ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ പിതാവിനെ വെടിവെച്ചുകൊന്ന് കത്തിച്ചശേഷം ചാക്കിലാക്കി പമ്പാനദിയില്‍ ഒഴുക്കിയെന്ന മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണി (68)ന്റേതെന്ന് കരുതുന്ന ഇടതുകൈത്തണ്ട പമ്പാ നദിയില്‍ നിന്നും കണ്ടെത്തി.
ഇന്നലെ ഉച്ചക്ക് 1.15ന് പാണ്ടനാട് ഇടക്കടവ് ടൂറിസം കേന്ദ്രത്തിന് എതിര്‍ശത്തുള്ള കുളിക്കടവില്‍ നിന്നാണ് ശരീരത്തില്‍ നിന്നും വെട്ടിമാറ്റിയ നിലയിലുള്ള കൈത്തണ്ട ലഭിച്ചത്. ഇതോടെ കൊല്ലപ്പെട്ട ജോയ് ജോണിനെ മകന് ഷെറിന്(36) വെടിവെച്ചുകൊന്ന ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് ചില ഭാഗങ്ങള്‍ മാത്രം കത്തിച്ചശേഷം ചാക്കിലാക്കി നദിയിലൊഴുക്കുകയായിരുന്നു എന്ന സംശയം കൂടുതല്‍ ബലപ്പെട്ടു.
28ന് ജോയ് ജോണിന്റെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി കത്തിച്ചു എന്ന് കരുതുന്ന ചെങ്ങന്നൂര്‍ കോടതിറോഡിനു സമീപമുള്ള ബഹുനില കെട്ടിട സമുച്ചയത്തിന്റെ കാര്‍പാര്‍ക്കിങ് ഏരിയയില്‍ നിന്നും കത്തിയ മാംസാവശിഷ്ടങ്ങളും ജോയ് ജോണിന്റെ ഒരു കാലിലെ ചെരിപ്പും ഉടുപ്പിന്റെ ബട്ടന്‍സും പൊലീസിന് ലഭിച്ചിരുന്നു. കൊലചെയ്യാനുപയോഗിച്ച തോക്കും, കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടുതല്‍ തെളിവുകള്‍ക്കായി ഷെറിന് ജോണിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും മൊഴികള്‍ മാറ്റിമാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴക്കിയിരിക്കുകയാണ്. ശരീരാവശിഷ്ടങ്ങള്‍ കോട്ടയം ഉള്‍പ്പെടെ പലഭാഗങ്ങളിലായി ഉപേക്ഷിച്ചിട്ടുണ്ടെന്ന് പിന്നീട് ഇയാള്‍ പറഞ്ഞിരുന്നു. ഇന്നലെ നദിയില്‍ നിന്നും ലഭിച്ച ഇടതുകൈതണ്ട ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ജോയ് ജോണിന്റെതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് ജില്ലാപോലീസ് മേധാവി പി. അശോക് കുമാര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ജോയ് ജോണിന്റെ ഭാര്യ മറിയാമ്മയേയും ഇളയമകനേയും പോലീസ് കൂടുതല്‍ മൊഴിയെടുക്കുന്നതിനായി കഴിഞ്ഞ ദിവസം സ്റ്റേഷനിലെക്ക് വിളിച്ചുവരുത്തിയെങ്കിലും ഇവര്‍ പോലീസിനോട് യഥാര്‍ത്ഥവിവരങ്ങള്‍ തുറന്നുപറയാന്‍ വിസമ്മതിച്ചതായാണ് അറിവ്. കുടുംബ പ്രശ്നങ്ങളും സ്വത്തുതര്‍ക്കവുമാണ് പിതാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തുവാന്‍ മകനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
പിതാവിനെ അരുംകൊല ചെയ്തത് താന്‍ ഒറ്റക്കാണെന്നും സംഭവം പുറത്തറിയുമെന്ന സംശയത്തില്‍ മറ്റാരേയും സഹായത്തിനായി വിളിച്ചിട്ടില്ലെന്നും ഷെറിന് പോലീസിനോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പിതാവിന്റെ മൃതദേഹം ഒരു ചാക്കിലും കത്തിക്കാനുപയോഗിച്ച തുണി ഉള്‍പ്പടെയുള്ള മറ്റ് സാധനങ്ങള്‍ മറ്റൊരു ചാക്കിലുമാക്കി കാറില്‍ ആറാട്ടുപുഴ പാലത്തിന്റെ മധ്യഭാഗത്ത് എത്തി നദിയിലേക്ക് വലിച്ചെറിഞ്ഞതായാണ് ഷെറിന് മൊഴി നല്‍കിയിരിക്കുന്നത്.
ഷെറിന്റെ മൊഴി പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷെറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: