ഇന്ദ്രജിത്ത് വധിക്കപ്പെട്ടു എന്നു കേട്ടയുടനെ രാവണന് ബോധം കെട്ടുവീണു. പിന്നെ വിലാപം തുടങ്ങി ”എന്റെ കര്‍മ്മദോഷം. ഈ ദുഃഖം ഞാനെന്നു മറക്കും? ഇനിയിപ്പോള്‍ ദേവന്മാര്ക്കും മുനിമാര്‍ക്കും ബ്രാഹ്മണര്‍ക്കും സന്തോഷിക്കാം. അവര്‍ക്കിനി നന്നായിട്ടുറങ്ങാം. നമ്മെയിനി ആരും പേടിക്കുകയില്ല. ഈ ജന്മം ഇതോടെ നിഷ്ഫലമായിത്തീര്ന്നല്ലോ ഈശ്വരാ.” രാവണന് ഇതുവരെ പുത്രന്റെ ബലത്തിലാണ് അഹങ്കരിച്ചത്.
മേഘനാഥനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് രാവണന് ഉറച്ചു വിശ്വസിച്ചിരുന്നു. മൂന്നുലോകവും വിറപ്പിച്ചവനും ഇന്ദ്രനെ ജയിച്ചവനുമായ പുത്രന് ലക്ഷ്മണനാല്‍ കൊല്ലപ്പെട്ടത് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറത്താണ്. എല്ലാവഴികളും അടഞ്ഞു. ഇനി എങ്ങനെ രാമനെ ജയിക്കും?
പിന്നീട് സമനിലതെറ്റിയതുപോലെ രാവണന് ചാടിയെണീറ്റു. തന്റെ പുത്രന് മരിക്കാന്‍ കാരണം സീതയാണ്. അവളെ കൊന്നു ചോര കുടിച്ചാലേ ഇനി ദുഃഖം മാറുകയുള്ളൂ എന്നുപറഞ്ഞ് വാളുമെടുത്തു പുറപ്പെട്ടു. രാവണന്റെ വരവുകണ്ട് ഭയന്നു വിറച്ച് സീത എവിടെയൊളിക്കണമെന്നറിയാതെ വിഷമിച്ചു. രാമ രാമ എന്നു ജപിച്ചുകൊണ്ടിരുന്നു. ആ സമയത്ത് നയജ്ഞനും ഉത്തമസ്വഭാവിയും രാക്ഷസോത്തമനുമായ സുപാര്‍ശ്വന്‍ രാവണനെ തടുത്തുനിറുത്തി പറഞ്ഞു.
” ബ്രാഹ്മണകുലത്തില്‍ ജനിച്ച അങ്ങ് നിര്മ്മലനാണെന്ന് ലോകരെല്ലാം പറയുന്നു. അങ്ങയുടെ ഗുണങ്ങള്‍ വിവരിക്കാന്‍ സാക്ഷാല്‍ അനന്തനോ, സുബ്രഹ്മണ്യനോ പോലും സാധിക്കുകയില്ല. ദേവന്മാരുടെ ദേവനും, മുപ്പുരവൈരിയുമായ പരമശിവന്റെ സേവകന്മാരില് ഏറ്റവും പ്രധാനിയല്ലേ അങ്ങ്? പൗലസ്ത്യനായ കുബേരന്റെ സഹോദരനല്ലേ? മൂന്നുലോകങ്ങളും വന്ദിക്കുന്ന പുണ്യജനാധിപനല്ലേ? സാമവേദജ്ഞനും സമസ്തജ്ഞാനവും ലഭിച്ചയാളുമല്ലേ? ശിവഭക്തനും ജിതേന്ദ്രിയനുമായ അങ്ങ് വേദവിദ്യയില്‍ നിപുണനാണ്. യജ്ഞാന്തത്തില്‍ സ്നാനം ചെയ്യുന്നവനും സ്വധര്മ്മപരായണനുമാണ്.
ഇങ്ങനെ സര്‍വഗുണങ്ങളും തികഞ്ഞ അവിടന്ന് സ്ത്രീവധം ചെയ്യാന്‍ പുറപ്പെടുന്നത് ശരിയാണോ? ഈ ദുഷ്കീര്‍ത്തി നീങ്ങുമോ? നമുക്കെല്ലാം ചേര്‍ന്ന് രാമനെയും ലക്ഷ്മണനെയും വാനരന്മാരെയും കൊല്ലാം. അതിനുശേഷം ജാനകിയെ അനുഭവിക്കാമല്ലോ.”
ഇത്രയും കേട്ടപ്പോള്‍ താന്‍ മഹാകേമനാണെന്ന് രാവണനു തോന്നി. ഒന്നു ചിരിച്ചു. അരമനയിലേക്കു തിരിച്ചുചെന്ന് സഭാമണ്ഡപത്തില്‍ ഇരുന്ന് അടുത്ത് എന്താണു ചെയ്യേണ്ടതെന്ന് മന്ത്രിമാരുമായി ആലോചനയിലായി.
അടുത്തദിവസം ശേഷിച്ച സൈന്യത്തെ ഒരുമിച്ചുകൂട്ടി യുദ്ധത്തിനു പുറപ്പെട്ടു. ശ്രീരാമന് രാവണനെ കാണുമ്പോള്‍ കോപം ഇരച്ചുകയറും. ഈയാംപാറ്റകള്‍ അഗ്നിയില്‍ വീണു വെന്തുചാകുന്നതുപോലെ രാക്ഷസസൈന്യത്തെ രാമന് ഒടുക്കി. രാവണന് ഒന്നുനേരെനിന്ന് അസ്ത്രം തൊടുക്കാന്‍ സാധിക്കുന്നതിനു മുമ്പ് നെഞ്ചില്‍ രാമബാണങ്ങള്‍ തറയ്ക്കാന് തുടങ്ങി. തന്റെ സര്‍വശക്തിയും നഷ്ടപ്പെട്ടതായി രാവണനു ബോദ്ധ്യമായി.
ഒരിക്കലും ആരാലും കൊല്ലപ്പെടുകയില്ലെന്നു ധരിച്ചിരുന്ന കുംഭകര്‍ണനും അതികായനും അവസാനത്തെ പ്രതീക്ഷയായിരുന്ന ഇന്ദ്രജിത്തും വധിക്കപ്പെട്ടതോര്മ്മിച്ച് ഭയന്ന് രാവണന് യുദ്ധക്കളത്തില്‍ നിന്നോടി അരമനയില്‍ കയറി വാതിലടച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: