കോഴിക്കോട്: നഗരത്തില്‍ സ്ഥാപിച്ച ഇ-ടോയ്ലെറ്റുകളുടെ സ്ഥിതി ദയനീയമായി തുടരുന്നു. പരാതി നല്കി ഒന്നരവര്‍ഷത്തിനുശേഷവും, 15 ടോയ്ലറ്റുകളുടെ അറ്റകുറ്റപണികള്‍ നടത്തി ടോയ്ലറ്റുകള് പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ കോര്പ്പറേഷന് സാധിച്ചിട്ടില്ലെന്ന് സ്ത്രീചേതന പ്രവര്‍ത്തകര്‍ പറയുന്നു. സ്ത്രീകളോടും പൊതുജനങ്ങളോടുമുള്ള കോര്‍പ്പറേഷന്റെ തികഞ്ഞ അവഗണനയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീചേതന നഗരത്തിലെ ഇ-ടോയ്ലെറ്റുകളെക്കുറിച്ച് നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്മാന് മുമ്പാകെ ഇന്നലെ സമര്‍പ്പിച്ചു. പൊതുടോയ്ലറ്റിന്റെ പരാതി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോഴാണ് സ്ത്രീചേതന മെയ് 6 ന് നടത്തിയ ടോയ്ലറ്റ് സര്‍വ്വെ ഓംബുഡ്മാന് കൈമാറിയത്.
15 ഇ-ടോയലറ്റുകളില്‍ ടോയ്ലറ്റ് ഉപയോഗിക്കുന്ന സമയത്ത് ചുവന്ന സിഗ്നല്‍ തെളിയേണ്ടതാണെങ്കിലും പകരം പച്ച സിഗ്നലാണ് പലയിടങ്ങളിലും തെളിയുന്നത്. മിക്ക ടോയ്ലറ്റുകളിലും വെള്ളം ലഭ്യമല്ല. ചില ടോയ്ലറ്റുകളില് മനുഷ്യവിസര്‍ജ്യം നിറഞ്ഞിരിക്കുകയാണ്.
നഗരത്തിലെ ലോറി സ്റ്റാന്‍ഡില്‍ കിണറ്റിലെ മാലിന്യം നീക്കിയെങ്കിലും തുരുമ്പെടുക്കുന്ന പാഴ്വസ്തുക്കള്‍കൊണ്ട് മൂടിയ നിലയിലാണ് കിണറുളളത് . കിണര്‍ വലയടിച്ച് വൃത്തിയാക്കിയിട്ടില്ല. മിക്ക ടോയ്ലറ്റുകള്ക്ക് മുന്നിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പാര്‍ക്കിങ്ങിനായും, പാഴ് വസ്തുക്കള്‍ കൂട്ടിയിടാനുമായാണ് ടോയ്ലറ്റ് പരിസരം ഉപയോഗിക്കുന്നത്. ഒയിറ്റിറോഡ്, ലോറി സ്റ്റാന്‍ഡ്, കാരപറമ്പ് എന്നീ സ്ഥലങ്ങളിലെ ടോയ്ലെറ്റുകളുടെ സ്ഥിതി പരമദയനീയമാണ്. മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണകെട്ടിടത്തിന്റെ പരിസരത്ത് മാറ്റിസ്ഥാപിക്കപ്പെട്ട പൊതുടോയ്ലറ്റിലേക്ക് പൊതുജനങ്ങള്‍ക്ക് എത്താനുള്ള വഴിപോലുമില്ല. മാറ്റിവയ്ക്കാത്ത പഴയ 7 ടോയ്ലറ്റുകളിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി സ്ത്രീചേതന പ്രവര്‍ത്തകര്‍ ഓംബുഡ്സ്മാനെ ബോദ്ധ്യപ്പെടുത്തി. ഇന്നലെ നടന്ന സിറ്റിംഗില്‍ കോര്പ്പറേഷന് എഞ്ചിനിയര്‍ മാത്രമാണ് ഹാജരായത്. ഇ-ടോയ്ലെറ്റുകളുടെ 7 വര്‍ഷത്തെ മെയിന്റനന്‍സ് ഏറ്റെടുത്ത ഇറാം സയന്റിഫിക് സൊലൂഷന്റെ പ്രതിനിധി ഇന്നലെ ഹാജരായില്ല.
സ്ത്രീചേതനയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഡോ. കെ.എസ്. ജയശ്രി, വൈസ് പ്രസിഡന്റ് സി.ടി. ലതിക കോ-ഓഡിനേറ്റര്‍ ബീനാ പ്രമോദ്, എന്നിവരാണ് ഹാജരായത്. അടുത്ത സിറ്റിങ്ങ് ജൂണ്‍ 24ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: