ലക്നോ: ഭാരം കുറഞ്ഞ, അതിവേഗത്തിലോടുന്ന സ്പാനിഷ് നിര്‍മ്മിത ടാല്‍ഗോ ട്രെയിന്‍ ഭാരതത്തില്‍ വിജയകരമായി ഓടിച്ചു. യുപിയിലെ ബറേലിയില്‍ നിന്ന് മൊറാദാബാദിലേക്കായിരുന്നു ഓട്ടം. 115 കിലോമീറ്റര്‍ വേഗത്തിലോടിച്ചായിരുന്നു കോച്ചുകളുടെ ആട്ടം (ഓസിലേഷന്‍) പരിശോധിക്കാനുള്ള ട്രയല്‍. ഇനി ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ് അടുത്ത പരീക്ഷണം. മഥുര പല്‍വാള്‍, ദല്‍ഹി മുംബൈ റൂട്ടുകളിലാണ് അടുത്ത ട്രയല്‍. ഇത് ഇന്ന് നടന്നേക്കും.
റെയില്‍വേ വലിയ മാറ്റത്തിന്റെ പാതയിലാണ്. വേഗതയും യാത്രക്കാര്‍ക്കുള്ള സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ടാല്‍ഗോ ട്രെയിനുകള്‍ വാങ്ങുന്നത്.
നല്ല വേഗത കിട്ടുമെന്നു മാത്രമല്ല വൈദ്യുതിച്ചെലവ് മുപ്പതു ശതമാനം കുറയും. കോച്ചുകളില്‍ ഒരു വശത്തേക്കാണ് സീറ്റുകള്‍. മുകളില്‍ ഇരുവശത്തും ലഗേജുകള്‍ വയ്ക്കാന്‍ വിശാലമായ റാക്കുകളാണ്. കഴിഞ്ഞ മാസം സ്പെയിനില്‍ നിന്ന് ഒന്‍പതു കോച്ചുകളാണ് എത്തിച്ചത്. ഭാരത എന്‍ജിനുകള്‍ തന്നെ ഇവ ഓടിക്കാന്‍ ഉപയോഗിക്കാം. നമ്മുടേത് മികച്ച എന്‍ജിനുകളാണ്. അവ 200 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാനും കഴിയും. ജൂണ്‍ പകുതിയോടെ ട്രയലുകള്‍ പൂര്‍ത്തിയാകും. ജൂണ്‍ അവസാനം മുപ്പത് കോച്ചുകള്‍ എത്തിക്കും. രാജധാനി, ശതാബ്ദി എക്സ്പ്രസുകളിലാകും ഇവ ഉപയോഗിക്കുക.
1941 മുതല്‍ രംഗത്തുള്ള സ്പാനിഷ് കമ്പനിയാണ് ടാല്‍ഗോ. ലോകമെമ്പാടും ഇവരുടെ ഭാരം കുറഞ്ഞ കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്.
250 കിലോമീറ്റര്‍ വേഗതയില്‍ വരെ ഇവ ഓടിക്കാം. ഇവിടെ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാനാണ് കേന്ദ്ര പദ്ധതി. യാത്രാ സമയം 30 ശതമാനം കുറയ്ക്കാന്‍ കഴിയും. മുംബയ്-ദല്‍ഹി രാജധാനി ഇപ്പോള്‍ 17 മണിക്കൂറാണ് എടുക്കുന്നത്. ടാല്‍ഗോ വരുന്നതോടെ സമയം 12 മണിക്കൂറായി ചുരുങ്ങും. ഇപ്പോള്‍ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ ഉപയോഗിക്കുന്നവയേക്കാള്‍ ഒരു കോടി രൂപ കുറച്ചുമതി ടാല്‍ഗോ കോച്ചുകള്‍ക്ക്. നിലവിലുള്ള പാത തന്നെ മതി ഇവയ്ക്കും.
ഓരോ സീറ്റിലും ടേബിളുകളുണ്ട്. പാട്ടുകേള്‍ക്കാം, വെളിച്ചം ക്രമീകരിക്കാം. സീറ്റുകളുടെ പിന്നില്‍ സിനിമ കാണാന്‍ ചെറിയ സ്ക്രീനുകളുമുണ്ട്. പുറത്ത് കടുത്ത ചൂടാണെങ്കിലും അകത്ത് അനുഭവപ്പെടില്ല. 30 ശതമാനം കുറവ് വൈദ്യുതി മതി ഇവ പ്രവര്‍ത്തിപ്പിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: