ഭാരതവുമായി എക്കാലവും അടുത്ത സൗഹൃദം നിലനിര്‍ത്തിപ്പോന്നിരുന്ന രാജ്യമാണ് റഷ്യ. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായ ഭാരതത്തിന്റെ ആയുധപ്പുരയിലെ 70 ശതമാനത്തിലേറെയും റഷ്യന്‍ ആയുധങ്ങളാണ്. ലോക ആയുധവിപണിയുടെ സിംഹഭാഗവും സാധാരണ ഏഷ്യയില്തന്നെയാണ് വില്പന നടക്കുന്നത്. ഭാരതം അതില്‍ ഒന്നാമതും. പല ആപല്‍ഘട്ടങ്ങളിലും റഷ്യ ഭാരതത്തിന്റെ തുണക്കെത്തുകയും ചെയ്തിട്ടുണ്ട്. 1971 ല്‍ ബംഗ്ലാദേശ്-പാകിസ്ഥാന് അതിര്‍ത്തികളില്‍ ഭാരതം ഒരേസമയം ശത്രുക്കളെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ആ അവസരം മുതലാക്കാന്‍ കണക്കുകൂട്ടി അമേരിക്ക അവരുടെ ഏറ്റവും വലിയ പടക്കപ്പല്‍ വ്യൂഹമായ ‘സെവന്‍ത്ത് ഫഌറ്റി’നോട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു. അതെസമയംതന്നെ റോയല്‍ ബ്രിട്ടീഷ് നേവി ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലിലേക്ക് നീങ്ങുകയായിരുന്നു.
അമേരിക്ക ചൈനയോട് ഭാരതത്തിന്റെ വടക്കുഭാഗത്തുനിന്നും സൈനികനീക്കം നടത്താന്‍ ആവശ്യപ്പെടുന്ന സന്ദേശം ഭാരത സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. എല്ലാഭാഗത്തുനിന്നും ഭാരതത്തിന് ഭീഷണി ഉയരുകയായിരുന്നു. ആ സമയംതന്നെ ഭാരത പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റഷ്യയുമായുള്ള സൈനിക ഉടമ്പടിക്ക് തുടക്കംകുറിച്ചു. മൂന്നാമതൊരു ശത്രു ആക്രമിക്കുമ്പോള്‍ പരസ്പരം സഹായിക്കും എന്ന ആ ധാരണപ്രകാരം റഷ്യന്‍ മുങ്ങിക്കപ്പലുകള്‍ ഭാരതത്തിന്റെയും ശത്രുരാജ്യങ്ങളുടെ നാവികസേനയുടെയും നടുവില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ അമേരിക്കയും ബ്രിട്ടനും പിന്‍വാങ്ങി. ചൈന സൈനികനീക്കം നടത്തിയില്ല. ഭാരതം 1971 ലെ യുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു.
എന്നത്തേയും പോലെതന്നെ കൈനിറയെ കരാറുകളുമായാണ് മോദി ജൂലായിലും പിന്നീട് ഡിസംബറിലും റഷ്യയില്‍നിന്ന് മടങ്ങിയത്. സൈനിക, ആണവ, സാങ്കേതിക, ബഹിരാകാശ രംഗങ്ങളില്‍ റഷ്യയുടെ സഹകരണം ഭാരതം ഉറപ്പുവരുത്തി. അത് കൂടാതെ എല്ലാ വര്‍ഷവും 10 മില്ല്യന്‍ ടണ്‍ എണ്ണ ഭാരതത്തിന് നല്‍കും എന്ന ഉറപ്പും റഷ്യ നല്കി. റഷ്യയുമായി കരഗതാഗതം ഭാരതം ഉറപ്പുവരുത്തി. പാക്കിസ്ഥാനെ ഒഴിവാക്കി മറ്റെല്ലാ മധ്യേഷ്യന്‍ രാജ്യങ്ങളുമായി സാമ്പത്തിക-സൈനിക ഉടമ്പടികള്‍ ഒപ്പുവച്ചാണ് മോദി ഭാരതത്തില്‍ തിരികെ എത്തിയത്. എണ്ണയും ആയുധങ്ങളും സൈന്യവുമെല്ലാം ഇനിമുതല്‍ പാക്കിസ്ഥാനെ മറികടന്നുകൊണ്ട് നേടുന്നതില്‍ ഭാരതം ലക്ഷ്യം കാണും. ചബ്ബാര്‍ തുറമുഖം ലോകോത്തര തുറമുഖങ്ങളില്‍ ഒന്നാവുന്ന കാലം ഇനി വിദൂരമല്ല.
കശ്മീരിന് മറുപടി ബലൂചിസ്ഥാന്‍
അഫ്ഗാനിസ്ഥാനുമായി പാക്കിസ്ഥാന് അതിര്‍ത്തിപങ്കിടുന്ന വലിയൊരു പ്രദേശമാണ് ബലൂചിസ്ഥാന്‍. പാക് സൈന്യത്തിന്റെ ക്രൂരതക്കിരയാവുന്ന ഒരു ജനതയാണ് അവിടെ ജീവിക്കുന്നത്. പാക്കിസ്ഥാന് സ്വാതന്ത്ര്യത്തിനുശേഷം സൈനികശക്തി ഉപയോഗിച്ച് പിടിച്ചടക്കിയ പ്രദേശമാണ് ബലൂച്. ലോകത്തിനുമുന്നില്‍ ബലൂചിലെ ക്രൂരത പാക്കിസ്ഥാന് എന്നും മൂടിവക്കുകയായിരുന്നു. കൂട്ടക്കൊലയും തീവെപ്പും ജനങ്ങളെ പിടിച്ചുകൊണ്ടുപോയി കൊന്ന് മൃതശരീരം വികൃതമാക്കി തിരിച്ചേല്‍പ്പിക്കുക, സ്ത്രീകളെ പരസ്യമായി പാക്സൈന്യം മാനഭംഗപ്പെടുത്തുക തുടങ്ങിയ ക്രൂരവിനോദങ്ങളുടെ ഇരയാണ് ബലോചിലെ ജനത.
അവിടെനിന്നും വിമതസ്വരങ്ങള്‍ ഉയര്‍ന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. എന്നാല്‍ അതിനെയെല്ലാം ശക്തമായി അടിച്ചമര്‍ത്തി പാക്സൈന്യം മറുപടിയും കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ ഈയിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ ഒരു സര്‍വ്വകലാശാലയിലെ പ്രഭാഷണമദ്ധ്യേ പരാമര്‍ശിച്ച ഒരു വിഷയം വലിയ ഒച്ചപ്പാടുണ്ടാക്കി. പാക്കിസ്ഥാന് ഭീകരവാദം തുടര്‍ന്നാല്‍ ഭാരതം അതേരീതിയില്‍ പ്രതികരിക്കും.
പാക്കിസ്ഥാന് ബലൂചിസ്ഥാന്‍ നഷ്ടപ്പെടും എന്നതായിരിക്കും അനന്തരഫലമെന്ന് ഡോവല്‍ പ്രസ്താവിച്ചു. ഭാരതം കണ്ട എക്കാലത്തെയും മികച്ച രഹസ്യാന്വേഷണ മേധാവിയായ ഡോവലിന്റെ പ്രസ്താവന ബലൂചിലെ വിമതര്‍ക്ക് ഭാരതത്തിന്റെ പിന്തുണയുണ്ട് എന്ന പാക്കിസ്ഥാന് വാദത്തിനു ശക്തിനല്കുന്നതായിരുന്നു. അടുത്തിടെ പാക്കിസ്ഥാനില്‍ നടന്ന പല ആക്രമണങ്ങള്‍ക്കും പിന്നില്‍ ഭാരതമാണെന്ന് ലോക ഇന്റലിജന്‍സ് വൃത്തങ്ങള്‍ പിറുപിറുക്കുന്നതും അതുകൊണ്ടാവണം. പാക്കിസ്ഥാന്റെ 44 ശതമാനമാണ് ബലൂച് പ്രവിശ്യയെങ്കിലും പാക്കിസ്ഥാന്റെ അഞ്ച് ശതമാനം ജനസംഖ്യ മാത്രമാണ് ആ പ്രദേശത്ത് താമസിക്കുന്നത്. നല്ലൊരു ശതമാനം ബലൂചികളെ പാക് സൈന്യം തന്നെ കൊന്നുതള്ളി.
ബലൂച് വിമതനീക്കവും അവിടെയുള്ള ഭാരതത്തിന്റെ ഇടപെടലും ചെറുക്കാന്കൂടിയാണ് പാക്കിസ്ഥാന് ബലൂച് പ്രവിശ്യയില്‍ വരുന്ന ഗ്വാദ്ദര്തീരം ചൈനയ്ക്കു തുറമുഖം പണിയാന്‍ വിട്ടുകൊടുത്തത്. ഭാരതം നോര്‍ത്ത്-സൗത്ത്, മദ്ധ്യേഷ്യ-യൂറോപ്പ് ഇടനാഴികൊണ്ട് എന്തൊക്കെ സാമ്പത്തിക സൈനിക നീക്കങ്ങളാണോ ഉദ്ദേശിച്ചത് അതുതന്നെയാണ് ഗ്വാദ്ദര്‍ തുറമുഖത്ത് മുതല്‍മുടക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. കൂടാതെ ബലൂചിലെ ഭാരതത്തിന്റെ സൈനിക ഇന്റലിജെന്‍സ് നടപടികള്‍ തടയുക എന്നതാണ് പാക്കിസ്ഥാന് അതുകൊണ്ട് പ്രധാനമായും ഉദേശിച്ചത്. അപ്പോള്‍ അതിനെ മറികടന്നു ബലൂചിലെ ഗ്വാദ്ദര്‍ തുറമുഖത്തുനിന്നും കേവലം 72 കിലോമീറ്റര്‍ അകലെ ഭാരതം ചബ്ബാര്‍ തുറമുഖത്ത് നങ്കൂരമിട്ടു.
ഇനി ഭാരതത്തിന് ബലൂചിന്റെ വിശാലമായ അഫ്ഗാന് അതിര്‍ത്തിയില്‍ എന്തുതന്നെ ചെയ്താലും പാക്കിസ്ഥാനോ ചൈനക്കോ അതില്‍ ഒന്നുംതന്നെ ചെയ്യാന്‍ സാധിക്കില്ലെന്ന് മാത്രമല്ല ഭാരതത്തിന് ഇനി നേരിട്ട് സൈനികനീക്കംപോലും സാധ്യമാവുന്ന തരത്തിലാണ് അവിടെ കാര്യങ്ങള്‍ നീങ്ങുന്നത്. ബലൂച് പാക്കിസ്ഥാന് നഷ്ട്ടപ്പെട്ടേക്കാമെന്ന ഭാരതത്തിന്റെ മുന്നറിയിപ്പിന്റെ വെളിച്ചത്തില്‍ വേണം ഇത് വായിച്ചെടുക്കാന്‍. ബലൂച് പ്രവിശ്യ പോയാല്‍ പാക് അധിനിവേശ കശ്മീര്‍പോലെ ഒരു ചെറുഭൂവിഭാഗം അല്ല തര്ക്കപ്രദേശമായിമാറുക. മറിച്ച് പാക്കിസ്ഥാനെ നെടുകെമുറിച്ചപോലെയാവും അതിന്റെ ഫലം. ചബ്ബാര്‍ എന്തായാലും അയല്പക്കത്തെ ശത്രുരാജ്യങ്ങളുടെ ഉറക്കംകെടുത്തി എന്നത് പ്രത്യേകം പറയേണ്ടല്ലോ.
ദ്വീപ് രാജ്യത്തലവന്മാരുടെസംഗമം
നരേന്ദ്ര മോദി നടത്തുന്ന വിദേശയാത്രകളില്‍ പലതും സാധാരണക്കാരനും, മോദിയെ കണ്ണുംപൂട്ടി എതിര്‍ക്കുന്ന ഭാരതത്തിലെ ഒരു ശരാശരി രാഷ്ട്രീയക്കാരനും കണക്കുകൂട്ടി എടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാല്‍ മോദിയുടെ ഫിജി സന്ദര്‍ശനം. ടൂറിസംകൊണ്ട് ഉപജീവനം കഴിക്കുന്ന, ലോകഭൂപടത്തില്‍ കാണാന്‍പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ് രാജ്യം. മോദിയുടെ ഫിജി സന്ദര്‍ശനം യഥാര്‍ത്ഥത്തില്‍ അജിത് ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പലഭാഗങ്ങളിലുള്ള ദ്വീപുകളില്‍ ആധിപത്യം നേടി ‘പവിഴമാല’ എന്ന പേരിട്ടുകൊണ്ട് ഭാരതത്തെ ചുറ്റിവളഞ്ഞ് തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള നീക്കം നടത്തിക്കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടക്കല്തന്നെയാണ് അജിത് ഡോവല്‍ കത്തിവച്ചത്.
ഭാരതത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ് രാഷ്ട്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ‘ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്റ്സ് കോ-ഓപ്പറേഷന്’ എന്ന പേരില്‍ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി. ആദ്യചര്‍ച്ചകള്‍ അന്ന് ഫിജിയില്വച്ച് നടത്തിയും പിന്നീട് ജയ്പൂരിലേക്ക് ഓഗസ്റ്റില്‍ അവരെയെല്ലാം വിളിച്ചുവരുത്തിയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ മഹാശക്തിയും അധിപനും ഭാരതംതന്നെയാണെന്ന് മോദി ഓര്മ്മപ്പെടുത്തുകയാണുണ്ടായത്.
പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്കും യാത്രയുടെ ലക്ഷ്യങ്ങള്‍ക്കും വിമാനം ഇറങ്ങുന്ന സ്ഥലത്തിനും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന മലനാട് മാമച്ചന്റെ പത്രത്തില്‍ കാണുന്ന ലക്ഷ്യങ്ങള്‍ അല്ല ഉള്ളതെന്ന് മനസിലാക്കണം. അതിലുമൊക്കെ ഒരുപാട് പടികള്‍ കടന്നുവേണം ചിന്തിക്കാന്‍. കേന്ദ്രം ഭരിക്കുന്നത് ഖജനാവില്‍ പണം വരുമ്പോള്‍ കൈയിട്ടുവാരാന്‍ കൈതെറുത്തു കയറ്റി കാത്തിരിക്കുന്ന ഒരുകൂട്ടം ആര്‍ത്തിക്കോമരങ്ങള്‍ അല്ല; ദേശീയവാദികളാണ്, ദേശസ്നേഹികളാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: