തിരുവനന്തപുരം/ന്യൂദല്‍ഹി: ഇടതുമുന്നണി വലിയ ഭൂരിപക്ഷം നേടി അധികാരത്തിലേറിയെങ്കിലും ഭരണം തുടങ്ങുംമുമ്പ് അടി തുടങ്ങി. അതിരപ്പിള്ളി വൈദ്യുത പദ്ധതിയെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ രൂക്ഷമായ പോര് തുടങ്ങിയിരിക്കുന്നത്. മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലാണ് പോര്.
അതിരപ്പിള്ളി – ചീമേനി വൈദ്യുതപദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രഖ്യാപിച്ചതോടെയാണ് മുന്നണിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നത് മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. എന്നാല്‍ കടകംപള്ളിയെ പിന്തുണച്ചും കാനത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തു വന്നു. പദ്ധതി നടപ്പാക്കുമെന്നും എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യേണ്ടത് അവിടെ ചര്‍ച്ചചെയ്യുമെന്നും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടത് അവിടെ തീരുമാനിക്കുമെന്നും പിണറായി തുറന്നടിച്ചു. ഇതോടെ കക്ഷികള്‍ തമ്മില്‍ യുദ്ധത്തിന് വഴിതുറന്നിരിക്കുകയാണ്.
അതിരപ്പിള്ളി-ചീമേനി പദ്ധതികള്‍ നടപ്പിലാക്കണമെന്നും സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അത്യാവശ്യമാണെന്നുമാണ് കടകംപള്ളിയുടെ പ്രസ്താവന. പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക മാറ്റാന്‍ അവരുമായി ചര്‍ച്ചനടത്തുമെന്നും ചീമേനി താപവൈദ്യുതി പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. താപവൈദ്യുതി നിലയത്തോടൊപ്പം ചീമേനിയില്‍ ടൗണ്‍ഷിപ്പും കൊണ്ടുവരുമെന്നായിരുന്നു വൈദ്യുതമന്ത്രി കടംപള്ളി പറഞ്ഞത്. എന്നാല്‍ കടകംപള്ളിയുടെ പ്രസ്താവന വന്നതിനു പിന്നാലെ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. അതിരപ്പിള്ളി വൈദ്യുത പദ്ധതിക്ക് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചപ്പോഴും സിപിഐ എതിര്‍ത്തിരുന്നു.
വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം പദ്ധതിക്കെതിരെ സംഘടിപ്പിച്ചിരുന്നു. പദ്ധതിക്ക് ജനം എതിരാണെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സുനില്‍കുമാര്‍ തുറന്നടിച്ചു.
പദ്ധതിക്കെതിരായി രംഗത്തുവന്ന കാനം രാജേന്ദ്രന് മന്ത്രിമാരെ പരസ്യപ്രസ്താവനകളില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടു. ഇതാണ് പിണറായിയെ ചൊടിപ്പിച്ചത്. ഭരണ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടത് അവിടെ ചര്‍ച്ച ചെയ്യുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് പിണറായി നല്‍കിയിരിക്കുന്നത്. പിണറായിയുടെ നിലപാടില്‍ സിപിഐ കടുത്ത അതൃപ്തിയിലാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ പാടില്ലെന്നാണ് അവരുടെ വാദം.
അതിനിടെ സിപിഐ നിലപാടിനെ പിന്തുണച്ചും പദ്ധതിയോട് വിയോജിച്ചും വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട. ജനങ്ങളുടെ അഭിലാഷത്തിനു വിരുദ്ധമായി ഒന്നും സംഭവിക്കില്ലെന്നും വിഎസ് പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധി അതിജീവിക്കാന്‍ പുതിയ പദ്ധതികള്‍ ആവശ്യമാണെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. എന്തായാലും അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ തലവേദനയാകുമെന്നുറപ്പാണ്.
അതിരപ്പള്ളി നേരത്തെ തന്നെ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ന്യൂദല്‍ഹിയില്‍ പറഞ്ഞു. താന്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആതിരപ്പള്ളി പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്ക് വേണ്ട ശ്രമങ്ങള്‍ നടത്തിയിരുനനു. പിന്നീട് അനുമതി ലഭിച്ചപ്പോള്‍ പദ്ധതി ആരംഭിക്കാനും ശ്രമിച്ചു. എന്നാല്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിനെതിരെ കോടതിയെ സമീപിച്ചു. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടാതെ പദ്ധതി നടപ്പാക്കാനാവുമെന്ന് ബോധ്യമുണ്ടെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: