കോട്ടയം: അധികൃതരുടെ അനാസ്ഥ തുടരുന്ന വിയറ്റ്നാം കവലയില്‍ അപകടം തുടര്‍ക്കഥയാവുന്നു. അപകട പരമ്പരകള്‍ അരങ്ങേറിയ ഇവിടെ ഇന്നലെയും ഉണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാര്‍ ബൈക്കിലിടിച്ച് പുന്നത്തുറ വെസ്റ്റ് പ്ലാക്കിത്തൊട്ടിയില്‍ നിഖില്‍ മാത്യു(22)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വട്ടമൂട് പാലത്തിന് സമീപം വിയറ്റ്നാം കവലയിലാണ് അപകടം നടന്നത്. ബാംഗ്ലൂര്‍ സെന്റ് ജോസഫ് കോളേജിലെ ബിസിനസ് അഡ്മിനിസ്ട്രേഷന് വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ഇന്നലെ ഉച്ചയോടുകൂടി കഞ്ഞിക്കുഴിഭാഗത്തുനിന്നും അമിതവേഗതയില്‍വന്ന കാര്‍ എതിര്‍ദിശയില്‍ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. കോട്ടയം മന്ദിരം ആശുപത്രി സര്‍ജ്ജറി വിഭാഗം ഡോക്ടര്‍ ജോഷി ജോസഫിന്റേതാണ് അപകടത്തില്‍പ്പെട്ട കാര്‍. നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്ഫോര്‍മറിന്റെ തൂണുകളില്‍ ഇടിച്ചുനിന്നു. രണ്ടുതൂണുകള്‍ തകര്‍ന്നുവെങ്കിലും വൈദ്യുതിലൈന്‍ പൊട്ടിവീഴാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കോട്ടയം നഗരത്തില്‍ പ്രവേശിക്കാതെ കഞ്ഞിക്കുഴി, ഏറ്റുമാനൂര്‍, പേരൂര്‍ ഭാഗത്തേക്ക് പോകാന്‍ വട്ടമൂടുപാലം തുറന്നുകൊടുത്തതോടുകൂടി ആരംഭിച്ചതാണ് അപകടപരമ്പര. അശാസ്ത്രീയമായ റോഡുനിര്‍മ്മാണമാണ് അപകടം പെരുകാന്‍ ഇടയാക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ 18 അപകടമാണ് ഇവിടെ നടന്നത്. അശാസ്ത്രീയമായ റോഡുനിര്മ്മാണത്തിനെതിരെ കഴിഞ്ഞദിവസം ബിജെപി റോഡുപരോധം ഉള്‍പ്പെടെ സമരപരിപാടികള്‍ നടത്തിയിരുന്നു. റോഡപകടങ്ങള്‍ ഒവിവാക്കുവാന് അധികാരികള്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: