ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള റോഡ് വികസനം സംബന്ധിച്ച് വിവിധ മാതൃകകളെക്കുറിച്ച് പഠനം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച മാതൃകകള്‍ സ്വീകരിക്കുന്നതു വഴി ഹൈവേ നിര്‍മാണ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടു വരാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സുപ്രധാന ഹൈവേകളിലെ തിരക്ക് കുറയ്ക്കാനും ടോള്‍ പിരിവിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാന അടിസ്ഥാന സൗകര്യ മേഖലകളായ റെയില്‍, റോഡ് എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
റെയില്‍ മേഖലയില്‍ 2015-16 ലെ മൂലധന നിക്ഷേപം 93,000 കോടി രൂപയിലധികമാണെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 66 ശതമാനത്തിന്റെ ഏറ്റവും വലിയ വര്‍ദ്ധനയാണെന്നും വിലയിരുത്തപ്പെട്ടു. അതുപോലെ 2015-16ല്‍ 1780 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ കമ്മീഷന് ചെയ്യുകയും 1730 കിലോമീറ്റര്‍ വൈദ്യൂതീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍ നവീകരണം ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ പ്രധാനമന്ത്രി, ഇത് സംബന്ധിച്ച നടപടികള്‍ ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തേണ്ടതിന്റെയും വൈവിധ്യവത്കരിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ നൈപുണ്യ വികസനം പോലുള്ള പ്രവൃത്തികള്‍ക്കായി വിനിയോഗിക്കുന്നതു വഴി റെയില്‍വേയ്ക്ക് നിരക്കിതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. റോഡ് മേഖലയില്‍ 2015-16ല്‍ 6000 ത്തിലധികം കിലോമീറ്റര്‍ ഹൈവേകളുടെ നിര്‍മാണം പൂര്‍ത്തിയായതായും മറ്റൊരു 10,098 കിലോ മീറ്ററിന് ഇതേ കാലയളവില്‍ കരാര്‍ നല്‍കിയതായും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: