ഷഹരണ്‍പൂര്‍ (യുപി): ‘ദോ സാല് ബേമിസാല്‍, അബ്കി കീ ബാര്‍ മോദി സര്‍ക്കാര്‍ ‘(രണ്ടുവര്‍ഷം അസാധാരണം, ഇത്തവണ വരുന്നത് മോദി സര്‍ക്കാര്‍). വടക്കന്‍ ഉത്തര്‍പ്രദേശിലെ ഷഹറാന്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികാസ് പര്‍വ്വ റാലിയിലെ പരിപാടിയിലെ ബാനറുകളില്‍ ഇത് ചേര്‍ത്തിരുന്നു. ഉത്തര്‍ പ്രദേശിലെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കാഹളംകൂടിയായിരുന്നു അത്. കേന്ദ്രസര്‍ക്കാരിന്റെ വാഷികാഘോഷങ്ങളുടെ ഭാഗമായ 200 റാലികളില്‍ ആദ്യത്തേത് തുടങ്ങാന്‍ പ്രധാനമന്ത്രി യുപി തിരഞ്ഞെടുത്തത് ഏറെ ആസൂത്രിതമായിരുന്നു.
ദല്‍ഹി-ഷഹരണ്‍പൂര്‍ ഹൈവേയിലൂടെ ഒന്നിന് പുറകെ ഒന്നായി ബിജെപിയുടെ കൊടി കെട്ടിയ ബസുകള്‍ റാലി ഗ്രൗണ്ടിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. യുപിയിലെ ഷഹറാന്‍പൂര്‍, മീററ്റ്, മുസഫര്‍നഗര്‍ ജില്ലകളില്‍ നിന്നുള്ള എംഎല്‍എമാരും അടുത്ത തെരഞ്ഞെടുപ്പില്‍ എംഎല്‍എ യായേക്കാവുന്നവരും അവരുടെ നൂറുകണക്കിന് അനുയായികളാലും സദസ്സ് നിറഞ്ഞിരുന്നു. ഈയൊരു അന്തരീക്ഷത്തിലേക്ക് ഭാരത വായുസേനയുടെ മൂന്ന് ചോപ്പറുകളില്‍ പരിവാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പും തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേയും പതിവുമോദി സ്റ്റൈല്‍ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലായിരുന്നു അത്. ”ഭാരത് മാതാ കീ ജയ്’ എന്ന വമ്പിച്ച ജനാരവവും പൊങ്ങി.
പിന്നീട് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ വാഗ്ദാനങ്ങളും നിറഞ്ഞ മുപ്പതു മിനുട്ട് നീണ്ട പ്രസംഗം. അതിനിടയില്‍ പശ്ചിമ യുപിയിലെ കര്‍ഷകരുടെ 8000 കോടിയോളം രൂപ കൈവശം വച്ചിരിക്കുന്ന പഞ്ചസാര മില്‍ ഉടമകള്‍ക്കു താക്കീതു നല്‍കാനും മോദി മറന്നില്ല.
രണ്ടുവര്‍ഷത്തെ ഭരണനേട്ടങ്ങളില്‍, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങള്‍ സുതാര്യമാക്കിയതും വിള ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയതും ഒരു കോടി ജനങ്ങള്‍ക്ക് എല്‍പിജി സബ്സിഡി നല്‍കുന്നതും പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. താഴേത്തട്ടിലുള്ളവര്ക്ക മൂന്നു കോടി പുതിയ ഗ്യാസ് കണക്ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബേഠി ബചാവോ ബേഠി പഠാവോ, സ്വച്ഛ് ഭാരത് അഭിയാന്, ജന്‍ധന്‍ യോജന എന്നിവയും പ്രസംഗത്തില്‍ വിശദീകരിക്കാന്‍ അദ്ദേഹം മറന്നില്ല.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രായം 65 ആയി ഉയര്‍ത്തുമെന്നും രാജ്യത്ത് ഡോക്ടര്‍മാരുടെ കുറവ് ഇതു വഴി പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. റോഡ് നിര്‍മ്മാണം ത്വരിതപ്പെടുത്തുന്ന കാര്യത്തിലും ഉറപ്പു നല്കി. ‘ഞാന്‍ അധികാത്തിലെത്തും മുമ്പ് മാധ്യമ ചര്‍ച്ചകളെ മലീമസമാക്കിയിരുന്നതും സാധാരണക്കാരന്റെ ചര്‍ച്ചകള്‍ക്ക് വിഷയമായിരുന്നതുമെല്ലാം അഴിമതിയായിരുന്നു. എന്റെ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ ഒരു ചെറിയ സംഭവമെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ.?’ അഴിമതിയുടെ ഒരു കറ പോലുമേല്ക്കാത്ത ഭരണത്തെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ചോദിച്ചു.
ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഭാരതത്തിന്റെ പ്രതിച്ഛായ ആഗോളതലത്തിലേക്ക് പ്രമാനമന്ത്രി ഉയര്‍ത്തിയതായി പറഞ്ഞു. കൂടാതെ അസം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനവും അദ്ദേഹം എടുത്തു പറഞ്ഞു. യുപിയില്‍ എപ്പോഴൊക്കെ ബിജെപി സര്‍ക്കാര്‍ ഭരിച്ചിരുന്നുവോ അന്നൊക്കെ നിയമവാഴ്ച നിയന്ത്രണത്തിലായിരുന്നു. രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: