ഇടുക്കി: നിരവധി കേസുകള്‍ പിടികൂടിയിട്ടും കഞ്ചാവ് ഒഴുക്ക് നിലയ്ക്കാതെ കമ്പംമെട്ടിലെ ചെക്ക്പോസ്റ്റ്. ജില്ലയില്‍തന്നെ ഏറ്റവും അധികം ലഹരിമരുന്ന് കടത്ത് കേസുകള്‍ പിടികൂടുന്നത് ഇവിടെയാണ്. ചെക്ക്പോസ്റ്റില്‍ നിന്ന് ഈ മാസം ഇതുവരെ പിടിയിലായത് 17 പേരാണ്. ഇതില്‍ മൂന്നുപേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
പത്തുകേസുകളിലായി മൂന്നുകിലോഗ്രാമിലധികം കഞ്ചാവാണ് പിടികൂടിയത്. ഇന്നലെ രണ്ട് കേസുകളിലായി നാലുപ്രതികളും 570 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടികൂടിയത്. ആലുവ മൂക്കന്നൂര്‍ സ്വദേശി നിഖില്‍, അങ്കമാലി തുറവൂര്‍ സ്വദേശികളായ അഖില്‍, ആഷിക്ക്, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി വിവേക് എന്നിവരാണ് പോലീസ് പിടിയിലായത്.
തമിഴ്നാടിനോട് അടുത്തുകിടക്കുന്ന പ്രദേശമായ കമ്പംമെട്ട് കഞ്ചാവ് എത്തുന്നത് കമ്പം, തേനി മേഖലകളില്‍ നിന്നാണ്. പോലീസ് ശക്തമായ പരിശോധന നടത്തിയിട്ടും ഇവിടുത്തെ കഞ്ചാവിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. ചെക്ക് പോസ്റ്റിന് സമീപം ബസ് ഇറങ്ങി നടന്ന് വരുന്നവരെ പരിശോധിക്കുന്നതില്‍നിന്നും വാഹന പരിശോധന നടത്തുന്നതില്‍ നിന്നുമാണ് കേസുകള്‍ അധികവും പിടിക്കുന്നത്.
ചെറിയ അളവിലുള്ള കഞ്ചാവാണ് അധികവും ഇതുവഴി കടത്തുന്നത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കുമെന്നുള്ളതാണ് ഇത്തരം കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം.
വനത്തിലൂടെ കഞ്ചാവ് കടത്തുന്നുണ്ട് എന്ന് രഹസ്യവിവരമുണ്ടെങ്കിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് പോലീസിന് പിടികൂടുവാനാകുന്നത്. ഈവര്‍ഷം ഇതുവരെ ലഹരിമരുന്ന് കടത്തിയതിന് 64 കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്. ആകെ പിടികൂടിയത് 7.5 കിലോ കഞ്ചാവാണ്. കമ്പംമെട്ടില്‍ പോലീസ് ചെക്ക്പോസ്റ്റിനുശേഷമാണ് എക്സൈസിന്റെ ചെക്ക്പോസ്റ്റ്. ഇതാണ് ഇവിടെ ഇത്രയധികം കേസുകള്‍ പിടികൂടാന്‍ കാരണം.
ജില്ലയില്‍ ഏറ്റവും അധികം കഞ്ചാവ് പിടികൂടുന്നത് വണ്ടിപ്പെരിയാര്‍ എക്സൈസാണ്. കുമളിയില്‍ നിന്നാണ് ഇവയിലധികവും.
പ്രത്യേകം പരിശീലനം ലഭിച്ച ബ്രൂസ് എന്ന നായ കുമളിയിലേയും കമ്പംമെട്ടിലേയും ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി എത്താറുണ്ട്. അടുത്തിടെ ചെറിയ അളവിലുള്ള കഞ്ചാവുപോലും ബ്രൂസ് മണത്ത് പിടിച്ചിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് കമ്പംമെട്ട് പ്രിന്‍സിപ്പല്‍ എസ്ഐ കെ.എ.ഷാജി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: