കാണക്കാരി: പോറ്റി വളര്‍ത്തിയ മക്കള്‍ക്ക് അന്ത്യചുംബനം നല്കുവാന് കഴിയാതെയും അവരുടെ മുഖം ഒരുനോക്ക് കാണാന്‍ കഴിയാതെയും മാതാപിതാക്കള്‍ അലമുറയിട്ടു.ഓസ്ട്രേലിയായില്‍ നിന്നും തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ രാത്രി 11.15 ഓടെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരയില് എത്തിച്ചു. തുടര്‍ന്ന് വെളുപ്പിനെ 3.30 ഓടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പെട്ടിയിലേയ്ക്ക് മാറ്റി സീല്‍ചെയ്ത് അഞ്ജുവിന്റെയും, ആശയുടെയും പെട്ടിയ്ക്ക് മുകളില്‍ ചിത്രം പതിപ്പിച്ചാണ് രാവിലെ എഴുമണിയോടെ കാണക്കാരി പ്ലാപ്പള്ളി വീട്ടില്‍ എത്തിച്ചത്. തങ്ങളുടെ മക്കളുടെ മുഖം ഒരുനോക്ക് കാണുവാന്‍ കൊതിച്ച മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. അവര്‍ മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടിയില്‍ കെട്ടിപ്പിടിച്ച് അലമുറയിട്ടപ്പോള്‍ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ ഇല്ലാതെ മറ്റു കുടുംബാംഗങ്ങളും അയല്‍വാസികളും വിതുമ്പി. പാലാ രൂപതാമെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട് പിതാവ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. തുടര്‍ന്ന് തിങ്ങിക്കൂടിയ ജനങ്ങളെ സാക്ഷിനിര്‍ത്തി 10.30ഓടെ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. 12 മണിയോടു കൂടി പട്ടിത്താനം രക്തഗിരി സെന്റ്തോമസ് പള്ളിയുടെ സെമിത്തേരിയില്‍ സഹോദരിമാരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: