കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകനും, നടനും നിര്‍മ്മാതാവുമായ ശേഖര്‍ കപൂര്‍ മാതാ അമൃതാനന്ദമയീ ദേവിയെക്കുറിച്ച് നിര്‍മ്മിച്ച ‘അനുകമ്പയുടെ ശാസ്ത്രം’ എന്ന ഡോക്യുമെന്ററി പുറത്തിറക്കി. 50 മിനിട്ടോളം ദൈര്‍ഘ്യമുള്ള ചിത്രം അമ്മയുടെ ആശ്രമത്തില്‍ വച്ച് 60-ാം ജന്മദിനാഘോഷ വേളയില്‍ നാല് ദിവസം കൊണ്ട് ചിത്രീകരിച്ചതാണ്.
അമ്മയുമൊത്തുള്ള അപൂര്‍വ്വമായ ഒരു ദീര്‍ഘ സ്വകാര്യ അഭിമുഖമുണ്ട്. ജീവിതത്തോടുള്ള അമ്മയുടെ വ്യതിരിക്തമായ സമീപനത്തെയും അമ്മയുടെ സ്നേഹം തങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് സ്പര്ശിച്ചതെന്നതിനെ കുറിച്ചും തങ്ങളുടെ ജീവിതങ്ങളെ എങ്ങനെയാണ് പരിവര്ത്തിപ്പിച്ചതെന്നതിനെയും കുറിച്ച് നൊബേല്‍ സമ്മാന ജേതാവായ ഡോ.ലെലാന്‍ഡ് ഹാര്ട്ട്വെലുമായും, മറ്റു പലരുമായുമുള്ള അഭിമുഖങ്ങളും ഇതിലുണ്ട്.
നമ്മുടെ വ്യക്തിത്വത്തിന് അപ്പുറത്തുള്ളത് എന്താണ് എന്നതിനെ കുറിച്ചുള്ള അന്വേഷണം തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് ശേഖര്‍ കപൂര്‍ പറയുന്നു. സ്നേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണ്? ഉടമസ്ഥതയ്ക്ക് ഉപരിയായുള്ള സ്നേഹമുണ്ടോ? എന്താണ് അനുകമ്പ? അത് നിങ്ങള്‍ ചെയ്യുന്ന എന്തെങ്കിലുമാണോ, അതോ അത് ആയിത്തീരുന്ന ഒരു അവസ്ഥയാണോ?
നിങ്ങള്‍ കൂടുതല്‍ അനുകമ്പയുള്ള ഒരു വ്യക്തിയാവുകയാണെങ്കില്, അത് നിങ്ങളുടെ ശരീരശാസ്ത്രത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ? നിങ്ങള്‍ കൂടുതല്‍ സഹജാവബോധമുള്ള വ്യക്തിയായി മാറുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആത്മീയ അന്വേഷണം മാത്രമല്ല, മറിച്ച് ഒരു ശാസ്ത്രീയ ഗവേഷണം കൂടിയായിരുന്നു. അമ്മയുടെ 60-ാം ജന്മദിനത്തിന് അമ്മയെ കണ്ടുമുട്ടിയപ്പോള്‍ സത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതേ ചോദ്യങ്ങള്‍ ഡോക്കുമെന്ററിയില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: