തിരുവനന്തപുരമാണ് നടരാജഗുരുവിന്റെ അമ്മയുടെ ജന്മദേശം. അറബിക്കടലിന്റെ സാന്നിധ്യംകൊണ്ട് ഫലഭൂയിഷ്ഠമായ ആ ഗ്രാമം നെല്‍വയലുകള്‍ കൊണ്ടും തെങ്ങിന് തോപ്പുകള്‍ കൊണ്ടും മനോഹരമായിരുന്നു. കൃശഗാത്രിയും സുകുമാരിയുമായിരുന്ന അവര്‍, മാതാപിതാക്കളും നാലുസഹോദരന്മാരുമൊത്ത് പാര്‍ത്തിരുന്നു. ആ മക്കളില്‍ രണ്ടാമത്തേതാണ് നടരാജഗുരുവിന്റെ അമ്മ. അവര്‍ക്ക് അവരുടെ ജ്യേഷ്ഠസഹോദരനോടൊത്ത് തികഞ്ഞ സംസ്കൃത വിദ്യാഭ്യാസം ലഭിച്ചിരുന്നു.
പാശ്ചാത്യവിദ്യാഭ്യാസം കഴിഞ്ഞുവന്നവര്‍ അന്ന് ദുര്ലഭമായിരുന്നു. ഒരാളെ അന്നുണ്ടായിരുന്നുള്ളു. അതു വേറെ ആരുമായിരുന്നില്ല. നടരാജഗുരുവിന്റെ അച്ഛന് ഡോ. പല്പു. നടരാജഗുരു പറയുന്നു: അച്ഛന് വിദേശത്തു നിന്ന് വന്നു കഴിഞ്ഞാല്‍ കുടുംബഗൃഹത്തില്‍ ധാരാളം അതിഥികള്‍ വരുമായിരുന്നു. എന്തിനെന്നോ? അച്ഛന് കൊണ്ടുവരുമായിരുന്ന അസാധാരണ വസ്തുക്കള്‍ കാണുന്നതിനായിരുന്നു അത്.
വിക്ടോറിയ രാജ്ഞിയുടെ ഇംഗ്ലണ്ടില്‍ നിന്നും മറ്റു പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമായി അദ്ദേഹം കൊണ്ടുവന്ന വസ്തുക്കള്‍ കാണുന്നതിന് വളരെ ആകാംക്ഷയുള്ളവരായിരുന്നു അന്നത്തെ സാധാരണ ജനങ്ങള്‍. എല്ലാം മുമ്പു കണ്ടിട്ടില്ലാത്തവ, വിശ്വസിക്കാനാവാത്തവ…. ഈഫല്‍ ഗോപുരം, വത്തിക്കാന്‍ നഗരം തുടങ്ങിയവയുടെ തുടര്‍ചിത്രങ്ങള്‍, വെനീസിലെ സെന്റ് മാര്‍ക്ക് സ്ക്വയറിലും റോമിലെ വത്തിക്കാനിലും പ്രാവുകള്‍ക്കു തീറ്റ വാരി വിതറുന്ന ചിത്രങ്ങള്‍, പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം, എന്നുവേണ്ട പലതരത്തിലുളള നാണയങ്ങള്‍, ദൂരദര്‍ശിനി തുടങ്ങി വിവിധ തരക്കാര്‍ക്ക് നല്കുവാനുള്ള പല സമ്മാനങ്ങളും അവിടെ ഉണ്ടായിരുന്നു.
വെള്ളിയും പൊന്നും കൊണ്ടുള്ള നാണയങ്ങള്‍ നിറച്ച ഒരു പേടകം വളരെ കൗതുകം തന്നെ. ആ പേടകം തുറന്നു നോക്കിയപ്പോഴാണ് മനസ്സിലായത് അതു മുഴുവന്‍ ചോക്കലേറ്റു മിഠായികളായിരുന്നു. ഇതിനിടെ ബാംഗ്ലൂര്‍ക്ക് പോകുവാന്‍ സകുടുംബം തയ്യാറായി. കാളവണ്ടി മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. രണ്ടു കാളവണ്ടികള്‍ സന്ധ്യയ്ക്ക് അച്ഛന്റെ വീട്ടില്‍ നിന്നും പുറപ്പെട്ടു. രാജ്യാതിര്‍ത്തിവരെ അനുയാത്ര ചെയ്യുവാന്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു.
വിക്ടോറിയ രാജ്ഞിയുടെ ഭരണം 1901-ല്‍ അവസാനിച്ചു. അന്ന് നടരാജന് ആറുവയസ്സ്. ബാംഗ്ലൂരിലെ ‘സിവില്‍ ആന്‍ഡ് മിലിട്ടറി സ്റ്റേഷനില്‍’ രാജ്ഞിയുടെ ചരമത്തില്‍ അനുശോചിക്കുന്നതിന്റെ സൂചനയായി 101 ആചാരവെടി മുഴക്കിയതു ഓര്‍ക്കുന്നു.
ആംഗ്ലോ ഇന്ത്യന്‍ രീതിയിലുള്ള ഒരു വീടാണ് താമസത്തിനെടുത്തത്. ഒരു പോര്‍ട്ടിക്കോ, അതിലേയ്ക്കെത്തുന്ന ഒരു റോഡും. പൂക്കളും പഴങ്ങളും നിറഞ്ഞ ഒരു ഉദ്യാനം. വീട്ടില്‍ വളര്‍ത്തുന്ന ഒരു കുതിരയുണ്ട്. ഒരു സാറട്ടില്‍ അതിനെ പൂട്ടി, അഞ്ചു നാഴിക അകലത്ത് പട്ടണത്തിന്റെ മറ്റേ അറ്റത്തുള്ള ആ ഓഫീസിലേയ്ക്ക് സിറ്റി ഹെല്‍ത്ത് ഓഫീസറായ അച്ഛന് ദിവസവും പോകും. അച്ഛന് കുതിരയുടെ കടിഞ്ഞാണും പിടിച്ച് സാറട്ടോടിച്ച് പോകുമ്പോള്‍ ഒരു ഊത്തുകുഴലുമായി നടരാജന് അച്ഛന്റെ അടുത്തിരിക്കാറുണ്ട്. റോഡിനു കുറുകെ പോവുന്ന യാത്രക്കാരെ ഉദ്ദേശിച്ച് ഈ ഊത്തുകുഴല്‍ നടരാജന് ഇടയ്ക്കും മുറയ്ക്കും വിളിക്കും.
തിരുവനന്തപുരം വിട്ടതിനുശേഷം മുടങ്ങിയ പാഠങ്ങള്‍ ബാംഗ്ലൂര്‍ കന്റോണ്മെന്റില് താമസമാക്കിയ ശേഷവും തുടങ്ങാതെ കിടക്കുകയായിരുന്നു. പുറന്താളില്‍ ഉദയ സൂര്യന്റെ പടവും ഉള്ളില്‍ വണ്ടിക്കാരനായ ഗംഗാറാമിന്റെ കഥയുമുള്ള ‘ന്യൂ ഓറിയന്റല്‍ പ്രൈമറാണ്’ നടരാജന്റെ ആദ്യത്തെ പാഠപുസ്തകം. അതില്‍ നിന്ന് ലളിതമായ ചില ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് പഠിക്കണം. ആ പുസ്തകത്തിന്റെ മൂല മടക്കി വച്ചതിനാലും കീറിപ്പോയതിനാലും എറിഞ്ഞു കളഞ്ഞതായി ഓര്‍ക്കുന്നു. അതിലെ ഉള്ളടക്കം ഗ്രഹിക്കുന്നതിനുള്ള യത്നത്തിനിടയ്ക്കാണ് ഇതു സംഭവിച്ചത്.
എന്നിട്ടും ഇംഗ്ലീഷിലെ പ്രഥമ പാഠങ്ങള്‍ പഠിച്ചു എന്ന് അവകാശപ്പെടുന്നില്ല. മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മാവിന്റെ നിഴലില്‍പോയി കളിക്കാനാണ് നടരാജന് എറെ ഇഷ്ടപ്പെട്ടിരുന്നത്. അവിടെ കിടന്നിരുന്ന ഇഷ്ടികക്കഷ്ണങ്ങള്‍ ശേഖരിച്ച് ഒരു വളപ്പുണ്ടാക്കി. എന്നിട്ടതിനുള്ളില്‍ റോഡ് വെട്ടി ഇരുപുറവും നിരയായി വൃക്ഷങ്ങളെന്നവണ്ണം ഫ്രഞ്ചു ജമന്തി ചെടികള്‍ നട്ടുവച്ചു. അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള രണ്ടു ഗേറ്റുകളുണ്ടാക്കി. ഈ സംഭവം വിശേഷിച്ചും ശ്രദ്ധാര്‍ഹമാണ്.
ബാല്യകാലത്തെ ഈ പ്രത്യേക വിനോദം, ഒടുക്കം പ്രായപൂര്‍ത്തിയെത്തിയ പില്ക്കാലത്ത് നാലോ അഞ്ചോ ഗുരുകുലങ്ങള്‍ നിര്‍മ്മിക്കാനിടയാക്കിയ പ്രേരണയുടെ ബീജമായിരുന്നിരിക്കണം. ആ ഗുരുകുലങ്ങള്‍ ഈ കുട്ടിക്കാലത്തെ സൃഷ്ടികളുടെ വികസിതരൂപം തന്നെയാണ്. ആദ്യകാലത്തില് സുക്ഷ്മരൂപത്തില്‍ ദൃശ്യമായ പെരുമാറ്റ മാതൃക ജീവിതകാലമത്രയും ബോധപൂര്‍വ്വം നടരാജനില്‍ മാറാതെ നിലനിന്നു എന്നത് വിസ്മയകരം തന്നെ. ഹൃദയാന്തര്‍ ഭാഗത്ത് അടിഞ്ഞു ലീനമായിക്കിടക്കുന്ന, ഒരേ സമയം മാനസ്സികവും ശാരീരികവുമായ ഇത്തരം അഭിരുചികളെ, അവയിലന്തര്‍നിഹിതമായിരിക്കുന്ന പെരുമാറ്റരീതികളും ചേര്‍ത്ത്, വേദാന്തത്തില്‍ ‘വാസന’ എന്നാണ് പറയാറ്, ഒരു വടബീജത്തില്‍ വടവൃക്ഷം അടങ്ങിയിരിക്കുന്നു. കുഞ്ഞ്, മനുഷ്യന്റെ തന്തയാണെന്ന് പറയുന്നതും ഈ അര്‍ത്ഥത്തില്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: