മാഡ്രിഡ്: കഴിഞ്ഞ ദശകത്തിലെ ഫുട്ബോള്‍ ഇതിഹാസങ്ങളിലൊരാളായ സിനദിന്‍ സിദാന് റയല്‍ മാഡ്രിഡിന്റെ പരിശീലകക്കുപ്പായത്തിലെത്തുമ്പോള് നെറ്റിചുളിച്ചവരേറെ. കാര്യമായ പരിശീലക പരിചയമില്ലാത്ത, റയലിന്റെ രണ്ടാംനിര ടീമിനെ ഒരുക്കിയ അനുഭവം മാത്രമുള്ള സിദാന് സമകാലീന ഫുട്ബോളിലെ വന്‍ താരനിരയെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്ന് പലരും ആശങ്കപ്പെട്ടു.
എന്നാല്‍, അതൊന്നും കാര്യമായെടുക്കാന്‍ ക്ലബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് തയാറായില്ല. സ്പാനിഷ് ലീഗില്‍ തിരിച്ചടി നേരിട്ടപ്പോള്‍ റാഫേല്‍ ബെനിറ്റസിനെ മാറ്റി സിദാന് ചുമതല നല്കി പെരസ്, അതും സ്വന്തം ഉത്തരവാദിത്വത്തില്‍. വലിയ താരങ്ങളെ കൂട്ടിക്കെട്ടുന്നതില്‍ ബെനിറ്റസ് പരാജയപ്പെട്ടപ്പോള്‍ അവരുടെ വിശ്വാസം നേടിയെടുക്കാന്‍ സിദാനായി. അതിനുള്ള പ്രതിഫലം കൂടിയായി ചാമ്പ്യന്‍സ് ലീഗ് കിരീടം.
2002ലെ ഫൈനലില്‍ ബെയര്ലെവര്കൂസനെ 2-1 നു കീഴടക്കി റയല്‍ വിജയപീഠത്തിലെത്തുമ്പോള് സിനദിന്‍ സിദാനായിരുന്നു വിജയ ഗോളിനുടമ. പിന്നീട് റയല്‍ യൂറോപ്പിന്റെ കേന്ദ്രസ്ഥാനത്തെത്തുന്നത് 2013-14ല്‍. അന്നും നഗരവൈരികളെ കീഴടക്കുമ്പോള്‍ കാര്‍ലോ ആന്‍സലോട്ടിക്കു കീഴില്‍ സഹപരിശീലകനായിരുന്നു സിദാന്. കളിക്കാരനും പരിശീലകനുമെന്ന നിലയില്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്ന ഏഴാമത്തെ വ്യക്തിയായി ഫ്രഞ്ച്
ഫുട്ബോള്‍ ഇതിഹാസം.
വന്‍താരങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതാണ് സിദാന്റെ വിജയം. ഫുട്ബോളിലെ ഇതിഹാസ താരമെന്ന പരിഗണന കളിക്കാര്‍ സിദാനു നല്കി. ആരെയും നിര്‍ബന്ധിക്കാതെ അവരെ അനുനയിപ്പിച്ച് തന്റെ വഴിയിലേക്കു നടത്തി സിദാന്. അതോടെ ടീം വിന്യാസവും എളുപ്പമായി. സ്പെയിനില്‍ തുടരെ 12 ജയങ്ങളോടെയാണ് ടീമിനെ രണ്ടാമതെത്തിച്ചത്. ഫ്രഞ്ച് ഇതിഹാസത്തിനു കീഴില്‍ 21 കളികള്‍ ടീം വിജയിച്ചു. ഇതില്‍ പലതിലും ഗോള്‍വര്‍ഷവും കണ്ടു.
എന്റെ ജീവിതത്തിലെ ക്ലബ്ബാണ് റയല്‍ മാഡ്രിഡ്, എല്ലാ തരത്തിലും ഒന്നാമതാകാന്‍ അവസരം തന്നു- കിരീടനേട്ടത്തോട് സിദാന് പ്രതികരിച്ചതിത്രമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: