കണ്ണൂര്‍: കണ്ണൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഭൂരിപക്ഷം വര്‍ദ്ധിച്ചതിനു പിന്നില്‍ മതതീവ്രവാദ സംഘടനകളുടെ വോട്ടുകളെന്ന് സൂചന. ഇരു മുന്നണികളുടേയും വോട്ടിങ് നിലയും ശതമാനവും കാണിക്കുന്ന കണക്കുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ജില്ലയില്‍ വോട്ടര്‍മാരുടെ എണ്ണം 25000ത്തിലധികം വര്‍ദ്ധിച്ചിട്ടും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍ നിന്നും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളില്‍ നിന്നും യുഡിഎഫിന് വോട്ട് ഗണ്യമായി കുറഞ്ഞു. ന്യൂനപക്ഷ വോട്ട് ഒന്നാകെ എല്‍ഡിഎഫിലേക്ക് മറിഞ്ഞുവെന്നാണ് കാണിക്കുന്നത്.
എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി പോലുളള തീവ്രസംഘടനകളുടെ വോട്ടുകളും പല മണ്ഡലങ്ങളിലും ഗണ്യമായി കുറഞ്ഞു. ഇവരുടെ വോട്ടുകളെല്ലാം എല്‍ഡിഎഫിനനുകൂലമായി. ഇതാണ് പല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ഭൂരിപക്ഷം വര്‍ദ്ധിക്കാന്‍ കാരണം. ബിജെപി വോട്ടുകളാവട്ടെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും നല്ല രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2011 ല്‍ 60,000 ആയിരുന്നത് 2014ല്‍ ഒരു ലക്ഷത്തി പത്തായിരവും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി എഴുപതിനായിരവുമായാണ് വര്‍ദ്ധിച്ചത്.
2011 ലും 2014ലും ഇടത്-വലത് മുന്നണികള്‍ക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലൊഴികെ വോട്ടുകളുടെ എണ്ണത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ശക്തമായ അടിയൊഴുക്കാണ് എല്‍ഡിഎഫ് സ്ഥാനാര്ത്ഥികള്ക്കനുകൂലമായി ഉണ്ടായത്.
ഇതില്‍ ഇരിക്കൂറും പേരാവൂരും ക്രിസ്ത്യന്‍ മതവിഭാഗക്കാരായ സ്ഥാനാര്‍ത്ഥികളും അഴീക്കോട് മുസ്ലീം മതവിഭാഗക്കാരനായ സ്ഥാനാര്‍ത്ഥിയുമാണ് യുഡിഎഫിനായി മത്സരിച്ചത്. രണ്ടിടത്ത് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്ക് തന്നെ ലഭിച്ചപ്പോള്‍ അഴീക്കോട്ട് നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് യുഡിഎഫ് ജയത്തിന് ഇടയാക്കിയത്. ഇത് സിപിഎമ്മിന്റെ വോട്ട് ചോര്‍ച്ചയ്ക്കും വഴിവെച്ചു.
ഈ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചെങ്കിലും വോട്ടുകളില്‍ വന്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ 65,000 വോട്ട് ഉണ്ടായിരുന്നു. ഇത് ഇപ്പോള്‍ 50000മായി. 57,000 വോട്ടുണ്ടായിരുന്ന ധര്‍മ്മടത്ത് 50,424 ആയും 41465 ഉണ്ടായിരുന്ന തലശ്ശേരിയില്‍ 36000മായും 54761 ഉണ്ടായിരുന്ന കൂത്തുപറമ്പില്‍ 54722 ആയും പയ്യന്നൂരില്‍ 47,325 ഉണ്ടായിരുന്നിടത്ത് 42000വും കല്ല്യാശ്ശേരിയില്‍ 48423 വോട്ട് എന്നത് 40,115 ആയും കുറഞ്ഞു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് കണ്ണൂര്‍ ജില്ലയില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തില്‍ താഴെ മാത്രമാണ് ലഭിച്ചത്. പല മണ്ഡലങ്ങളിലും ആയിരത്തിലധികം വോട്ടുകള്‍ കുറവാണ്.
ഈ വോട്ടുളെല്ലാം സിപിഎമ്മിന് അനുകൂലമായി. തീവ്രവാദ സംഘടനകളുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ത്തന്നെ സിപിഎം രഹസ്യധാരണയുണ്ടാക്കിയിരുന്നവെന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുകയാണ് ഈ കണക്കുകള്‍. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയും പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നെങ്കിലും നാമമാത്രമായ വോട്ടുകളാണ് എല്ലാ മണ്ഡലങ്ങളിലും ഇവര്‍ക്ക് ലഭിച്ചത്. ഇവരുടെ വോട്ടുകളും കഴിഞ്ഞ കാലങ്ങളിലേതു പോലെ ഇടതുപക്ഷത്തേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: