പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് അംഗങ്ങള്‍ പരവൂരിലെത്തി തെളിവെടുപ്പ് തുടങ്ങി.
ചെന്നെയിലെ എക്സ്പ്ലോസീസ് ജോയിന്റ് ചീഫ് കണ്ട്രോളര് ഡോ.എ.കെ.യാദവിന്റെ നേതൃത്വത്തിലുള്ള 26 അംഗസംഘമാണ് തെളിവെടുപ്പിന് എത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിലെത്തിയ സംഘം ആദ്യം വിശദമായ സ്ഥലപരിശോധനയാണ് നടത്തിയത്. ക്ഷേത്രവും ക്ഷേത്രപരിസരപ്രദേശങ്ങളും പരിസരത്തെ വീടുകളും സന്ദര്‍ശിച്ചു. തുടര്‍ന്ന് അപകടം മൂലം തകര്‍ന്ന പരിസരത്തെ വീടുകളും കമ്പത്തറയും വെടിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലങ്ങളും എല്ലാം അളന്നു തിട്ടപ്പെടുത്തി. കൂടാതെ ക്ഷേത്രപരിസരത്തെ താമസക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പരവൂര്‍ മുന്‍സിപ്പാലിറ്റി ഓഫീസില്‍ എത്തിയ സംഘം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് തെളിവെടുപ്പ് ആരംഭിച്ചു. കമ്മീഷനില്‍ ഡോ. എ.കെ. യാദവിനെ കൂടാതെ ഹൈദ്രാബാദ് എക്സ്പ്ലോസിസ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ആര്. വേണുഗോപാല്‍, റിട്ട. ജോയിന്റ് കണ്ട്രോളര് ജി.എം.റെഡ്ഡി, കൊല്ലം ടികെഎം കോളേജിലെ എന്‍ജിനീയറിംഗ് മേധാവി ഡോ.കെ.വി.രാധാകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെടുന്ന 26 പേരാണ് കമ്മീഷന് അംഗങ്ങള്‍. വെടിക്കെട്ട് അപകടം ഉണ്ടാകാനുള്ള കാരണങ്ങള്‍, ദുരന്തത്തിന് വഴിവച്ച ഉദ്യോഗസ്ഥതലത്തിലെ വീഴ്ച എന്നിവ കണ്ടെത്തുകയും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിവിധികള്‍ തേടുകയുമാണ് ലക്ഷ്യമെന്ന് കമ്മീഷന് അംഗങ്ങള്‍ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ടവര്‍ കൂടാതെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുള്ള 43 പേര്‍ക്ക് കമ്മീഷന് മുന്നില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും റിമാന്‍ഡില്‍ കഴിയുന്ന ക്ഷേത്രഭാരവാഹികള്‍ അടക്കമുള്ളവരെ തെളിവെടുപ്പിന് ഹാജരാക്കുന്നതിന് കോടതിയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും റിമാന്റ് പ്രതികളെ കമ്മീഷന് മുന്നില്‍ ഹാജരാക്കുന്നതിന് നിയമ തടസമില്ലെന്ന് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് മാത്രമേ ഉള്ളൂവെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശി പ്രദീപ്കുമാറില്‍ നിന്നാണ് ആദ്യ മൊഴി എടുത്തത്. തുടര്‍ന്ന് ക്ഷേത്രം കീഴ്ശാന്തി ഇടുക്കി കട്ടപ്പന സ്വദേശി അജികുമാറില്‍ നിന്നും തുടങ്ങി 25 പേരില്‍ നിന്നും മൊഴിയെടുത്തു. ഒന്നാം തീയതി വരെ പരവൂര്‍ നഗര സഭാ ഹാളിലും രണ്ടാം തീയതി മുതല്‍ കൊല്ലം ആശ്രമം ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും വച്ച് തെളിവെടുപ്പ് നടത്തുമെന്ന് കമ്മിഷന് അംഗങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: