തേഞ്ഞിപ്പലം (മലപ്പുറം): പതിമൂന്നാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം കിരീടം. ആദ്യ രണ്ട് ദിനങ്ങളിലും രണ്ടാമതായിരുന്ന കേരളം ഇന്നലെ ട്രാക്കില്‍ നിന്നും പൊന്നുവാരിയാണ് കിരീടത്തില്‍ മുത്തമിട്ടത്.
13 വര്‍ഷത്തെ മീറ്റിന്റെ ചരിത്രത്തില്‍ എട്ടാമത്തെ കിരീടമാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും 156 പോയിന്റ് നേടിയാണ് കേരളം യുവ കായികമേളയില്‍ ഓവറോള്‍ ജേതാക്കളായത്. ഏഴ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും 10 വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയത്. 114 പോയിന്റുമായി തമിഴ്നാട് രണ്ടാമതെത്തിയപ്പോള്‍, 99 പോയിന്റുമായി ഹരിയാന മൂന്നാമതെത്തിയപ്പോള്‍, ഉത്തര്‍പ്രദേശിന് 78 പോയിന്റുമായി നാലാമതെത്താനെ കഴിഞ്ഞുള്ളൂ.
പെണ്‍കുട്ടികളില്‍ 104 പോയിന്റുമായി കേരളം ഒന്നാമതെത്തിയപ്പോള്‍ ആണ്‍കുട്ടികളില്‍ 87 പോയിന്റുമായി ഹരിയാന ഒന്നാമത്. 62 പോയിന്റ് നേടി തമിഴ്നാട് പെണ്‍കുട്ടികളില്‍ രണ്ടാമത്തെി. ആണ്‍കുട്ടികളില്‍ രണ്ടാം സ്ഥാനം 52 പോയിന്റുമായി കേരളത്തിന്. തമിഴ്നാടിനും 52 പോയിന്റാണുള്ളത്.
മീറ്റിലെ മികച്ച അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ താരങ്ങള്‍. ആണ്‍കുട്ടികളില്‍ ലോങ്ജമ്പില്‍ റെക്കോഡ് സ്വര്‍ണം നേടിയ ശ്രീശങ്കറും പെണ്‍കുട്ടികളില്‍ 400 മീറ്ററില്‍ റെക്കോഡ് സ്വര്‍ണ്ണം നേടിയ ജിസ്ന മാത്യുവും മികച്ച താരങ്ങള്‍.
മീറ്റിന്റെ സമാപന ദിനമായ ഇന്നലെ ഒരു ദേശീയ റെക്കോഡും മൂന്ന് മീറ്റ് റെക്കോഡുകളും പിറന്നു. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ നിവ്യ ആന്റണിയാണ് ദേശീയ റെക്കോഡ് സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്നയും 800 മീറ്ററില്‍ അബിദ മേരി മാനുവലും 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പഞ്ചാബിന്റെ പ്രിയങ്കയും ആണ്‍കുട്ടികളടെ സ്റ്റീപ്പിള്‍ ചെയ്സില്‍ ദല്‍ഹിയുടെ രാജ്കുമാറും പുതിയ മീറ്റ് റെക്കോഡിന് അവകാശികളായി. ഇതോടെ അഞ്ച് ദേശീയ റെക്കോഡുകളും 10 മീറ്റ് റെക്കോഡുകളുമാണ് മൂന്ന് ദിനങ്ങളിലായി മീറ്റില്‍ പിറന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിന് പിന്നിലായിരുന്ന കേരളം ഇന്നലെ ട്രാക്കിലും ജമ്പിങ്ങിലും മിന്നുന്ന പ്രകടനമാണ് നടത്തിയത്. അഞ്ച് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്നലെ മാത്രം കേരളം കൊയ്തെടുത്തത്. നിവ്യ ആന്റണിക്കും ജിസ്നക്കും പുറമെ പെണ്‍കുട്ടികളുെട 1,000 മീറ്റര്‍ മെഡ്ലെ റിലേ, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അര്‍ഷിത.
എസ്, റാഷിദ്. എന്നവരും ഇന്നലെ പൊന്നണിഞ്ഞു. ദിവ്യ മോഹന്‍, ആല്‍ഫി ലൂക്കോസ്, ലിനറ്റ് ജോര്‍ജ്, അഞ്ജലി ഫ്രാന്‍സിസ്, ആണ്‍കുട്ടികളുടെ മെഡ്ലെ റിലേ ടീം വെള്ളി നേടിയപ്പോള്‍ ലിസ്ബത്ത് കരോലിന് ജോസഫ്, അബിഗെയ്ല്‍ ആരോഗ്യനാഥന്‍, എ. അജിത എന്നിവരും കേരളത്തിനായി വെങ്കലം നേടി. 400ല്‍ ജിസ്ന
400 മീറ്ററില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് പ്രഖ്യാപിച്ച് പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യു പുതിയ മീറ്റ് റെക്കോഡോടെ പൊന്നണിഞ്ഞു. ശക്തമായി പെയ്തൊഴിഞ്ഞ മഴയ്ക്കു പിന്നാലെയാണ് ജിസ്ന ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ ഇടിമിന്നലായി മാറിയത്. 53.88 സെക്കന്‍ഡില്‍ ഫിനീഷ് ലൈന്‍ തൊട്ട ജിസ്ന 2007-ല്‍ എം.ആര്. പൂവമ്മ സ്ഥാപിച്ച 54.70 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്.
വെള്ളിയും കേരളത്തിന് സ്വന്തം. 57.63 സെക്കന്റില്‍ ലിനറ്റ് ജോര്‍ജിന്. 59.97 സെക്കന്റില്‍ ഫിനീഷ് ലൈന്‍ കടന്ന മഹാരാഷ്ട്രയുടെ നിഥി യോഗേന്ദ്ര സിംഗിനാണ് വെങ്കലം. ഒളിംപിക്സ് എന്‍ട്രി പ്രതീക്ഷിക്കുന്ന ജിസ്ന മാത്യു ഉഷ സ്പോര്‍ട്സ് അക്കാദമിയുടെ താരമാണ്.
റിലേയില്‍ സ്വര്‍ണ്ണവും വെള്ളിയും
പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ മെഡ്ലെ റിലേയില്‍ കേരളം സ്വന്തമാക്കിയപ്പോള്‍ ആണ്‍കുട്ടികള്‍ വെള്ളികൊണ്ട് തൃപ്തരായി. മൃദുല, നിബ, അബിഗെയില്‍, അര്‍ഷിത എന്നിവരുള്‍പ്പെട്ട സംഘം 2.19.35 സെക്കന്റില്‍ ഫിനീഷ് ലൈന്‍ കടന്നാണ് സ്വര്‍ണം നേടിയത്. 2.21.87 സെക്കന്റില്‍ ഓടിയെത്തി തെലങ്കാന വെള്ളി നേടിയപ്പോള്‍ 2:23.17 സെക്കന്റില്‍ പശ്ചിമ ബംഗാള്‍ വെങ്കലം സ്വന്തമാക്കി. ആണ്‍കുട്ടികളില്‍ 1:57.43 സെക്കന്റില്‍ ഹരിയാന പൊന്നണിഞ്ഞപ്പോള്‍ 1:57.71 സെക്കന്റില്‍ സനീഷ്. പി.എസ്, ജെറിന് ബിജു, അമീഷ് മോഹന്‍, അരുണ്‍. വി എന്നിവരടങ്ങിയ മലയാളി സംഘം വെള്ളിയും 2:00.59 സെക്കന്റില്‍ കര്‍ണാടക വെങ്കലവും കരസ്ഥമാക്കി.
എണ്ണൂറില്‍ അബിദ
പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ മലയാളി താരം അബിദ മേരി മാനുവല്‍ മീറ്റ് റെക്കോര്‍ഡോടെ പൊന്നണിഞ്ഞെങ്കിലും ഇതിന്റെ ഗുണം കേരളത്തിന് ലഭിച്ചില്ല. കേരളം എന്‍ട്രി നല്കാത്തതിനാല് എഎഫ്ഐയുടെ ബാനറിലാണ് അബിദ മത്സരിക്കാനിറങ്ങിയത്.
പെരുംമഴയത്ത് നടന്ന മത്സരത്തില്‍ 2:10.52 സെക്കന്റില്‍ പറന്നെത്തി അബിദ. 2012-ല്‍ ജെസ്സി ജോസഫ് സ്ഥാപിച്ച 2:10.72 സെക്കന്റിന്റെ റെക്കോര്‍ഡാണ് പി.ടി. ഉഷയുടെ ശിഷ്യ മറികടന്നത്.
പോള്‍വോള്‍ട്ടില്‍ നിവ്യക്ക്
ദേശീയ റെക്കോഡ്
വഴിതെറ്റി പോള്വോള്ട്ടിലേക്ക് വന്ന നിവ്യ ആന്റണി ഉയര്‍ന്നുപൊങ്ങിയാല്‍ ഒന്നുകില്‍ സ്വര്‍ണ്ണം അല്ലെങ്കില്‍ റെക്കോഡ് പൊന്ന് എന്ന പതിവ് ഇന്നലെയും തെറ്റിച്ചില്ല. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ നിവ്യ ആന്റണിക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണ്ണം. 3.31 മീറ്റര്‍ ഉയര്‍ന്നുപൊങ്ങിയാണ് നിവ്യ നിലവിലെ ദേശീയ റെക്കോര്‍ഡും മീറ്റ് റെക്കോഡും തകര്‍ത്തത്. 2010-ല്‍ കേരളത്തിന്റെ സിഞ്ചു പ്രകാശ് സ്ഥാപിച്ച 3.30 ദേശീയ റെക്കോഡും മരിയ ജെയ്സണിന്റെ 3.20 എന്ന മീറ്റ് റെക്കോഡുമാണ് നിവ്യക്ക് മുന്നില്‍ വഴിമാറിയത്.
2.70 മീറ്റര്‍ വീതം ക്രോസ് ബാര്‍ താണ്ടിയ കേരളത്തിന്റെ തന്നെ ദിവ്യ മോഹനും പി. അഞ്ജലി ഫ്രാന്‍സിസും വെള്ളി നേടി. 2.60 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ മഞ്ജു വെങ്കലം നേടി.
പാലാ ജമ്പ്സ് അക്കാദമിയില്‍ കെ.പി. സതീശ്കുമാറിന്റെ ശിക്ഷണത്തിലാണ് നിവ്യ ഉയരങ്ങളിലേക്ക് കുതിച്ചു തുടങ്ങിയത്. 2015-ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ പോളുമായി ചാടാനെത്തിയ ദിവ്യ റെക്കോഡ് മറികടന്ന് പൊന്നണിഞ്ഞെങ്കിലും ദേശീയ സ്കൂള്‍ മീറ്റില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ നിവ്യ പാലക്കാട് കല്ലടി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
റെക്കോഡ് തിളക്കത്തില്‍
പ്രിയങ്കയും രാജ്കുമാറും
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്റ്റീപ്പിള്‍ചേസില്‍ റെക്കോഡ്. പെണ്‍കുട്ടികളില്‍ 7:21.23 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പഞ്ചാബിന്റെ പ്രിയങ്ക പുതിയ മീറ്റ് റെക്കോഡോടെ പൊന്നണിഞ്ഞു. 2014-ല്‍ യുപിയുടെ നന്ദിനി ഗുപ്ത സ്ഥാപിച്ച 7:35.71 സെക്കന്റിന്റെ റെക്കോഡാണ് പ്രിയങ്ക ഇന്നലെ തിരുത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദല്‍ഹിയുടെ രാജ്കുമാര് 6:00.28 സെക്കന്റില്‍ പുതിയ റെക്കോര്‍ഡുമായി പൊന്നണിഞ്ഞു.
ഈയിനത്തില്‍ ആദ്യ നാല് സ്ഥാനക്കാരും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 2004-ല്‍ യുപിയുടെ ഷിയോപൂജാന് ബിന്ദ് സ്ഥാപിച്ച 6:01.23 റെക്കോര്‍ഡാണ് രാജ്കുമാര് തിരുത്തിയത്.
മരിയയും രുഗ്മയും
അഞ്ജുവിന്റെ അക്കാദമിയിലേക്ക്
ഉയരങ്ങള്‍ കീഴടക്കിയ പോള്‍ കൈവിട്ട് മരിയ ജയ്സണ്‍ പുതിയ ദൂരങ്ങള്‍ കീഴടക്കാന്‍ ജമ്പിങ് പിറ്റിലേക്ക് വഴിമാറുന്നു. പോള്‍വോള്‍ട്ട് ഉപേക്ഷിച്ച് മരിയ ലോങ് ജംപ് പിറ്റിലേക്കാണ് ഇറങ്ങുന്നത്. ദേശീയ സ്കൂള്‍ മീറ്റിലെ ലോങ്ജമ്പ് സ്വര്‍ണ ജേതാവ് രുഗ്മ ഉദയനും കേരളം വിടുന്നു. ഒളിമ്പിക്സ് സ്വപ്നങ്ങളിലേക്ക് ചിറകു വിടര്‍ത്തി പറക്കാന്‍ ലക്ഷ്യമിട്ടാണ് ഇരുവരും അഞ്ജു ബോബി സ്പോര്‍ട്സ് ഫൗണ്ടേഷനിലേക്ക് പോകുന്നത്.
അഞ്ജുവും ബോബി ജോര്‍ജും നല്കുന്ന പരിശീലനത്തിന് പുറമെ ജമ്പിങ് പിറ്റിലെ ഇതിഹാസങ്ങളായ മൈക്ക് പവലും മൈക്ക് കോന്ലേയും പരിശീലകരായി അക്കാദമിയിലേക്ക് വരും.
അഞ്ജു ബോബി ജോര്‍ജ്ജ് നേതൃത്വം നല്കുന്ന അക്കാദമിയിലേക്ക് കേരളത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത് ഇരുവരും മാത്രം. ഇനി പരിശീലനത്തിനൊപ്പം പഠനവും ബാംഗ്ലൂരില്‍ തന്നെ. അഞ്ചു വര്‍ഷമായി ദേശീയ, സംസ്ഥാന സ്കൂള്‍ കായികമേളയിലും ദേശീയ ജൂനിയര്‍ മീറ്റുകളിലെയും പോള്‍വോള്‍ട്ടിലെ മിന്നും താരമായിരുന്നു മരിയ.
എതിരാളികളില്ലാത്ത മരിയയുടെ കുതിപ്പിന് വഴിയൊരുക്കിയതാവട്ടെ പാല ജമ്പ്സ് അക്കാദമിയിലെ പരിശീലനവും.
ലോങ്ജമ്പില്‍ മികച്ച പരിശീലനം ലഭിക്കുമെന്നതിനാലാണ് രുഗ്മയും കേരളം വിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ 5.74 മീറ്റര്‍ ദൂരം ചാടിയ രുഗ്മ സ്വര്‍ണം നേടിയിരുന്നു.
തന്റെ ആരാധനപാത്രമായ ലോക ജേതാവ് മൈക്കല്‍ പവലിന് കീഴില്‍ പരിശീലനം നടത്തുന്നതിന്റെ ആവേശത്തിലാണ്. കോഴിക്കോട് നടന്ന കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ ലോങ്ജമ്പില്‍ 5.74 മീറ്റര്‍ ദൂരം ചാടിയാണ് രുഗ്മ സ്വര്‍ണം നേടിയത്. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ഇരുവര്‍ക്കും ബാംഗ്ലൂരിലെ ജെയിന് കോളജിലാണ് ഉന്നത പഠനത്തിന് പ്രവേശനം ഒരുക്കിയിട്ടുള്ളത്. 31 ന് ഇരുവരും ബാംഗ്ലൂരിലെത്തി അഞ്ജുബോബി സ്പോര്‍ട്സ് ഫൗണ്ടേഷനില്‍ ചേരും. മറ്റൊരു മലയാളി താരമായ ആല്‍ഫി ലൂക്കോസിനും അക്കാദമിയില്‍ പ്രവേശനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തല്ക്കാലം കേരളം വിടുന്നില്ലെന്ന തീരുമാനത്തിലാണ്.
ഹര്‍ഡില്‍സില്‍
ഇരട്ട പൊന്ന്
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പൊന്നണിഞ്ഞ് എ. റാഷിദും എസ്. അര്‍ഷിതയും കേരളത്തിന്റെ അഭിമാന താരങ്ങളായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 53.74 സെക്കന്റില്‍ പറന്നെത്തിയാണ് റാഷിദ് പൊന്നണിഞ്ഞത്. എതിരാളികളായ ഹരിയാന താരങ്ങളെ വ്യക്തമായ ലീഡോടെ പിന്നിലാക്കിയായിരുന്നു റാഷിദിന്റെ സ്വര്‍ണ്ണക്കുതിപ്പ്.
കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ റാഷിദ് ദേശീയ സ്കൂള്‍ കായിക മേളയിലെ വെങ്കല മെഡല്‍ ജേതാവാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യൂത്ത് മീറ്റിലും റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. എടപ്പാള്‍ നടുവത്തൂര്‍ വീട്ടില്‍ പരേതനായ അലിമുഹമ്മദിന്റെയും സുഹറയുടെയും പുത്രനാണ്. തവനൂര്‍ ദേറ അക്കാദമിയിലാണ് പരിശീലനം. വെള്ളിയും വെങ്കലവും ഹരിയാനക്ക്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 1:05.22 സെക്കന്‍ഡില്‍ പറന്നെത്തിയാണ് എസ്. അര്‍ഷിത പൊന്നണിഞ്ഞത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് സ്വന്തം. അഭിഗെയ്ല്‍ ആരോഗ്യനാഥന്‍ 1:05.42 സെക്കന്റില്‍ വെങ്കലം നേടിയപ്പോള്‍ തെലങ്കാനയുടെ വി. വിശാലാക്ഷി 1:05.31 സെക്കന്റില്‍ വെള്ളി നേടി. തിരുവനന്തപുരം സായിയില്‍ വാള്‍ട്ടര്‍ ജോണിന്റെ കീഴില്‍ പരിശീലനം നടത്തുന്ന അര്‍ഷിത പാലക്കാട് മമ്പറം സ്വദേശി ശിവന്റെയും അനിതയുടെയും മകളാണ്.
ട്രിപ്പിളില്‍ വെള്ളിയും വെങ്കലവും
പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ കേരളത്തിന് സ്വര്‍ണ്ണം നഷ്ടമായെങ്കിലും വെള്ളിയും വെങ്കലവും മലയാളി താരങ്ങള്‍ക്ക്. തമിഴ്നാടിന്റെ പ്രിയദര്‍ശിനി 12.62 മീറ്റര്‍ ചാടി പൊന്നണിഞ്ഞ പോരാട്ടത്തില്‍ കേരളത്തിന്റെ ആല്‍ഫി ലൂക്കോസ് 12.29 ചാടി വെള്ളിയും ലിസ്ബത്ത് കരോലിന് ജോസഫ് വെങ്കലവും നേടി. അതേസമയം ആണ്‍കുട്ടികളുടെ ഈയിനത്തില്‍ വെങ്കലം മാത്രമാണ് കേരളത്തിന് സ്വന്തമായത്. 14.24 മീറ്റര്‍ ചാടി എ. അജിത്ത് വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: