ഹരിപ്പാട്: ഇരമ്പുന്ന തീരത്ത് മരവിച്ച മനസ്സും ശരീരവുമായി കടലിന്റെ മക്കള്‍. മീന്‍ കിട്ടാതെ പട്ടിണിയും പരിവട്ടവുമായി മത്സ്യത്തൊഴിലാളികള്‍ വലയുകയാണ്. അലകടലില് അന്നം തേടുന്നവരുടെ കുടിലുകളില്‍ ആകെ മ്ലാനത.
സ്കൂള്‍ അധ്യയനം ആരംഭിക്കുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ അവശേഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് പുത്തന്‍ വസ്ത്രങ്ങളോ, പഠനോപകരണങ്ങളോ വാങ്ങാന്‍ പണമില്ലാതെ നെട്ടോട്ടമോടുന്ന തീരദേശവാസികള്‍.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ബോട്ടുകളും തീരത്ത് വിശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന തെര്‍മ്മോകോള്‍ വള്ളങ്ങളിലാണ് പൊങ്ങുവലയുമായി ചിലരെങ്കിലും മീന്‍പിടിക്കാന്‍ പോകുന്നത്. സാഹസികമായ ഈ പോക്കില്‍ അന്നത്തെക്കുള്ള അന്നത്തിന് ചെറുമത്സ്യങ്ങള്‍ കിട്ടിയാലായി.
മുമ്പൊക്കെ തൃക്കുന്നപ്പുഴയ്ക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തുമൊക്കെ ചാകര പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ അശാസ്ത്രീയമായ പുലിമുട്ടുകളും മറ്റും വന്നതോടെ ചാകരയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. തീരത്ത് വറുതി കൊടികുത്തി വാഴുമ്പോഴും കടലമ്മ കനിയുമെന്നാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ.
മുന്‍കാലങ്ങളില്‍ മത്തിയും മറ്റ് ചെറുതരം മീനുകളും കൂടുതല്‍ കിട്ടിക്കൊണ്ടിരുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ഇപ്പോള്‍ രൂക്ഷമായ കടല്‍ക്ഷോഭമാണ് തീരദേശ മേഖലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലവര്‍ഷം ശക്തമായാല്‍ തീരദേശ മേഖല കൂടുതല്‍ ശൂന്യമാകും. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും കണ്ട് സഹായിക്കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല.
കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുത്തിട്ടുള്ള മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി രൂപംകൊണ്ട മത്സ്യഫെഡും തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: