പ്രധാനമന്ത്രി നരേന്ദ്രമോദി ഷിയാ രാജ്യമായ ഇറാന് സന്ദര്‍ശിച്ചതും അതോടനുബന്ധിച്ച് ലോകംമുഴുവനും നടന്ന ചബ്ബാര്‍ തുറമുഖ നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോഴും തുടരുകയാണ്. ഇറാന് എന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഉത്പാദന രാജ്യവുമായി അവരുടെ ഒരു തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും, ഇറാന്-അഫ്ഗാന് റെയില്‍ ഗതാഗതത്തില്‍ സഹകരിക്കാനുമൊക്കെ ഭാരതം കരാര്‍ ഒപ്പിടുന്നത് സഹാനുഭൂതി കൊണ്ടല്ല, മോദിയുടെ നയതന്ത്ര ബുദ്ധിയുടെ മറ്റൊരു വശംമാത്രമാണെന്ന് ലോകത്തിന് അറിയാം.
ഭാരതത്തിന് ഈ കരാര്‍കൊണ്ട് ഉണ്ടാകാന്‍ പോകുന്ന വ്യാപാര-സാമ്പത്തിക ഗുണങ്ങള്‍ വാര്‍ത്താ ഏജന്‍സികളായ റോയിട്ടേര്‍സും ബിബിസിയുംവരെ ഇഴകീറി പരിശോധിക്കുന്നതും ഇത് മനസ്സിലാക്കിയതുകൊണ്ടുതന്നെ. ഹോളണ്ടിലെ റോട്ടര്‍ഡാം തുറമുഖം ചരക്കുഗതാഗതത്തില്‍ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെയാണോ അതുപോലെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേപോലെ വഴിതുറക്കാവുന്ന ഒരു തന്ത്രപ്രധാന കേന്ദ്രമായി ചബ്ബാര്‍ തുറമുഖത്തെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഭാരതമായിരിക്കും.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് തലവന്‍ ഖാലിദ് ഖാന്റെയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭാരത-ഇറാന് കയറ്റുമതിക്കാര്‍ക്ക് മോദിയുടെ വരദാനം. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഈ സാമ്പത്തികനേട്ടത്തെക്കുറിച്ച് മാത്രമല്ല. ഇതിന്റെ മറവില്‍ നടന്ന വലിയ ഒരു സൈനികനീക്കത്തെക്കുറിച്ചാണ്. അതുംകൂടി ഈ ചരിത്രനേട്ടത്തിന്റെ ചുവടുപിടിച്ച് ഭാരതം നടത്തി എന്നതുതന്നെയാണ് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനെയും ചൈനയെയും അങ്കലാപ്പിലാക്കുന്നത്.
ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ഘട്ടമായിരുന്നു ഭാരത-ഇറാന് കരാര്‍. ഇതിനുപിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി ‘ഇന്ത്യന്‍ ജെയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെതുകൂടിയാണ്. കൂടുതല്‍ വിശദമാക്കാന്‍ എല്ലാ മാധ്യമങ്ങളിലും വന്നപോലെയുള്ള ഭാരത-ഇറാന്-അഫ്ഗാന് ഭൂപടം പോരാ. അതിന് കുറച്ചുകൂടി വലിയ ഒരു ഭൂപടം വേണ്ടിവരും.
ചബ്ബാര്‍ തുറമുഖ ധാരണാപത്രം
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍തന്നെ ചബ്ബാര്‍ തുറമുഖംവഴിയുള്ള ഇറാന്റെ സഹകരണം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെ ഒരു നീക്കത്തിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചവന്നെങ്കിലും പലവിധ കാരണങ്ങള്‍കൊണ്ട് അത് നടക്കാതെ പോയി. ചര്‍ച്ചകള്‍ പിന്നെയും നീണ്ടുപോയി.
അവസാനം ഏതാണ്ട് ഒരുവര്‍ഷം മുന്‍പ് മാത്രമാണ് ഭാരതവുമായി ധാരണാപത്രം ഒപ്പുവക്കാന്‍ ഇറാന് സന്നദ്ധത പ്രകടിപ്പിച്ചത്. അതായത് 2015 മെയ് മാസം. ഭാരതം ഇറാനുമായി തുറമുഖ നിര്‍മ്മാണത്തില്‍ മുതല്‍മുടക്കാന്‍ ധാരണാപത്രം ഒപ്പുവക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതോടെ പാകിസ്ഥാനും ചൈനയും അപകടം മണത്തു.
പാക്കിസ്ഥാനെ മറികടന്ന് ഭാരതം അഫ്ഗാന് വഴി മദ്ധ്യേഷ്യയിലേക്കും റഷ്യയിലേക്കും എത്തിയാല്‍ പാക്കിസ്ഥാനെ ഏതാണ്ട് പൂര്‍ണ്ണമായും ഭാരതം വളഞ്ഞുകഴിഞ്ഞു എന്നാണ് അര്‍ത്ഥം. ഉടനെ അമേരിക്കയുടെ തിട്ടൂരം വന്നു, കരാര്‍ ഉടനെ റദ്ദാക്കണം. ഇറാന് ‘വിലക്കപ്പെട്ട’ രാജ്യം ആണത്രെ. തങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി ഏത് രാജ്യവുമായും കരാറില്‍ ഏര്‍പ്പെടുമെന്ന് ഭാരതസര്‍ക്കാര്‍ അമേരിക്കയുടെ വാറോലക്ക് മറുപടിയും കൊടുത്തു.
പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന ഗ്വദ്ദാര്‍ തുറമുഖം ഭാരതത്തിനുമേല്‍ പടിഞ്ഞാറു ഭാഗത്ത് ഒരു കണ്ണുവക്കാന്വേണ്ടിയാണെങ്കില് ഒരുപടികൂടെ കടന്ന് പാക്-ചൈന തുറമുഖത്തിന്റെ 72 കി.മീ അകലെ ഭാരതം തുറമുഖം പണിയുന്നത് ചൈനക്കും അടിയാവുമെന്ന് ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിങ്ങിനും മനസ്സിലായി.
എന്നാല്‍ അവരുടെ ഏക പ്രതീക്ഷ അന്താരാഷ്ട്ര കരാറുകളില്‍ വിനിമയം ഡോളറില്‍ ആണല്ലോ, അല്ലെങ്കില്‍ യൂറോ. ഇത് രണ്ടിലും കച്ചവടം ചെയ്യാന്‍ ഇറാന് വിലക്കുണ്ട്. അപ്പോള്‍ ഭാരതം ഇറാനുമായി ഉണ്ടാക്കുന്ന ധാരണാപത്രം 2015 മെയ് വിട്ട് അധികം പോവില്ല എന്നുതന്നെയായിരുന്നു. എന്നാല്‍ ഭാരതം അതിനെ കവച്ചുവച്ച് രൂപയില്‍ കച്ചവടം ചെയ്യാനും ഇറാന് ആവശ്യമുള്ള വസ്തുക്കള്‍ എണ്ണക്ക് തുല്യമായ വിനിമയ നിരക്കില്‍ ഭാരതത്തില്‍നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു. അതോടെ ഡോളര്‍ വിനിമയം എന്ന പ്രതിസന്ധി ഭാരതം അനായാസം മറികടന്നു.
പാകിസ്ഥാനെ വളഞ്ഞ് റഷ്യയിലേക്കും യൂറോപ്പിലേക്കും
ഭൂപടം ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ഭാരതത്തിനും യൂറോപ്പിനും റഷ്യക്കും ഇടയില്‍ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു അഞ്ച് തന്ത്രപ്രധാന രാജ്യങ്ങള്‍ കൂടിയുണ്ട്. കസാഖിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍ തുടങ്ങിയവയാണിത്.
ഈ രാജ്യങ്ങളുടെ മറ്റൊരു തന്ത്രപരമായ പ്രത്യേകത ഇവ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പാകിസ്ഥാനും ചൈനയുമായി അവരുടെ അതിര്‍ത്തി പങ്കുവക്കുന്നു എന്നതാണ്. അവരുടെ സൈനിക സഹകരണമുണ്ടെങ്കില്‍ ഈ രാജ്യങ്ങള്‍ മുഖേന നമ്മുടെ ചരക്കുനീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഭാരത സൈന്യത്തിനും വേ്യാമസേനക്കും ഒാപ്പറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടിയാവും. അതിനായി ഈ രാജ്യങ്ങളുമായി വലിയ ഒരു ലോക ശക്തിയായി കുതിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന് കച്ചവട-സെനിക കരാറുകള്‍ ഒപ്പുവെക്കേണ്ടിവരും.
അതിനായി പാകിസ്ഥാനെ വളഞ്ഞുനില്ക്കുന്ന അഫ്ഗാന്, ഇറാന് അല്ലാതെയുള്ള ഈ രാജ്യങ്ങള്‍കൂടി വരുതിയില്‍ വരണം. അതും മറ്റു ലോകശക്തികളുടെ ഭീഷണികളെ അവഗണിച്ചുകൊണ്ട്. അതിനായിരുന്നു മോദിയുടെ അടുത്ത അശ്വമേധം. മെയ് 2015 ല്‍ ഇറാനുമായി കരാറിന് മുന്‍പുള്ള ധാരണാപത്രം ഒപ്പുവച്ചശേഷം മോദിയുടെ വിമാനം കുതിച്ചത് ഈ അഞ്ചുരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്കായിരുന്നു. ഭാരതത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കി, ‘മോദിയുടെ വിമാന യാത്ര’ എന്തിന് ഈ ചെറുരാജ്യങ്ങളായ കിര്‍ഗിസ്ഥനിലും താജിസ്ക്കിസ്ഥാനിലും?
ഉസ്ബക്കിസ്ഥാനില്‍ വിമാനമിറങ്ങിയ മോദി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഭാരതവും ഉസ്ബക്കിസ്ഥനുമായി വിവിധരംഗങ്ങളില്‍ സഹകരിക്കാനുള്ള കരാറില്‍ മോദിയും കരിമോവും ഒപ്പുവക്കുന്നു. തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളില്‍ സഹകരിക്കാനും ഭീകരവാദത്തെ ചെറുക്കാനും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബര്‍ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സാങ്കേതിക സഹായങ്ങള്‍ ഭാരതം വാഗ്ദാനം ചെയ്തു. പകരം റഷ്യന്‍-മദ്ധ്യേഷ്യന്‍ മേഖലയിലേക്ക് ഭാരതത്തിന്റെ റെയില്‍- റോഡ് ഗതാഗതത്തിനുവേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു. ആദ്യസ്റ്റോപ്പില്‍ മോദി വിജയം നേടി.
തുര്ക്ക്മെനിസ്ഥനുമായി ഭാരതം ഒപ്പുവച്ച കരാറുകളില്‍ സൈനികനീക്ക സഹകരണ ഉടമ്പടി ഉണ്ടെങ്കിലും മറ്റു രണ്ടുകരാറുകളാണ് അധികം ശ്രദ്ധയില്‍പ്പെട്ടത്. തുര്‍ക്ക്മെനിസ്ഥാന്‍ ലോകത്തെ നാലാമത്തെ വലിയ ഗ്യാസ് ഉല്പാദകരാണ്. ഭാരതവും അഫ്ഗാനും പാകിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും ചേര്‍ന്നുള്ള താപി പൈപ്പ്ലൈന് പദ്ധതിയെപ്പറ്റിയുള്ള ചര്‍ച്ചയിലെ മോദി നിര്‍ദേശിച്ച ഒരു പ്രധാന മാറ്റം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
അഫ്ഗാനും പാകിസ്ഥാനും കടന്ന് ഭാരതത്തിലേക്ക് പൈപ്പ്ലൈന്‍വഴി ഗ്യാസ് എത്തിക്കാനുള്ള കരാറില്‍ അഫ്ഗാനെയും പാക്കിസ്ഥാനെയും ഒഴിവാക്കി ഇറാനിലെ ചബ്ബാര്‍ തുറമുഖംവഴി ഭാരതത്തിന്റെ ഒഎന്‍ജിസി വിദേശ് ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി വേഗത്തിലാക്കണമെന്ന് മോദി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്രനാളും തുരങ്കംവച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന് കിട്ടിയ മുഖമടച്ച അടിയായിരുന്നു. അതിനുവേണ്ടി ഒഎന്‍ജിസി വിദേശ് തുര്‍ക്ക്മെനിസ്ഥാനില്‍ ഉടനെ ഓഫീസ് തുറക്കും.
അഷ്ഗബാത് കരാര്‍ പ്രകാരം കസാഖ്-തുര്‍ക്ക്-ഇറാന് രാജ്യങ്ങള്‍ തമ്മില്‍ റെയില്‍ ഗതാഗതം ഉണ്ടാക്കുന്നതിന് ഭാരതത്തെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇറാന് മുതല്‍ റഷ്യയിലേക്കും യൂറോപ്പിലേക്കും തുറക്കുന്ന സാമ്പത്തിക ഇടനാഴി ഉണ്ടാക്കാമെന്നും തീരുമാനമായി. പെട്രോകെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസര്‍സ് രംഗത്തും ഭാരതത്തിനുവേണ്ട സഹായം ചെയ്യാമെന്ന് തുര്‍ക്ക് പ്രസിഡണ്ട് ഉറപ്പുനല്‍കി. സൈനികരംഗത്തുള്ള പരിശീലനവും സാങ്കേതിക സഹായവും ഭാരതം വാഗ്ദാനം ചെയ്തു. മോദിയുടെ യാത്ര തുര്‍ക്കിലും വിജയം. അടുത്തത് താജിക്കിസ്തനില്‍.
മോദി താജിക്കിസ്ഥാനില്‍
ഭാരതത്തിന് പുറമേയുള്ള ഭാരത വ്യോമസേനയുടെ ആദ്യതാവളമാണ് താജിക്കിസ്ഥാനില്‍ അഫ്ഗാന് അതിര്‍ത്തിയോട് വളരെ ചേര്‍ന്നുകിടക്കുന്ന ഫര്‍ഖൊര്‍ എയര്‍ബേസ്. വഖാന്‍ കോറിഡോര്‍ എന്ന അഫ്ഗാനിസ്ഥാന്റെ നേരിയ ഒരു അതിര്‍ത്തി കരഭൂമി കടന്നാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ഭാരത യുദ്ധവിമാനങ്ങള്‍ പാക്കിസഥാന്റെ ഏതുനഗരത്തില്‍ എത്താനും മിനിട്ടുകള്‍ മാത്രം മതി.
ഭാരതത്തിന്റെ ഈ സൈനിക താവളവും റെയില്‍-റോഡ് സംവിധാനങ്ങളും താജിക്കിസ്ഥാനിലുള്ളത് ഏറ്റവും അലോസരപ്പെടുത്തുന്നത് പാക്കിസ്ഥാനെ മാത്രമല്ല ചൈനയെയുമാണ്. ചൈന ഇത് നേരിട്ട് പല തവണ താജിക് സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. ഫര്‍ഖൊര്‍ എയര്‍ബേസ് കൂടാതെ അയനി എയര്‍ബേസ് എന്ന ഒരു തന്ത്രപ്രധാനമായ പഴയ റഷ്യന്‍ സൈനികതാവളത്തിന്റെ കാര്യത്തില്‍ക്കൂടി തീരുമാനമെടുക്കാന്‍ മോദി താജിക്ക് പ്രസിഡന്റ് ഇമാമലി റഹ്മാനെ നിര്‍ബ്ബന്ധിച്ചു കാണുമെന്ന് വിശ്വസിക്കാം.
പുതിയ സൈനികതാവളത്തിന്റെ കാര്യത്തിലുള്ള തീരുമാനമൊന്നും പറഞ്ഞില്ലെങ്കിലും ഭാരതവുമായുള്ള സൈനിക സഹകരണത്തിന് താജിക് സര്‍ക്കാര്‍കൂടി സമ്മതിച്ചതോടെ പാക്കിസ്ഥാനെ ഭാരതം ഏതാണ്ട് എല്ലാ ഭാഗത്തുനിന്നും പൂര്‍ണ്ണമായും വളഞ്ഞുകഴിഞ്ഞു. ഇനി നോര്‍ത്ത്-സൗത്ത് കോറിഡോര്‍കൂടി നിലവില്‍വരുന്നതോടെ റെയില്‍ -റോഡ് മാര്‍ഗ്ഗം ഭാരതം മുഴുവന്‍ മദ്ധ്യേഷ്യയും യൂറോപ്പുമായി ബന്ധം സ്ഥാപിക്കുമെന്ന് മാത്രമല്ല, പാക്കിസ്ഥാന്റെ ചുറ്റുമായി ഭാരതത്തിന് അപ്പോള്വേ്യാമ, റെയില്‍, റോഡ് മാര്‍ഗ്ഗത്തിലൂടെയും നീക്കങ്ങള്‍ നടത്താന്‍ സാധിക്കും.
മോദി കിര്‍ഗിസ്ഥാന്‍ മണ്ണില്‍ വിമാനം ഇറങ്ങുന്നു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ വക ഊഷ്മള സ്വീകരണം ഏറ്റുവാങ്ങുന്നു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഭാരതവും കിര്‍ഗിസ്ഥാനും വിവിധ വ്യാപാര-സൈനിക ഉടമ്പടികളില്‍ ഒപ്പുവക്കുന്നു. മിലിട്ടറി ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി രംഗത്ത് ഭാരതത്തിന്റെ സഹകരണത്തോടുകൂടിയുള്ള നിരീക്ഷണ സംവിധാനവും പരിശീലനവും ഭാരതം കിര്‍ഗിസ്ഥാന്‍ ഉറപ്പുകൊടുത്തു. അതായത് കശ്മീരിനെല്ലാമപ്പുറം അങ്ങു വടക്കുഭാഗത്ത് അതിര്‍ത്തികളില്‍ ചൈനയുടെ പടിഞ്ഞാറ് ഭാഗത്ത് ഭാരത കണ്ണുകള്‍ തുറന്നിരിക്കും.
ഭാരത സൈന്യവും കിര്‍ഗ് സൈന്യവും തുടര്‍ന്നുപോരുന്ന സംയുക്ത സൈനിക അഭ്യാസവും നല്ല രീതിയില്‍തന്നെ ഭാരത ‘സ്പെഷ്യല്‍ ആമ്ഡ് ഫോഴ്സസ്’ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോവും.
മോദി കസാഖ്സ്ഥാന് പ്രസിഡണ്ട് നൂര്‍സുല്‍ത്താന്‍ നാസര്‍ബയെവുമായി പ്രധാനപ്പെട്ട പല കരാറുകളും ഒപ്പുവച്ചു. അതില്‍ തന്ത്രപ്രധാനമായവ: പ്രതിരോധരംഗത്ത് സഹകരിക്കാനുള്ള ഉടമ്പടി, സൈനിക പരിശീലനം. കൂടാതെ അവശ്യസമയത്ത് സ്പെഷ്യല്‍ ഫോഴ്സസ് ഷെയഗറിംഗ്, ഭീകരവാദത്തെ ചെറുക്കുന്നതിന് ടെക്നോളജി രംഗത്തുള്ള സഹായവും ഭാരതം വാഗ്ദാനം ചെയ്തു.
യുറേനിയം സമ്പുഷ്ടമായ കസാഖ്സ്ഥാനില്‍നിന്ന് ഭാരതത്തിന്റെ എന്പിസിഐഎല്ലിനുവേണ്ടി യുറേനിയവും വ്യാവസായിക ഇടനാഴിക്കുവേണ്ടി ഭാരതത്തിന് വേണ്ട സഹായവും കസാഖ് വാഗ്ദാനം ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: