കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ക്രിമിനല്‍ സംഘം വ്യാപകമായി അക്രമം അഴിച്ച് വിടുമ്പോഴും പോലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ സിപിഎമ്മിന്റെ സെല്‍ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമങ്ങള്‍ നടന്നാല്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സിപിഎം നേതൃത്വം തയ്യാറാക്കി നല്കുന്ന പട്ടിക വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പ്രതിചേര്‍ത്ത് ജയിലിലടക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പോലീസ് സ്റ്റേഷനുകളെ പൂര്‍ണ്ണമായും നിഷ്ക്രിയമാക്കിയാണ് സിപിഎം ഭരണം നടത്തുന്നത്. സിപിഎം സെല്‍ഭരണത്തില്‍ അതൃപ്തി അറിയിക്കുന്നവരെ പലരീതിയിലും പീഢിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പിണറായി ആഭ്യന്തര മന്ത്രിയായതോടെ മിക്ക പോലീസ് ഉദ്യോഗസ്ഥരും നിശ്ശബ്ദരായിക്കഴിഞ്ഞു. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎം നേതൃത്വവും പാര്‍ട്ടി പത്രവും ആര്‍എസ്എസിനെതിരെ വ്യാപകമായ നുണപ്രചരണമാണ് അഴിച്ചുവിടുന്നത്. പിണറായിയില്‍ സിപിഎമ്മുകാരനായ രവീന്ദ്രന് എന്നയാള്‍ മരണപ്പെട്ട സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ജില്ലയിലെ പതിനെട്ടോളം ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. രവീന്ദ്രനെതിരെ പത്തോളം ബോംബുകളെറിഞ്ഞുവെന്നാണ് സിപിഎം നേതൃത്വം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇത്രയും സ്ഫോടനം നടന്നാല്‍ നിരവധിയാളുകള്‍ക്ക് പരിക്ക് പറ്റേണ്ടതാണ്. ആഹ്ലാദ പ്രകടനത്തിനെത്തിയ സിപിഎം സംഘം യാത്ര ചെയ്ത വാഹനം കയറിയാണ് രവീന്ദ്രന് മരണപ്പെട്ടതെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും പിണറായിയുടെ പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോധപൂര്‍വ്വം കേസില്‍ പ്രതിയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും പോലീസിന്റെ പ്രാഥമികമായ വിശദീകരണവും ഇത് കൊലപാതകമായിരുന്നില്ലെന്നായിരുന്നു. സംഭവത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെയാണ് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളായത്.
എന്നാല്‍ സിപിഎം സംഘം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ പിണറായിയില്‍ പതിനഞ്ചോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ക്കപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടും ഒരാളെ പോലും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പിണറായി വിജയന്റെ സ്വന്തം നാട്ടില്‍ നൂറുകണക്കിനാളുകളാണ് വീട് നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിക്കുന്നത്. വീടുകള്‍ തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ കത്തിക്കുകയും ചെയത സിപിഎം സംഘം കിണറുകള്‍ പോലും മലിനമാക്കിയിരുന്നു. സംഭവം നടന്ന് ~ഒരാഴ്ച കഴിഞ്ഞാണ് പോലീസ് തകര്‍ക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ചത്. തങ്ങളുടെ അയല്വാസികളുള്പ്പടെയുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുകാര്‍ കൃത്യമായ മൊഴി നല്‍കിയിട്ടും ഇവരെ പ്രതി ചേര്‍ക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. അക്രമി സംഘം പോലീസിന്റെ മൂക്കിന് തുമ്പില്‍ കൂടി നാട്ടില്‍ വിലസുകയാണ്. കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വ നീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
സിപിഎമ്മിന്റെ അക്രമത്തിന് കൂട്ട് നില്ക്കുന്ന പോലീസ് അവരുടെ ചെയ്തികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ ദിവസും കൂത്തുപറമ്പ് ആയിത്തറ മമ്പറത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രാജ്കമല് എന്ന സിപിഎം ക്രിമിനലിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നിട്ടും ഇത്തരമൊരു കാര്യ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ നടുക്കിയ ഉഗ്രസ്ഫോടനം നടന്ന സ്ഥലത്ത് സംഭവ ദിവസം രാത്രി തന്നെ എത്തിയ പോലീസ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പ്രദേശത്തെ സിപിഎം നേതാവാണ് കേസ് അട്ടിമറിച്ചതിന് പിന്നില്‍. ഒരേ സമയം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും സിപിഎമ്മുകാര്‍ പ്രതികളായ കേസുകള്‍ അട്ടിമറിക്കുകയുമാണ് പോലീസ് ചെയ്യുന്നത്.
സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ നിയമ സംവിധാനത്തെ അട്ടിമറിക്കാനുള്ള പോലീസിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിനെതിരെയും സിപിഎമ്മിന്റെ അക്രമത്തിനും നുണപ്രചാരണത്തിനുമെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനുള്ള നീക്കത്തിലാണ് ആര്‍എസ്എസും ബിജെപിയും. ജനാധിപത്യ മൂല്യങ്ങളും നിയമസംവിധാനങ്ങളും അട്ടിമറിച്ച് കൊണ്ട് ഹൈന്ദവനവോത്ഥാന പ്രസ്ഥാനമായ ആര്‍എസ്എസിനെ കടന്നാക്രമിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കും. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വിവിധങ്ങളായ പരിപാടികള്‍ ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: