കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായി. രണ്ട് മാസത്തെ അവധിക്കു ശേഷം കുട്ടിക്കുരുന്നുകള്‍ പുതിയ വസ്ത്രങ്ങളും ബാഗും കുടയുമായി ഇന്നു മുതല്‍ സ്കൂളുകളിലേയ്ക്ക്. ഇനിയുള്ള ദിനങ്ങള്‍ വിനോദത്തിന്റേയും വിജ്ഞാനത്തിന്റേയും. അക്ഷരമാദുര്യം നുകരുവാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന നവാഗതരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കമാണ് ജില്ലയിലെ എല്ലാ വിദ്യാലയത്തിലും നടക്കുന്നത്. ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ പേരൂര്‍ ഗവ. ജെബിഎല്പിഎഎസില് നടക്കും. ജോസ് കെ മാണി എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
ബലൂണുകള്‍ കൊണ്ടും മിഠായികള്‍ കൊണ്ടുമാകും പുതുതായി എത്തുന്ന കുരുന്നുകളെ അദ്ധ്യാപകര്‍ സ്വീകരിക്കുക. സര്‍ക്കാര്‍ സ്വകാര്യ തരംതിരിവില്ലാതെ എല്ലാ സ്കൂളുകളും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയും ചായങ്ങള്‍ പൂശിയും മോടിപിടിപ്പിച്ചും വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായി. സന്നദ്ധസംഘടനകള്‍, അധ്യാപകര്‍, രക്ഷാകര്‍തൃ സമിതികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളും പരിസരവും വൃത്തിയാക്കലും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. പഞ്ചായത്ത് തലത്തിലും സ്കൂള്‍ തലത്തിലും പ്രവേശനോത്സവം നടക്കും.
ജനപ്രതിനിധികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ കുട്ടികളെ വരവേല്‍ക്കും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് അക്ഷരമുറ്റങ്ങളില്‍ എത്തിച്ചേരുന്നത്. ഇത്തവണ നേരത്തേതന്നെ പാഠപുസ്തകങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും കുട്ടികളും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ താമസിച്ചാണ് കുട്ടികള്‍ക്ക് പാഠ പുസ്തകങ്ങള്‍ ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: