പത്തനംതിട്ട: ഭരണത്തിലേറി ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ക്ഷേത്രവിശ്വാസികളില്‍ എല്‍ഡിഎഫ് മന്ത്രിസഭ ആശങ്കകള്‍ വിതയ്ക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തിലെ നിലപാടും, ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിടാനുള്ള നീക്കവുമടക്കമുള്ള കാര്യങ്ങളാണ് ഹൈന്ദവ വിശ്വാസികളില്‍ ആശങ്കയുളവാക്കുന്നത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമേ നിഷേധിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് ചില തല്പരകക്ഷികള് നടത്തുന്നത്.
പത്തുവയസ്സിനു താഴേയും അമ്പതുവയസ്സിനു മുകളിലുമുള്ള സ്ത്രീഭക്തര്‍ക്ക് ശബരിമലയില്‍ തടസ്സങ്ങളോ വിലക്കുകളോ ഇല്ലാതെ ദര്‍ശനം നടത്താമെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നു. ശബരിമലയിലെ പ്രതിഷ്ഠാസങ്കലപ്ത്തിന്റെ പ്രത്യേകതകൊണ്ടാണ് പത്തുവയസ്സിനു മുകളിലും അമ്പത് വയസ്സിനുതാഴേയും പ്രായമുള്ള സ്ത്രീകളെ ശബരിമലക്ഷേത്ര ദര്‍ശനത്തില്‍നിന്നും വിലക്കിയത്. രാജ്യത്താകമാനമുള്ള മറ്റ് ശാസ്താക്ഷേത്രങ്ങളിലെല്ലാം പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുമാകും.
ക്ഷേത്രാചാരാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ചില നിയന്ത്രണങ്ങള്‍പോലും ക്ഷേത്രവിശ്വാസികള്‍ സ്വീകരിക്കരുതെന്ന നിലപാട് സര്‍ക്കാരിന്റെ മതേതര നിലപാടുതന്നെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച ക്ഷേത്രവിശ്വാസവിരുദ്ധ നിലപാടാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം അനാവശ്യവിവാദങ്ങളിലേക്ക് എത്തിച്ചതെന്നും ഭക്തര്ക്കാക്ഷേപം ഉണ്ട്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പുതിയ ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനവും ഭക്തര്‍ക്ക് ആശ്വാസമല്ല നല്‍കുന്നത്. ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് ന്യായമല്ലെന്ന ദേവസ്വം മന്ത്രിയുടെ വാദം സന്നിധാനത്തുമാത്രമുള്ള ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയാണെന്നും ഈ അറിവില്ലായ്മയ്ക്ക് വില നല്‍കേണ്ടിവരുന്നത് വിശ്വാസിസമൂഹമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കവും ഭക്തരില്‍ ആശങ്കയുളവാക്കുന്നു. പിഎസ്സി മുഖാന്തിരം ക്ഷേത്രവിശ്വാസികളെയും ഹിന്ദുക്കളേയും മാത്രം പരീക്ഷയ്ക്ക് ക്ഷണിക്കാനും ജോലിനല്കാനും കഴിയുമോ,അതോ മതേതരസര്‍ക്കാര്‍ ദേവസ്വം നിയമനങ്ങളിലും മതേതരത്വം പുലര്‍ത്തുമോ എന്നതുമാണ് ആശങ്ക. ആചാരാനുഷ്ഠാനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍പോലും കോടതികളില്‍ ചോദ്യംചെയ്യപ്പെടുകയും അതിന് അധികാരവര്‍ഗ്ഗത്തിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിക്കുകയും ചെയ്യുന്നത് ഈ ആശങ്കയെ ബലപ്പെടുത്തുന്നതായും ഭക്തര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: