തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹണിമൂണ്കാലത്തുതന്നെ ആരംഭിച്ച കല്ലുകടി അദ്ഭുതപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ല. ഏത് സര്‍ക്കാരിന്റെയും ആദ്യ ആറുമാസം ഹണിമൂണ്കാലമാണ്. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരില്‍ ഇപ്പോഴേ അഭിപ്രായവ്യത്യാസമുണ്ടായത് അത്ഭുതപ്പെടുത്തുന്നു. അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ തന്നെ രംഗത്തുവന്നുകഴിഞ്ഞു. അതിരപ്പിള്ളി സംബന്ധിച്ച് എല്ലാ പാര്‍ട്ടികളോടും ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കണം.
അതിരപ്പിള്ളി പദ്ധതിക്ക് തങ്ങള്‍ എതിരല്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന് വിരുദ്ധമായ മുഖ്യമന്ത്രിയുടെ നിലപാട് കേരള താല്പര്യത്തിന് വിരുദ്ധമാണ്. ഇത്തരം ഏകപക്ഷീയമായ നിലപാട് ഗുണം ചെയ്യില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചത് ജസ്റ്റിസ് പരിപൂര്ണന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
അത് പെട്ടെന്ന് പുനഃ പരിശോധിക്കാനും നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുമുള്ള നീക്കം നിയമപരമായി അനുയോജ്യമാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കുകളുടെയും തമ്മിലടിയുടെയും കാലഘട്ടം അവസാനിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: