ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ കമാന്‍ഡര്‍ മാഹെര്‍ അല്‍ ബിലാവി കൊല്ലപ്പെട്ടു. ഇറാക്കിലെ ഫലൂജ നഗരത്തില്‍ ഭീകരര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് ബിലാവി കൊല്ലപ്പെട്ടതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന് കേണല്‍ സ്റ്റീവ് വാറന്‍ അറിയിച്ചു.
ഐഎസിനെതിരെ ശക്തമായ പോരാട്ടമാണ് നഗരത്തില്‍ നടക്കുന്നത്. എന്നാല്‍ ഫലൂജയില്‍ നിന്നും ഭീകരരെ തുരത്താനുള്ള പോരാട്ടം എത്രനാള്‍ നീളുമെന്നും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഫലൂജ നഗരം ഭീകരരില്‍നിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ഇറാക്ക് സൈന്യത്തിനു മികച്ച പിന്തുണയാണ് യുഎസ് നല്‍കുന്നത്. ഫലൂജയില്‍ നാലുദിവസമായി നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ എഴുപതോളം പേര് കൊല്ലപ്പെട്ടു.
സൈനികവിന്യാസത്തിന്റെ ഭാഗമായി പ്രദേശവാസികളെ സുരക്ഷിത താവളങ്ങളിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഐഎസിനായി പോരാടാന്‍ തയാറാകാത്തതിന്റെ പേരില്‍ നിരവധി പേരെയാണ് ഭീകരര്‍ കൊലപ്പെടുത്തുന്നതെന്ന് യുഎന്‍ അറിയിച്ചു.
സുന്നി മുസ്ലിം ജിഹാദികളുടെ ശക്തികേന്ദ്രമായ ഫലൂജ നഗരം 2014 ലാണ് ഐഎസിന്റെ നിയന്ത്രണത്തിലായത്. മൊസൂളും ഐഎസിന്റെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: