ഒട്ടാവ: പത്താന്‍കോട്ടിലെ ഭീകരാക്രമണം നടന്ന് ആറുമാസം പിന്നിടുമ്പോള്‍ പഞ്ചാബില്‍ മറ്റൊരു ഭീകരാക്രമണത്തിന് അരങ്ങൊരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബിനെ ആക്രമിക്കാന്‍ കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ പദ്ധതിയിടുന്നു വെന്നാണ് സൂചന. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ആയുധ പരിശീലന ക്യാമ്പ് നടത്തുന്നുവെന്ന് ഭാരതത്തിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു.
കാനഡയിലെ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിന് ഈ വിവരം കൈമാറിയിട്ടുണ്ട്.
കാനഡയിലെ ഖാലിസ്ഥാന്‍ ഭീകര സംഘടനാത്തലവനായ ഹര്‍ദീപ് നിജ്ജറാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ ഭീകരര്‍ കരസ്ഥമാക്കി. തുടര്‍ന്ന് പ്രവിശ്യയിലെ രഹസ്യകേന്ദ്രത്തില്‍ ദിവസവും നാല് മണിക്കൂറോളം എകെ47 തോക്കില്‍ സിഖ് യുവാക്കള്‍ പരിശീലനം നടത്തുന്നുവെന്നും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുന്‍ ഖാലിസ്ഥാന്‍ നേതാവ് ജഗ്താര്‍ താരയെ ഇന്റര്‍ പോള്‍ തായ്ലന്ഡില് നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നേതൃസ്ഥാനത്ത് എത്തിയ ഹര്‍ദീപ് കാനഡയിലെ വിവിധ പ്രവിശ്യയിലെ സിഖ് യുവാക്കളെ ഭീകര സംഘടനയിലേക്ക് എത്തിക്കുകയായിരുന്നു.
നിജ്ജറിനെ ഭാരതത്തില്‍ എത്തിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
2007ല്‍ ലുധിയാനയില്‍ ആറുപേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാളാണ് നിജ്ജാര്‍. രണ്ടാഴ്ചമുമ്പ് ലുധിയാനയില്‍ നിന്ന് അറസ്റ്റിലായ കെടിഎഫ് പ്രവര്‍ത്തകനില്‍ നിന്നാണ് കാനഡയിലെ ഭീകരവാദ ക്യാമ്പ് സംബന്ധിച്ച വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: