ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചു രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനം ജൂണ്‍ 4ന് ആരംഭിക്കും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായി യാത്ര തിരിക്കുന്ന മോദി അഫ്ഗാനിസ്ഥാന്, ഖത്തര്‍, സ്വിറ്റ്സര്‍ലന്റ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തും.
ജൂണ്‍ 4ന് അഫ്ഗാനിസ്ഥാനിലെത്തുന്ന പ്രധാനമന്ത്രി ഭാരതത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച സല്‍മ ഡാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഖത്തറിലെത്തുന്ന മോദി ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സാമ്പത്തിക കരാറുകള്‍ ഒപ്പുവെയ്ക്കും. ഹൈഡ്രോകാര്‍ബണ്‍ മേഖലയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകളുമുണ്ടാകും.
6ന് സ്വിറ്റ്സര്ലാന്റിലെത്തുന്ന മോദി സ്വിസ് അധികൃതരുമായി കള്ളപ്പണ വിഷയത്തില്‍ ചര്‍ച്ച നടത്തും. അനധികൃത നിക്ഷേപങ്ങള്‍ തിരികെ ഭാരതത്തിലേക്കെത്തിക്കുന്നതിന് നിര്‍ണ്ണായകമാണ് മോദി സന്ദര്‍ശനം.
ജൂണ്‍ 7,8 തീയതികളിലാണ് മോദി അമേരിക്കയിലെത്തുന്നത്. 8ന് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുമായും മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കയില്‍ നിന്നും മടങ്ങുന്നതിനിടെ ജൂണ്‍ 10ന് പ്രധാനമന്ത്രി മെക്സിക്കോയിലും സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: