മിലാന്: കാല്‍പ്പന്തുകളിയിലെ പ്രതാപികളാണെന്ന് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി തെളിയിച്ചു. യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ ചക്രവര്‍ത്തിപട്ടം പതിനൊന്നാം തവണയും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ നഗരവൈരികളായ അത്ലറ്റികോ മാഡ്രിഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ (5-3) കീഴടക്കി റയല്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. 2013-14 സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമായി മത്സരം.
മൂന്നു വട്ടം ഫൈനലിലെത്തിയിട്ടും ട്രോഫിയില്ലാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശ അത്ലറ്റികോ മാഡ്രിഡിന്. കളിക്കാരനായും സഹപരിശീലകനായും പരിശീലകനായും കിരീടം നേടിയെന്ന അപൂര്‍വ ബഹുമതിയും മത്സരത്തിലൂടെ റയല്‍ പരിശീലകന് സിനദിന്‍ സിദാന് സ്വന്തമാക്കി. ഷൂട്ടൗട്ടില്‍ റയല്‍ താരങ്ങള്‍ നൂറു ശതമാനം കൃത്യത പാലിച്ചപ്പോള്‍ അത്ലറ്റികോയുടെ യുവാന്ഫ്രാന് പിഴച്ചു.
മിലാനിലെ സാന്‍ സിറോയില്‍ തിങ്ങിനിറഞ്ഞ ആരാധകരെ തൃപ്തിപ്പെടുത്തി മാഡ്രിഡിന്റെ പോരാട്ടം. ആക്രമണോത്സുക ഗെയിം കാഴ്ചവച്ച റയലിനെ തുടക്കത്തില്‍ പ്രതിരോധാത്മകമായി നേരിട്ടു അത്ലറ്റികോ. 15ാം മിനിറ്റില്‍ നായകന് സെര്‍ജിയോ റാമോസിലൂടെ റയല്‍ മുന്നില്‍. ഗരത് ബെയ്ല് ബോക്സിലേക്കു നല്കിയ പന്ത് അത്ലറ്റികോ ഗോളി ഒബ്ലെയ്ക്കിന്റെ കാലില്‍നിന്ന് റാഞ്ചി വലയില്‍ നിക്ഷേപിച്ചു റാമോസ്. ആദ്യപകുതി റയലിന്റെ മുന്‍തൂക്കത്തില്‍ അവസാനിച്ചു. ഇടവേള കഴിഞ്ഞ് മൂന്നാം മിനിറ്റില്‍ ഒപ്പമെത്താനുള്ള അവസരം അന്റോണിയോ ഗ്രീസ്മന് തുലച്ചു.
പെപ്പെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച സ്പോട്ട് കിക്ക് ഗ്രീസ്മന് ബാറിലടിച്ച് നഷ്ടപ്പെടുത്തി. 79ാം മിനിറ്റില്‍ അത്ലറ്റികോ ആരാധകര്‍ കാത്തിരുന്ന നിമിഷം. യുവാന്ഫ്രാന് എതിര് പ്രതിരോധത്തെ കബളിപ്പിച്ച് നല്കിയ പാസ് യാന്നിക്ക് കറാസ്കോ വലയില്‍ നിക്ഷേപിച്ചു. തുടര്‍ന്നും അധിക സമയത്തും ഗോളൊഴിഞ്ഞപ്പോള് മത്സരം ഷൂട്ടൗട്ടെന്ന അനിവാര്യതയിലേക്ക്.
അത്ലറ്റികോയ്ക്കായി ഗ്രീസ്മന്, ഗാബി, സൗള്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, യുവാന്ഫ്രാന് പിഴച്ചു. റയലിനായി ലൂക്കാസ് വാസ്ക്വെസ്, മാഴ്സലോ, ഗരത് ബെയ്ല്, സെര്‍ജിയോ റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എന്നിവര്‍ ലക്ഷ്യം കണ്ടു.
അവസാന കിക്കെടുത്ത ക്രിസ്റ്റ്യാനൊയുടെ ഷോട്ട് വലയില്‍ കയറുമ്പോള്‍ മൈതാനത്ത് റയല്‍ താരങ്ങളും ഗ്യാലറിയില്‍ ആരാധകരും ആനന്ദനൃത്തം ചവിട്ടി. അത്ലറ്റികോയ്ക്ക് അഞ്ചാം കിക്ക് എടുക്കേണ്ടിയും വന്നില്ല.
മത്സരഫലം ഡീഗോ സിമിയോണിക്ക് വീണ്ടും നിരാശ സമ്മാനിച്ചു. രണ്ടു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടത് ഇത്തവണ കൈപ്പിടിയിലൊതുക്കാമെന്ന മോഹം പൊലിഞ്ഞു. സ്പാനിഷ് ലീഗിലും തുടക്കത്തില്‍ മുന്‍പിലുണ്ടായിരുന്ന ടീമിന് അവസാന നിമിഷം കാലിടറി മൂന്നാം സ്ഥാനമേ ലഭിച്ചുള്ളു. നിര്‍ണായക നിമിഷങ്ങളില്‍ പതറുന്ന സ്വഭാവം സാന്‍ സിറോയിലും അത്ലറ്റികോയെ കരയിപ്പിച്ചു.
പരമ്പരാഗതമായ 4-3-3 ശൈലിയിലാണ് സിദാാന് റയലിനെ അണിനിരത്തിയത്. ബെയ്ല്, ക്രിസ്റ്റ്യാനൊ, ബെന്‍സമ എന്നിവര്‍ മുന്നേറ്റത്തിലും മാഴ്സലൊ, കാസിമറോ, ക്രൂസ് എന്നിവര്‍ മധ്യനിരയിലും കളിച്ചു. കര്‍വജാല്‍, പെപ്പെ, റാമോസ്, മാഴ്സലോ എന്നിവര്‍ പ്രതിരോധത്തില്‍. വല കാക്കാന്‍ കെയ്ലര് നവാസും. നാച്ചോ, ജയിംസ്, കികൊ, കാസില്ല, വാസ്ക്വെസ്, റോഡ്രിഗസ്, ഇസ്കോ, ഡാനിലോ എന്നിവര്‍ സബ്സ്റ്റിറ്റിയൂട്ട്. 4-4-2 ശൈലിയില്‍ സിമിയോണിയുടെ വിന്യാസം. ഗ്രീസ്മന്നും ടോറസും മുന്നേറ്റത്തില്‍. സൗള്‍, ഗാബി, അഗസ്റ്റോ, കോക്കെ എന്നിവര്‍ മധ്യനിരയില്‍ അണിനിരന്നപ്പോള്‍, യുവാന്ഫ്രാന്, സാവിക്, ഗോഡിന്, ലൂയിസ് എന്നിവര്‍ പ്രതിരോധത്തില്‍. മോയ, തിയാഗോ, ഹെര്‍ണാണ്ടസ്, കറസ്കോ, പാര്‍ടി, ഗിമെനസ് എന്നിവര്‍ പകരക്കാരുടെ പട്ടികയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: