കോട്ടയം: ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഏറ്റുമാനൂര്‍ കാണക്കാരി പ്ലാപ്പള്ളില്‍ മാത്യുവിന്റെയും ആലീസിന്റെയും ഇളയമക്കളായ അഞ്ജുമോള്‍ മാത്യു, ആശമോള്‍ മാത്യു എന്നിവരാണ് കഴിഞ്ഞ 23ന് ഓസ്ട്രേലിയ ബ്രിസ്ബണില്‍ വാഹനാപകടത്തില്‍ മരിച്ചത്.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിലാണ് മൃതദേഹം നാട്ടിലെത്തിക്കുവാന്‍ സഹായകമായതെന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു. അപകടമരണമായതിനാല്‍ മൃതദേഹം വിട്ടുകിട്ടുന്നതിന് നിരവധി സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു.
കൂടാതെ വിമാനമാര്‍ഗം മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനും തടസ്സങ്ങള്‍ നേരിട്ടു. ഇതിനെത്തുടര്‍ന്നാണ് കാണക്കാരിയിലെ ബന്ധുക്കള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യനെയും ബന്ധപ്പെട്ടത്. നേതാക്കള്‍ സുഷമാസ്വരാജുമായി ആശയവിനിമയം നടത്തിയതിനെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടു.
ഓസ്ട്രേലിയയിലെയും സിംഗപ്പൂരിലെയും ഇന്ത്യന്‍ എംബസികള്‍ സമയോചിതമായി ഇടപെട്ടത് സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ സഹായകമായി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കാര്‍ഗോവഴി ബ്രിസ്ബണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും മൃതദേഹങ്ങള്‍ ദല്‍ഹിയിലെത്തിക്കും. അവിടെനിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരിയിലും തുടര്‍ന്ന് കാണക്കാരിയിലെ പ്ലാപ്പള്ളി വീട്ടിലും എത്തിക്കും.
മരിച്ച കുട്ടികളുടെ സഹോദരി എലിസബത്ത് മാത്യുവിന്റെ ഭര്‍ത്താവ് അനീഷ് ജോര്‍ജ്ജ് മൃതദേഹത്തെ അനുഗമിക്കും. നാളെ രാവിലെ 10.30ന് ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ രത്നഗിരി സെന്റ് തോമസ് പള്ളിസെമിത്തേരിയില്‍ സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: