സൂര്യന് തന്നെ ബഹുമാനിയ്ക്കുന്നില്ലെന്നതോന്നല്‍ അനുദിനം വര്‍ദ്ധിയ്ക്കുകയാണ് വിന്ധ്യന്. മേരുപര്‍വ്വതത്തിനെ വലം വയ്ക്കുകയും കുശലം ചോദിയ്ക്കുകയുംചെയ്യുന്നു, എന്തുകൊണ്ട് എന്നെ കണ്ടമട്ടില്ലാതെപോകുന്നു. സൂര്യനോട് ഇത് ചോദിച്ചിട്ടുതന്നെ കാര്യം വിന്ധ്യന് ഉറപ്പിച്ചു. സൂര്യസമീപത്ത്ചെന്ന് പൊട്ടിത്തെറിച്ചുകൊണ്ട് വിന്ധ്യന് ചോദിച്ചു. അതിന് ചിരിച്ചുകൊണ്ടാണ് സൂര്യന് മറുപടി പറഞ്ഞത്.
”വിന്ധ്യാ ഞാന്‍ മനപ്പൂര്‍വ്വമല്ല ഇങ്ങനെ ചെയ്യുന്നത്. പ്രകൃതിയുടെ ചില നിയമമൊക്കെയില്ലേ അതൊക്കെ നമ്മള് അനുസരിയ്ക്കണ്ടേ. വിന്ധ്യനോട് നല്ലബഹുമാനം തന്നെയാണ് എനിക്ക്” ഈമറുപടി വിന്ധ്യന് അത്രയ്ക്ക് പിടിച്ചില്ല. സൂര്യനെ ഒരു പാഠം പഠിപ്പിയ്ക്കുവാന്തന്നെ വിന്ധ്യന് നിശ്ചയിച്ചു.
ഏറെ ചിന്തിച്ച ശേഷമാണ് വിന്ധ്യന് സൂര്യന്റെ യാത്രക്ക് എതിരെ തിരിയാന്‍ വഴികണ്ടെത്തിയത്.സ്വയം വലുതാവുക, അങ്ങനെ വന്നാല്‍ സൂര്യന്റെ നിത്യേനയുള്ള പടിഞ്ഞാട്ടുള്ളയാത്ര അവസാനിയ്ക്കും. അപ്പോള്‍ ഇതിനെല്ലാം നല്ല വഴി എല്ലാവരും ചേര്‍ന്ന് കണ്ടെത്തും. വിന്ധ്യന് വലുതാവാന്‍ തുടങ്ങിയതോടെ എല്ലാവരും കൊണ്ടു പിടിച്ച ചര്‍ച്ചതുടങ്ങി. സൂര്യന്റെ പ്രയാണം തീര്‍ന്നാല്‍ കാര്യമൊക്കെക്കുഴങ്ങും. അഗസ്ത്യനാണ് ഇതിന് സമാധാനമുണ്ടാക്കുവാന്‍ ഒരുങ്ങിയത്.
വിന്ധ്യന്റെ സമീപത്തേയ്ക്ക് അഗസ്ത്യമുനി യോഗദണ്ഡ്, കമണ്ഡലു എന്നിവയുമായി തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കത്തോടെയാണ് ചെന്നത്. വിനീതനായി വിന്ധ്യന് കുനിഞ്ഞ്തൊഴുതു. ”അങ്ങ് എവിടേയ്ക്കാണാവോ തീര്‍ത്ഥയാത്ര” ”എവിടേയ്ക്കായാലും നീയിങ്ങനെ വിലങ്ങു തടിപോലെ നിന്നാല്‍ ഞാന്‍ എങ്ങനെ പോകും” അഗസ്ത്യന് സംശയത്തോടെ ചോദിച്ചു. ”ഓ അതിന് ബുദ്ധിമുട്ടൊന്നുമില്ല.
എന്റെ മുതുകില്‍ ചവുട്ടി പൊയ്ക്കൊണ്ടാലും” ”അതുപോര നീ നന്നായി കുനിയണം. ഞാന്‍ തീര്‍ത്ഥയാത്ര തീര്‍ന്ന് വരുന്നതുവരെ ഇങ്ങനെ തന്നെ നില്‍ക്കുകയും വേണം”. ”അതിനും ബുദ്ധിമുട്ടില്ല” വിന്ധപര്വ്വതം സ്വയം കുനിഞ്ഞുനിന്നു. അങ്ങനെ അഗസ്ത്യന് വിന്ധ്യനെയും കടന്ന് യാത്രയായി. സൂര്യദേവന്റെ യാത്ര സുഗമമായി, അനുസ്യൂതം അത് അങ്ങനെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: