കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി ആരോപണവിധേയനായ സിഐടിയു നേതാവിനെ സ്ഥാനക്കയറ്റം നല്കി തിരിച്ചെടുക്കുക വഴി സിപിഎമ്മിന്റെ അഴിമതിക്കെതിരായ നിലപാടിലെ കാപട്യം പുറത്തായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആരോപിച്ചു. അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സിഐടിയു നേതാവിനെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം.
കണ്‍സ്യൂമര്‍ ഫെഡില്‍ എംഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫും കൈക്കൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി അവസാനിപ്പിക്കുമെന്ന് അവകാശപ്പെട്ടിരുന്ന എല്‍ഡിഎഫും യുഡിഎഫിന്റെ അതേ പാതയിലാണ്. സിപിഎമ്മിന്റെ അഴിമതിക്കെതിരായ നിലപാടിന്റെ പുറംപൂച്ചാണ് പുറത്തായിരിക്കുന്നത്.
അദ്ദേഹം പറഞ്ഞു.ഇടതുമന്ത്രിസഭയിലെ മന്ത്രിമാര്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. തൃശൂരില്‍ പോലീസ് ഉദ്യോഗസ്ഥരോട് മോശമായ രീതിയില്‍ മന്ത്രി മൊയ്തീന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. മന്ത്രിമാര്‍ തന്നെ നിയമവ്യവസ്ഥയെ അട്ടിമറിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ്. പിണറായി മന്ത്രിസഭയുടെ പ്രതിച്ഛായയാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. സിപിഎമ്മിന്റെ സെല്‍ഭരണത്തിന്റെ തുടക്കമാണിതെന്ന് സുരേന്ദ്രന് ആരോപിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പി.രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: