തിരുവനന്തപുരം: മാര്‍ച്ച് 31 നു മുമ്പ് 4,900 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ 1,500 പേര്‍ക്ക് നല്‍കാനുള്ള പട്ടയവും കേരള ഭൂമി പതിവ് നിയമപ്രകാരം വിതരണം ചെയ്യാനുള്ള 3,400 പേര്‍ക്കുള്ള പട്ടയവും തയ്യാറായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പട്ടയം നല്കുന്ന ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം ഉടമസ്ഥര്‍ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനോടകം വിതരണം ചെയ്ത പട്ടയങ്ങള്‍ക്കും ഇനി നല്കുന്ന പട്ടയങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. ഭൂമി കൈവശമുള്ളതനുസരിച്ചു നാലേക്കര്‍വരെ പട്ടയം നല്‍കും. ഈ പട്ടയഭൂമിയിലെ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം പട്ടയ ഉടമകള്‍ക്കായിരിക്കും. എന്നാല്‍, ചന്ദനമരങ്ങള്‍ പൂര്‍ണമായും സര്‍ക്കാരിനു അവകാശപ്പെട്ടതായിരിക്കും. ഈട്ടിയും തേക്കും മുറിച്ചുമാറ്റണമെങ്കില്‍ നിയമാനുസൃതമായ അനുമതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും ഉടമകള്‍ വാങ്ങിയിരിക്കണം. വൈദ്യുതി പദ്ധതികള്‍ക്കായി ഏറ്റെടുക്കപ്പെട്ടതില് ഉപയോഗശൂന്യമായ ഭൂമിയില്‍ പദ്ധതിയുടെ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്കു പട്ടയം നല്‍കും.
1977 ജനുവരി ഒന്നിനു മുമ്പുള്ള കൈവശക്കാര്‍ക്കു 1977 ലെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് പതിച്ചുനല്‍കിയ ഭൂമി റവന്യൂ ഭൂമിയായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൈവശക്കാര്‍ക്കു ഭൂമി പതിച്ചുനല്‍കുകയും പട്ടയം വിതരണം ചെയ്യുകയുമുണ്ടായത്. എന്നാല്‍, ഈ ഭൂമി വനഭൂമിയാണെന്ന തരത്തിലുള്ള ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് വ്യക്തത വരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടിയാര്‍, മാങ്കുളം പദ്ധതിപ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ഭൂമി ഒരുമാസത്തിനകം കര്‍ഷകര്‍ക്കു പട്ടയം നല്കി വിതരണം ചെയ്യും. പെരിഞ്ചാങ്കുടി, പത്തുചെയിന്‍ മേഖലകളിലെ കര്‍ഷകര്‍ക്കു മൂന്നുമാസത്തിനകം പട്ടയം നല്‍കും. പട്ടയവിതരണം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, വൈദ്യുതി മന്ത്രിമാരെ യോഗം ചുമതലപ്പെടുത്തി. കല്ലട ഇറിഗേഷന്‍ പുറമ്പോക്കുകളില്‍ താമസിക്കുന്ന മൂവായിരം കുടുംബങ്ങള്‍ക്കു ആറുമാസത്തിനകം പട്ടയം നല്കാന് റവന്യൂ, ജലസേചന മന്ത്രിമാരെ ചുമതലപ്പെടുത്തി. പട്ടയം നല്‍കുന്നതിനുള്ള വാര്‍ഷിക വരുമാനപരിധി 24,000 രൂപയില്‍നിന്നും ഒരുലക്ഷമായി ഉയര്‍ത്തി.
റീസര്‍വേയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. പോക്കുവരവ് നടപ്പാക്കുന്നതിന് നോട്ടീസ് നല്‍കുന്നതിനുള്ള കാലാവധി മൂന്നുമാസത്തില്നിന്നും ഒരുമാസമാക്കി കുറയ്ക്കും. പോക്കുവരവില്‍ കള്ളസത്യവാങ്മൂലം നല്കിയാല് തടവുശിക്ഷയടക്കം കര്‍ശന നടപടി സ്വീകരിക്കും.
റീസര്‍വേയുടെ കാലതാമസമൊഴിവാക്കാന്‍ മുഴുവന്‍ ഭൂമിയും അളക്കുന്ന സംവിധാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി മാത്രമായിരിക്കും മുഴുവനായി അളക്കുക. സ്വകാര്യഭൂമി ആവശ്യപ്പെടുന്നതിനനുസരിച്ച് അളക്കും. 767 വില്ലേജുകളിലെ റീസര്‍വേ പൂര്‍ത്തിയായി. 841 വില്ലേജുകളില്‍ റീസര്‍വേ നടന്നുവരികയാണ്. ഒന്നാംഘട്ടമായി സര്‍വേ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയ 43 സ്ഥലങ്ങളില്‍ ഒരുവര്‍ഷത്തിനകം ഭൗമനിയന്ത്രണകേന്ദ്രങ്ങള് സ്ഥാപിക്കും. ഇതിനു പുറമേ 30 കേന്ദ്രങ്ങളില്‍ക്കൂടി ഈ സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപടം വരച്ച് വെബ്സൈറ്റില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: