ന്യൂദല്‍ഹി: വിവാദ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുമായുള്ള എല്ലാ പ്രതിരോധ കരാറുകളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഫിന്മെക്കാനിക്കയുടെ അനുബന്ധ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്റുമായുള്ള വിവാദമായ ഹെലികോപ്റ്റര്‍ കരാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് മറ്റു പ്രതിരോധ കരാറുകളും കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചത്.
ഫിന്‍മെക്കാനിക്കയുമായി ബന്ധപ്പെട്ട് ഇനി പുതിയ കരാറുകളൊന്നും ഉണ്ടാകില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ വ്യക്തമാക്കി. നിലവില്‍ ഫിന്‍മെക്കാനിക്കയില്‍ നിന്നും വാങ്ങിയ പ്രതിരോധ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും ചില പ്രധാനപ്പെട്ട സ്പെയര്‍ പാര്‍ട്ട്സുകളുടെ വാങ്ങലും മാത്രമേ ഇനി തുടരൂ. മറ്റു മാര്‍ഗ്ഗങ്ങള്‍ നിലവിലില്ലാത്തതിനാലും കരാറനുസരിച്ച് പ്രതിരോധവകുപ്പിന് ലഭിക്കേണ്ടതുമായ കാര്യങ്ങളാണിത്.
സ്കോര്‍പ്പിയന്‍ അന്തര്വാഹിനികള്ക്കാവശ്യമായ ഭാരമേറിയ ടോര്പിഡോകള്ക്കായി ഫിന്മെക്കാനിക്കയുടെ അനുബന്ധ കമ്പനിയായ വാസ് സമര്‍പ്പിച്ച പദ്ധതി അപേക്ഷ(ആര്‍എഫ്പി) കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
യുപിഎ കാലത്ത് അംഗീകരിച്ച അപേക്ഷയാണ് തള്ളിയത്. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിക്കൊണ്ടുള്ള നടപടികള്‍ മുന്നോട്ടുപോയിക്കഴിഞ്ഞതായും ഒരിക്കല്‍ കരിമ്പട്ടികയില്‍ പെടുത്തിയാല്‍ പിന്നെ വര്‍ഷങ്ങളോളം ആ കമ്പനിയുമായുള്ള ഇടപാടുകള്‍ തടയപ്പെടുമെന്നും പരീഖര്‍ പറഞ്ഞു.
പ്രതിരോധകമ്പനികള്‍ തെറ്റു ചെയ്തതിന്റെ പേരില്‍ രാജ്യസുരക്ഷ ഇല്ലാതാക്കാന്‍ പറ്റില്ലെന്നും ചില സ്പെയര്‍ പാര്‍ട്ട്സുകള്‍ ഫിന്മെക്കാനിക്കയുടെ അനുബന്ധ കമ്പനികളില്‍ നിന്നും വാങ്ങുമെന്നും പരീഖര്‍ പറഞ്ഞു. ഒരു പ്രധാനപ്പെട്ട സ്പെയര്‍ പാര്‍ട്ട് ഫിന്‍മെക്കാനിക്കയില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ ഭാരതത്തിന്റെ ആറു യുദ്ധക്കപ്പലുകള്‍ കമ്മീഷന് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും ഇതു കണക്കിലെടുത്താണ് തീരുമാനമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിശാഖപട്ടണം ക്ലാസിലുള്ള നാല് നശീകരണ കപ്പലുകളിലെയും ശിവാലിക് ക്ലാസിലുള്ള 7 കപ്പലുകളിലേയും ഓട്ടോമെലേറ എന്ന പ്രധാന തോക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഫിന്മെക്കാനിക്കയുടെ അനുബന്ധ സ്ഥാപനമായ ഓട്ടോമെലേറയാണ്. തോക്ക് നേവിയുടെ സ്കൂളുകളിലും പരിശീലിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ഫിന്‍മെക്കാനിക്കയ്ക്ക് ഷെയറുകളുള്ള യുറോപ്യന്‍ കണ്‍സോര്‍ഷ്യമായ എംബിഡിഎയില് നിന്നും ഭൂതല മിസൈലുകളും വാങ്ങേണ്ടതുണ്ട്. കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തദ്ദേശീയമായ എയര്‍ക്രാഫ്റ്റ് കാരിയറിലേക്കുള്ള റഡാറും ഫിന്മെക്കാനിക്കയുടെ സഹോദര സ്ഥാപനമായ സെലെക്സ് ഇഎസ് ആണ് നല്‍കേണ്ടത്. ഇത്തരം പ്രശ്നങ്ങള്‍ ഭാരതത്തിന് മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: