തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുല്ലപ്പെരിയാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ കോൺഗ്രസ് നേതാവ് വിടി സതീശൻ എംഎൽഎ രംഗത്തെത്തി. പിണറായി വിജയന്റെ നിലപാട് തീർത്തും വഞ്ചനാപരമാണെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ കുറ്റപ്പെടുത്തിയത്.
അധികാരത്തിലേറും മുൻപ് ഇറക്കിയ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരത്തിലേറി മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിലപാട് മാറ്റിയത് ജനങ്ങൾക്ക് നൽകിയ വാഗ്ദാന ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി സമർപ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഈ നിവേദനസംഘത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനും അംഗമായിരുന്നു.
ഈ വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിലോ സർക്കാർ അഭിഭാഷകരുമായോ ചർച്ച നടത്തിയതായി ജനങ്ങൾക്ക് അറിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് കേരളം ഭരണപരമായും, നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് വേണം എന്നുതന്നെ ആയിരുന്നു.
അണക്കെട്ട് ബലപ്പെട്ടുവെന്ന തമിഴ്നാടിന്റെ റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണക്കെട്ടിന്റെ പേരിൽ അനാവശ്യമായി പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കേണ്ടന്നും തമിഴ്നാടുമായി ഉഭയകക്ഷി ചർച്ചയാവാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളെയും പ്രതികൂലമായി ബാധിക്കും. ഇത് കേരളത്തിന്റെ താത്പര്യം ബലികഴിക്കുന്നതാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്നാടിന് സുപ്രീം കോടതിയിൽ പിടിവള്ളിയാകുമെന്നും ഇത് കൊടിയ വഞ്ചനയാണെന്നും വി.ടി സതീശൻ ഫെയ്സ് ബുക്കിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: