തിരുവനന്തപുരം: സംസ്ഥാനത്തെ നീന്തല്‍ പരിശീലന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും അവയുടെ പരിപാലനത്തിനും ഉപയോഗത്തിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി.സംസ്ഥാനത്ത് സര്‍ക്കാര്‍ അധീനതയിലുള്ളതും അല്ലാത്തതുമായ നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും പൊതു നീന്തല്കുളങ്ങള്ക്കും ലൈസന്‍സ് നല്‍കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെ നിയോഗിച്ചു.
തടാകങ്ങള്‍, നദികള്‍, കുളങ്ങള്‍ എന്നിവയില്‍ നടത്തുന്നതുള്‍പ്പെടെയുള്ള നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലൈസന്‍സ് വാങ്ങിയിരിക്കണം. ലൈസന്‍സ് നല്‍കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും പരിശീലകരുടെ യോഗ്യതയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നിശ്ചയിച്ച് പ്രസിദ്ധീകരിക്കും.
പരിശീലനത്തിനായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍മാരെ നിയമിക്കണം. അഞ്ചുവയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കു മാത്രമേ പരിശീലനം നല്‍കാനാവൂ. പെണ്‍കുട്ടികളും സ്ത്രീകളും പരിശീലനം നേടുമ്പോള്‍ വനിതാ പരിശീലകരുടെ സേവനം ലഭ്യമാക്കണം. ലൈഫ് ഗാര്‍ഡുമാര്‍ക്ക് മെഗാഫോണ്‍, വിസില്‍ സൗകര്യം എന്നിവ ലഭ്യമാക്കണം. കുളത്തിന്റെ ആഴം, വീതി, നീളം, ജലാശയത്തിന്റെ സ്വഭാവം എന്നിവ വ്യക്തമാക്കുന്ന സൂചനാ ബോര്‍ഡുകള്‍, വഴിവിളക്കുകള്‍, സംരക്ഷണഭിത്തി എന്നിവ സ്ഥാപിക്കണം. പകര്‍ച്ചവ്യാധികള്‍, മുറിവുകള്‍ എന്നിവയുള്ളവരെ നീന്തല്‍കുളത്തില്‍ പ്രവേശിപ്പിക്കരുത്.
മതിയായ സൂരക്ഷാ സംവിധാനങ്ങളോ ലൈഫ് ഗാര്‍ഡുകളുടെയോ സാങ്കേതികവിദഗ്ദ്ധരുടെയോ സാന്നിധ്യമോ ഇല്ലാതെ കടലിലും കായലിലും പുഴകളിലും കുളങ്ങളിലും സാഹസിക നീന്തല്‍ അനുവദിക്കുന്നതല്ല. ഇത്തരം പരിപാടികള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും അഗ്നിശമനസേനയുടെയും അനുമതി വാങ്ങിയിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: