ഇസ്ലാമബാദ്: അമേരിക്കയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തുകയായ 700 ദശലക്ഷം ഡോളര്‍ കണ്ടെത്താന്‍ പാക്കിസ്ഥാനു സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. പാക് സ്വകാര്യ മാധ്യമമായ ഡോണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള മുഴുവന്‍ തുകയും പാക്കിസ്ഥാന്റേ ദേശീയ ഫണ്ടില്‍ നിന്നെടുക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ യുദ്ധ വിമാനം വാങ്ങാനുള്ള കാലാവധി ദീര്‍ഘിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാരാറിന്റെ കാലാവധി അവസാനിച്ചിട്ടില്ലെന്ന് യുഎസിലെ പാക്കിസ്ഥാന് അംബാസിഡര്‍ അറിയിച്ചു.
എട്ട് എഫ്-16സി/ഡി യുദ്ധ വിമാനങ്ങള്‍ 700 ദശലക്ഷം ഡോളറിന് വാങ്ങാനാണ് പാക്കിസ്ഥാനും യുഎസും തമ്മില്‍ കരാറായത്. യുദ്ധ വിമാനം വാങ്ങുന്നതിന്റെ പകുതി തുക സബ്സിഡിയായി നല്‍കാനും യുഎസ് തീരുമാനിച്ചതാണ്. എന്നാല്‍ യുഎസ് കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മുഴുവന്‍ തുകയും പാക്കിസ്ഥാന് നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു. പാക് മണ്ണില്‍ നിന്നും ഭീകരവാദം ഇല്ലാതാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും യുദ്ധ വിമാനങ്ങള്‍ നല്‍കുന്നത് അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് കോണ്‍ഗ്രസ് സബ്സിഡി നല്‍കുന്നതിനെ എതിര്‍ത്തത്.
യുദ്ധ വിമാനത്തിന് യുഎസ് സബ്സിഡി നല്കുകയാണെങ്കില് 270 ദശലക്ഷം ഡോളര്‍ മാത്രം പാക്കിസ്ഥാന് നല്കിയാല് മതിയായിരുന്നു. എന്നാല്‍ സബ്സിഡി ഒഴിവാക്കിയതോടെ ഇത്രയും തുക ദേശീയ ഫണ്ടില്‍ നിന്നും കണ്ടെത്തുക പ്രയാസമാണെന്നും അതിനാല്‍ സമയം അനുവദിക്കണമെന്നും പാക്കിസ്ഥാന് യുഎസിനെ അറിയിക്കുകയായിരുന്നു. അമേരിക്കന്‍ യുദ്ധവിമാനം വാങ്ങാന്‍ സാധിക്കാത്തതുമൂലം റഷ്യയുടേയോ ചൈനയുടേയോ യുദ്ധ വിമാനങ്ങള്‍ വാങ്ങാനും പാക് പ്രതിരോധ വിഭാഗം നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: