കു പറയാനാവും. പക്ഷേ, കൂടിയാലും കുറഞ്ഞാലും ഒരു പരിധിയുണ്ടാകും. മറ്റൊന്ന് മികച്ച മണ്‍സൂണാണ്. ഈ വര്‍ഷം മികച്ച മഴ കിട്ടുമെന്നാണ് കരുതുന്നത്. അത് കാര്‍ഷിക മേഖലയ്ക്കു ഗുണമാകും. അത് ഗ്രാമീണ മേഖലയ്ക്കും നേട്ടമാകും. മറ്റൊന്ന് ബാങ്കുകളിലെ വിഷയമാണ്. കിട്ടാക്കടം വര്‍ദ്ധിയ്ക്കുന്നത് പ്രശ്നമാണ്. പിന്നെ സാമ്പത്തിക പരിഷ്കരണങ്ങള്‍ തുടരും. അടുത്തു നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയം ആത്മവിശ്വാസം കൂടുതല്‍ നല്‍കുന്നുണ്ട്.
എന്താണ് ഭരണപരമായ തടസം, രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയാണോ?
അതൊരു ഘടകമാണ്. പക്ഷേ, അതും മാറും. കാരണം, രാജ്യസഭ 26 ബില്‍ പാസാക്കിയല്ലോ.
തെരഞ്ഞെടുപ്പു വിജയങ്ങളെ എങ്ങനെ കാണുന്നു. ആശയപരമായ നേട്ടമാണോ, പ്രത്യേകിച്ച് ജെഎന്‍യു, ഭാരത്മാതാ തുടങ്ങിയ വിഷയങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍?
യഥാര്‍ത്ഥത്തില്‍ എന്ഡിഎയയ്ക്കും ബിജെപിയ്ക്കും എതിര്‍പ്പൊന്നുമില്ല. മാധ്യമങ്ങളില്‍ കാണുന്നത് ചെറു സംഭവങ്ങളുടെ പെരുപ്പിച്ച കാഴ്ചകളാണ്. അതിനു കാരണം ഒരു വിഭാഗം കരുതിക്കൂട്ടി ഉണ്ടാക്കിയെടുക്കുന്ന വാര്‍ത്തകളാണ്. ചില ഉദാഹരണങ്ങള്‍ നോക്കുക: ദല്‍ഹിയില്‍ നടന്ന ക്രിസ്ത്യന്‍ പള്ളി ആക്രമണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. ആ സംഭവങ്ങള്‍ പലതും മോഷണവും പ്രാദേശികമായ ചില അതിക്രമങ്ങളും ആയിരുന്നു. രണ്ട്: അവാര്‍ഡ് തിരികെ നല്കിയ അസാഹിഷ്ണുതാ വിവാദം കെട്ടിച്ചമച്ചതായിരുന്നു. അമേരിക്കയിലെ തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ കാണുമ്പോള്‍ അവിടെ സമൂഹം കൂടുതല്‍ സഹിഷ്ണുതയുള്ളവരായി കാണപ്പെടുന്നു.
നിങ്ങള്‍ പ്രതികാര രാഷ്ട്രീയം കളിയ്ക്കുന്നുവെന്നും നാഷണല്‍ ഹെറാള്‍ഡ് കേസ്, അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ് തുടങ്ങിയവപോലുള്ളത് എതിരാളികളെ കുടുക്കാനാണെന്നും ആക്ഷേപം ഉണ്ടല്ലോ?
ഇക്കാര്യങ്ങൡ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്, കോണ്‍ഗ്രസ് ആവശ്യപ്പെടുമെങ്കില്‍, ഞങ്ങള്‍ നിലവിലുള്ള ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയ്ക്കെതിരേ, പഞ്ചാബില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തുന്ന ഒരു മുന്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരേ, ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ, നാഷണല്‍ ഹെറാള്‍ഡ് കേസിലും ഹെലിക്കോപ്റ്റര്‍ കേസിലും തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവര്‍ വസുന്ധര രാജെ സിന്ധ്യയ്ക്കും സുഷമാ സ്വരാജിനും എതിരേ ചില വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഞങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു തയ്യാറായിരുന്നു. അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ ഈ കേസുകളിലും ഒരുക്കമാണ്, അവിടെ ഈ തെളിവുകള്‍ എല്ലാം സമര്‍പ്പിയ്ക്കാനും ഒരുക്കമാണ്.
ഹെലിക്കോപ്റ്റര്‍ കേസിലെ ഇറ്റാലിയന്‍ കോടതിയുടെ രേഖകളിലെ എന്തു തെളിവാണ് ഹാജരാക്കാനുള്ളത്?
ഞാന്‍ കുടുതല്‍ പറയുന്നില്ല. ഇതു മാത്രം പറയാം; കോഴ ഇടപാടു നടന്നതിനു തെളിവുണ്ട്. അതിന്റെ ഇടനിലക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴ കൊടുത്തവരെ ശിക്ഷിച്ചിട്ടുണ്ട്. കോഴ വാങ്ങിയവരെ തിരിച്ചറിയുന്ന നടപടി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.
തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പാലിയ്ക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചില്ലെന്ന് ആക്ഷേപമുണ്ടല്ലോ?
ഇക്കാര്യത്തില്‍ സാമ്പത്തിക മാന്ദ്യം ഒരു ഘടകമാണ്. എന്നാല്‍, സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗം അവലംബിച്ചു. തൊഴില്‍ സര്‍ക്കാര്‍ നേരിട്ടുകൊടുക്കുന്നതിനു പകരം തൊഴില്‍ കൊടുക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കാന്‍ സംവിധാനമുണ്ടാക്കി. മുദ്രാ ബാങ്ക് പദ്ധതി സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയാണ്. അതുവഴി വലിയൊരു വിഭാഗത്തിന് തൊഴില്‍ ലഭിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: