എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന എരുമേലിയില്‍ കോടികളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ ആലോചനായോഗം എരുമേലി ദേവസ്വം ഹാളില്‍ 30ന് രാവിലെ 11ന് നടക്കും.
കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന വേളയില്‍ എരുമേലിയില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ട് പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ആര്. മോഹന്‍ലാല്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എരുമേലിയിലെ ജനപ്രതിനിധികള്‍, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധകള്‍, നാട്ടുകാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് കെ. ആര്. മോഹന്‍ലാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നൂറ് കോടിയോളം രൂപ ചിലവഴിച്ചാണ് വികസന പദ്ധതികള്‍ നടപ്പാക്കുക. അരനൂറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ നവീകരണം, പാര്‍ക്കിംഗ് മൈതാനങ്ങള്‍ നവീകരിക്കുക, മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം, ശൗചാലയങ്ങള്‍, താല്കാലിക കടകളുടെ നിര്‍മ്മാണം, ഷവര്‍ബാത്തുകള്‍ തുടങ്ങിയ പ്രധാന പദ്ധതികളാണ് ക്ഷേത്രത്തിന് പുറത്ത് നടപ്പാക്കുക.
ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ പഴക്കമുളള ക്ഷേത്രങ്ങള്‍ ചെമ്പ് പാകല്‍, ജനപങ്കാളിത്തത്തോടെ സ്വര്‍ണ്ണ കൊടിമരം, ശ്രീഭൂത ബലിക്കല്ലുകള്‍, ഉപദേവാലയ പ്രതിഷ്ഠകള്‍, നാഗത്തറ നവീകരണം,ദേവീക്ഷേത്ര നട പുതുക്കി നിര്‍മ്മാണം, ക്ഷേത്ര ചുറ്റുമതില്‍, കുടിവെളളം, വിശ്രമ കേന്ദ്രങ്ങള്‍, വഴിപാട് കൗണ്ടറുകള്‍, ശീവേലിപാതകള്, ക്ഷേത്രങ്ങലുടെ നിത്യപൂജാ പുനക്രമീകരണം തുടങ്ങിയ നുറിലധികം പദ്ധതികളാണ് റിപ്പോര്‍ട്ടിലുളളത്. ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികള്‍ക്കാണ് മുന്‍ഗണന.
ശബരിമല തീര്‍ത്ഥാടന കാലത്ത് താല്കാലിക കടകള്കെട്ടി ക്ഷേത്രം മറക്കുന്നതും, മാലിന്യ നിക്ഷേപം നടത്തി ക്ഷേത്ര പരിസരം വൃത്തിഹീനമാക്കുന്നതും പതിവ് കാഴ്ചയാണ്. ഇതിന് അടിയന്തിര പരിഹാരം കാണുന്നതിനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. എരുമേലി വലിയമ്പലവും കൊച്ചമ്പലവും ആചാര അനുഷ്ഠാനങ്ങലുടെ തനിമയില്‍ തന്നെ പരമാവധി നവീകരിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കുമാരന്, ദേവസ്വം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: