ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തെ കേരളം പിന്തുണച്ചേക്കും. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ചയില്‍ ജിഎസ്ടി സംബന്ധിച്ച ധാരണയിലെത്തിയെന്നാണ് സൂചന. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ബില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് പിണറായി വിജയന് പറഞ്ഞു. ജിഎസ്ടി നടപ്പാക്കുക വഴി കേരളത്തിന് വളരെയധികം പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് പിണറായി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ഹ്രസ്വമായ സൗഹൃദ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയും ആഭ്യന്തര,ധനമന്ത്രിമാരുമായും അരമണിക്കൂറിലേറെ നേരമാണ് ചര്‍ച്ച നടത്തിയത്. കേരളത്തിന്റെ ആവശ്യങ്ങളും കേരളം സ്വീകരിക്കേണ്ട നിലപാടുകളും കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. ദേശീയ പാതാ വികസനവും റെയില്‍ വികസനവുമടക്കം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയും ചെയ്തു. ദേശീയപാതാ വികസനകാര്യത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും പിണറായി പറഞ്ഞു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ത്വരിത നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി പദ്ധതി തയ്യാറാക്കും. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റെയില്‍മേഖലയിലെ വികസനം കേരളത്തിന് അനുകൂലിക്കാവുന്നതാണ്. സ്വകാര്യ പങ്കാളിത്തം എങ്ങനെ വേണമെന്ന കാര്യം സംസ്ഥാനം ചര്‍ച്ച ചെയ്യും. ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിന് കേന്ദ്രപിന്തുണ ധനമന്ത്രി ഉറപ്പ് നല്‍കിയെന്നും പിണറായി വിജയന് പറഞ്ഞു.
കേരളത്തിലെ സിപിഎം-ബിജെപി സംഘര്‍ഷ വിഷയം കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇരുപാര്‍ട്ടി നേതൃത്വങ്ങളും ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഇതിനായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങും മുഖ്യമന്ത്രി പിണറായി വിജയനും മുന്‍കൈ എടുക്കും. എല്ലാവരുമായും ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും പിണറായി വിജയന് പറഞ്ഞു.
പോലീസിന്റെ ആധുനികവല്‍ക്കരണത്തിനുള്ള ഫണ്ടുകളുടെ പ്രശ്നം പ്രധാനമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും രാജ്നാഥ്സിങ് പിണറായിക്ക് ഉറപ്പ് നല്കി. പുതിയ റിസര്‍വ് പോലീസ് ബറ്റാലിയന് കേരളത്തിന് ലഭിക്കുമെന്നും രാജ്നാഥ്സിങ് അറിയിച്ചു.
ആറന്മുള വിമാനത്താവളം കൃഷിഭൂമിയും തോടുകളും നശിപ്പിച്ച് നിര്‍ദ്ദിഷ്ട പ്രദേശത്ത് വരുന്നതിനെ എതിര്‍ക്കുകയാണെന്നും മറ്റൊരു സ്ഥലത്ത് പദ്ധതി വരുന്നതിനോട് എതിര്‍പ്പില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പശ്ചിമഘട്ട വിഷയത്തില്‍ ജനങ്ങളെ കണ്ടുകൊണ്ടുള്ള നിലപാട് ഉണ്ടാകുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: