ന്യൂദല്‍ഹി: മലേഗാവ് സ്ഫോടനക്കേസില്‍ എന്‍ഐഎ തന്നെ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ജാമ്യാപേക്ഷ നല്കി. വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മുന്‍പ് അന്വേഷണ സമയത്ത് സാധ്വിയുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. അന്വഷണ ഉദ്യോഗസ്ഥര്‍ കേസില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ ജാമ്യം നല്കുവാനാണ് സാധ്യതയെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
തെളിവുകളുടെ അഭാവത്തിലാണ് എന്‍ഐഎ സാധ്വിയെ കുറ്റവിമുക്തയാക്കിയത്. 2008ലാണ് മലേഗാവ് സ്ഫോടനം നടന്നത്. മഹാരാഷ്ട്രയിലെ ഭീകരവാദ വിരുദ്ധസേനയാണ് സാധ്വിയെ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ ഇവരുടെ പേരിലുള്ളതാണെന്നാരോപിച്ചാണ് എടിഎസ് 2008ല്‍ സാധ്വിയെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റമാണ് എടിഎസ് ഇവരില്‍ ചുമത്തിയിരുന്നത്.
എന്നാല്‍ ഈ മോട്ടോര്‍ സൈക്കിള്‍ അവര്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തി. ഗൂഢാലോചനയിലും ഇവര്‍ക്ക് എന്തെങ്കിലും പങ്കുളളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടെന്നായിരുന്നു മുംബൈ എടിഎസിന്റെ കണ്ടെത്തല്‍. ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളിലാണ് ബോംബ് വച്ചിരുന്നത്.
എന്നാല്‍ ഈ വാഹനം ഉപയോഗിച്ചിരുന്നത് കേസിലെ കാണാതായ പ്രതി രാമചന്ദ്ര കലാസംഗ്രഹയാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം ഈ വാഹനം ഇയാളാണ് ഉപയോഗിച്ചിരുന്നത്. സ്ഫോടനത്തിനും ഇത് ഉപയോഗിക്കുകയായിരുന്നു. എന്‍ഐഎയുടെ കണ്ടെത്തലുകള്‍ കോടതി ശരിവയ്ക്കുകയാണെങ്കില്‍ സാധ്വിയ്ക്ക് നീണ്ട എട്ടുര്ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: