ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് വടക്കന്‍ ബംഗാളിലെ ഒരു ആശ്രമത്തില്‍ വേഷപ്രച്ഛന്നനായി കഴിഞ്ഞിരുന്നതായി സൂചന. 1963ല്‍ ഷാലുമാരി ആശ്രമത്തില്‍ കെ.കെ. ഭണ്ഡാരി എന്ന പേരില്‍ വേഷ പ്രച്ഛന്നനായി കഴിഞ്ഞിരുന്നതായിട്ടാണ് പറയപ്പെടുന്നത്.
നേതാജിയെ സംബന്ധിച്ച് മെയ് 27ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഇത്തരത്തിലുള്ള സൂചനകള്‍ ഉള്ളത്.
1963ല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇത്സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുറത്തുവിട്ട ഒരു ഫയലില്‍ നേതാജി അഥവാ ഭണ്ഡാരി എന്ന് തുടര്‍ച്ചയായി പ്രതിപാദിക്കുന്നുണ്ട്. 1963ല്‍ ആശ്രമത്തിന്റെ സെക്രട്ടറി രമണി രഞ്ജന്‍ ദാസ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് സുഭാഷ് ചന്ദ്രബോസ് ബന്ധം സംബന്ധിച്ച് കത്തയക്കുകയുണ്ടായി.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി കെ. രാം ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ബി.എന്‍. മാലിക്കിന് 1963 മെയ് 23ന് അതീവ രഹസ്യമായി മെമ്മോ നല്കുകയുണ്ടായി. ജൂണ്‍ 12ന് കെ.കെ. ഭണ്ഡാരിയെക്കുറിച്ച് മാലിക് മറുപടി നല്‍കുന്നുണ്ട്. സപ്തംബര്‍ ഏഴിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വീണ്ടും കത്തയക്കുന്നുണ്ട്. നവംബര്‍ 11ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കത്തും നല്‍കുന്നുണ്ട്. നവംബര്‍ 16ന് അതീവരഹസ്യമായി ഇന്റലിജന്‍സ് ബ്യൂറോ മറുപടി നല്‍കുന്നുണ്ട്. കെ.കെ. ഭണ്ഡാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി തന്നെ തുടര്‍ന്നു. പിന്നീട് 2000ലാണ് ഇത് സംബന്ധിച്ച് ഒരു ചര്‍ച്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത്.
അതേസമയം അദ്ദേഹത്തിന്റെ അംഗരക്ഷകന് മരണം സ്ഥിരീകരിക്കുന്നുണ്ട്. നേതാജി ഒരിക്കലും ഒളിവില്‍ ഇത്തരത്തില്‍ താഴ്ന്ന ജീവിതം നയിക്കില്ലായെന്നും അദ്ദേഹം പറഞ്ഞത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷിച്ച മുഖര്‍ജി കമ്മീഷന് കെ.കെ. ഭണ്ഡാരിയെ സംബന്ധിച്ച വാദങ്ങള്‍ തള്ളിക്കളയുന്നു. കെ.കെ. ഭണ്ഡാരി എന്ന പേരില്‍ കഴിഞ്ഞിരുന്ന ഷാലുമാരി ബാബ ഒരിക്കലും നേതാജി ആയിരുന്നില്ലായെന്നും കമ്മീഷന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്മീഷന് പ്രധാനമന്ത്രിയുടെ ഓഫീസിലെ കത്തിടപാടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: