ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളികളായ അച്ഛനേയും മകനേയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. മകന് അച്ഛനെ കൊലപ്പെടുത്തിയശേഷം ഒളിവില്പോയതാണെന്ന് പൊലീസ് സംശയം. ഇയാള്‍ കോട്ടയത്തുവെച്ച് പിടിയിലായതായും സൂചനയുണ്ട്.ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ (68), മകന് ഷെറിന് ജോണ്‍ (36) എന്നിവരെയാണ് കഴിഞ്ഞ 25 മുതല്‍ കാണാനില്ലെന്ന് കാട്ടി ജോയ് ജോണിന്റെ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കയിത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറും കാണാതായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര് ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സിഐ അജയ്നാഥ്, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന് എന്നിവരുടെ നേതൃത്വത്തില്‍ എട്ട് എസ്ഐ മാരടങ്ങുന്ന 22 അംഗ പോലീസ് സംഘവും എസ്പിയുടെ സ്പെഷ്യല്‍ സ്ക്വഡും അന്വേഷണം ആരംഭിച്ചു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ 25ന് പുലര്‍ച്ചെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഗ്രേ കളറിലുള്ള കെഎല്‍ 2 റ്റി 5550 സ്കോഡ കാറിന്റെ എസി ശരിയാക്കാനായി ജോയിജോണും മകനും ഒന്നിച്ച് വീട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.
ഉച്ചക്ക് 12.30ന് ഇവര്‍ ഷോറുമില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. വൈകിട്ട് 4.30ന് ഭാര്യ മറിയാമ്മ, ജോയിജോണിനെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിന് സമീപം മുളക്കുഴയിലെത്തിയതായി പറഞ്ഞു. എന്നാല്‍ രാത്രി ഒന്പതായിട്ടും ഇരുവരും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരേയും കിട്ടിയില്ല.
തുടര്‍ന്ന് ഇളയമകന് ഡോ. ഡേവിഡും സുഹൃത്തായ ജിനുവും ഇരുവരേയും ചെങ്ങന്നൂര്‍ ടൗണിലും ഇവര്‍ എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 26ന് രാവിലെ 8.30ന് മകന് ഷെറിന്‍ജോണ്‍ അമ്മ മറിയാമ്മയെ ഫോണില്‍ വിളിച്ച് താന്‍ അച്ഛനുമായി വഴക്കിട്ടതായും അബദ്ധം പറ്റിയതായും ക്ഷമിക്കണം എന്നും പറഞ്ഞശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്നാണ് മറിയാമ്മ ഇരുവരേയും കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചിലിനിടെ കഴിഞ്ഞ ദിവസം ഇവരുടെ നഗരമദ്ധ്യത്തിലെ ബഹുനിലകെട്ടിടത്തിന്റെ ഗോഡൗണിലെ പാര്‍ക്കിങ് ഏരിയായിലും പരിശോധന നടത്തി. ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ച നിലയിലും തുണികള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയിലും കാണപ്പെട്ടു. ഇവിടെനിന്നും മാംസം കത്തിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും ലഭിച്ച ഒരു കാലിലെ ചെരുപ്പും ഉടുപ്പിന്റെ ഒരു ബട്ടണും ഭര്‍ത്താവിന്റെതാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു.
ഇതോടെയാണ് ജോയ്ജോണ്‍ കൊലചെയ്യപ്പെട്ടതാകാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഷെറിന് ജോണിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ 26ന് തിരുവല്ലയിലുണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ കഌബ് സെവനില്‍ രാത്രി 8.30വരെ ഷെറിന് ചെലവഴിച്ച ദൃശ്യങ്ങള്‍ സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇവിടെ നിന്നും മുങ്ങിയ ഷെറിനുവേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജോയി ജോണിനെ കൊലപ്പെടുത്തിയ ശേഷം പമ്പാ നദിയില്‍ മൃതദേഹം ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആറാട്ടുപുഴ മുതല്‍ നെടുമുടിവരെയുള്ള ഭാഗത്ത് രണ്ട് സ്പീഡ് ബോട്ടുകളിലായി പോലീസ് സംഘം രാത്രി വൈകിയും തെരച്ചില്‍ നടത്തുകയാണ്.
ഗോഡൗണില്‍ രക്തക്കറ കണ്ടതോടെ ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ആര്. സദാശിവന്, കൊല്ലം ഫോറന്‍സിക് അസ്സിസ്റ്റന്റ് രാജീവ്, വിരലടയാള വിദഗ്ധ ഡോ. എസ്. മഞ്ജുഷ, സയന്റിഫിക് അസ്സിസ്റ്റന്റ് ഹരിപ്രശാന്ത് എന്നിവരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ട് ജില്ലാ പോലീസ് മേധാവി പി. അശോക് കുമാറും സ്ഥാലം സന്ദര്‍ശിച്ചു.
ഷെറിന് ജോണിനെ കണ്ടെത്താനായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതായും ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്നും ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: