പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സംസാരിക്കുന്നു
തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരമായി പീഡനത്തിനിരയായ ജിഷയുടെ കൊലയാളികളെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജ്യോതീന്ദ്രകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാനാണ് ലോക്കല്‍ പോലീസ് ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും വലിയ പ്രയോജനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമേല്‍ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണത്തിന് കേസ് സിബിഐയെ ഏല്പ്പിക്കേണ്ടതാണെന്നും പി. ജ്യോതീന്ദ്രകുമാര്‍ പറഞ്ഞു.
ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് മഹിളാ ഐക്യവേദി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ സൂചനാ സമരം മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ഇത് തുടക്കം മാത്രമാണ്.
എത്രയും വേഗം കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പോലീസ് തയ്യാറാകണം. അതിന് സഹായകരമായ നടപടികള്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് കൈക്കൊള്ളണം. ജിഷയുടെ പേരില്‍ പ്രചാരണം നടത്തി വോട്ടു തേടിയ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് ഇനി ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്നറിയാന്‍ ജനങ്ങള്‍ക്കാഗ്രഹമുണ്ട്.
എല്ലാക്കാലത്തും പിന്നാക്ക വിഭാഗങ്ങളെ വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ജിഷയുടെ കാര്യത്തിലും അതാണ് തുടരാന്‍ ഭാവമെങ്കില്‍ ബിജെപി അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
മഹിളാ ഐക്യവേദി ജില്ലാ അധ്യക്ഷ പ്രഭാവതി അമ്മ ആധ്യക്ഷം വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ സംഗീതരാജ് സ്വാഗതവും ട്രഷറര്‍ സൂര്യ പ്രേം നന്ദിയും പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, സംസ്ഥാനസമിതി അംഗം കെ. പ്രഭാകരന്, ജില്ലാ പ്രസിഡന്റ് അഡ്വ എന്‍.കെ. രത്നകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വഴയില ഉണ്ണി, സന്ദീപ് തമ്പാനൂര്‍, സംഘടനാ സെക്രട്ടറി പ്രഭാകരന്, മഹിളാ ഐക്യവേദി നേതാക്കളായ വിമല, ശ്യാമള എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: