വിളപ്പില്‍: സംസ്ഥാനമൊട്ടുക്ക് പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളും ആരവങ്ങളുമുയരുമ്പോള്‍ ഇതൊന്നുമില്ലാതെ അവഗണനയുടെ ബാക്കിപത്രമായ് ഒരു ഏകാദ്ധ്യാപക വിദ്യാലയം കാടിനുള്ളില്‍ നിലകൊള്ളുന്നു. കോട്ടൂര്‍ വനവാസി ഊരിലെ മാങ്കോട് സെറ്റില്‍മെന്റിലെ ഏകാദ്ധ്യാപക വിദ്യാലയമാണ് പ്രവേശനോത്സവത്തിന്റെ വര്‍ണ്ണപകിട്ടുകളില്‍ നിന്ന് മാറിനില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന പത്ത് വനവാസി കുട്ടികളില്‍ എത്രപേര്‍ ഈ വര്‍ഷം ഉണ്ടാകുമെന്നുപോലും ഇവിടുത്തെ അദ്ധ്യാപകനും ആയയ്ക്കും ഉറപ്പിച്ചു പറയാനും കഴിയുന്നില്ല.
സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് 1997 ല്‍ ഡിപിഇപിയുടെ കീഴില്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പിന്നിട് എസ്എസ്എയുടെ വിശാലതയിലേക്ക് പറിച്ചുനട്ടു. 2012 ല്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കിയപ്പോള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളെ പ്രാഥമിക വിദ്യാലയങ്ങളായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നുവെങ്കിലും ഈ പാഠശാലകള്‍ ഇന്നും പഴയപടി തുടരുകയാണ്. കോട്ടൂര്‍ വനമേഖലയിലെ പൊടിയം,
പട്ടാണിപ്പാറ, മുക്കോത്തിവയല്‍, പ്ലാത്ത്, അണകാല്‍ എന്നീ വനവാസി ഊരുകളിലും ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു. മാങ്കോട് ഒഴികെ മറ്റെല്ലായിടത്തെയും വിദ്യാലയങ്ങള്‍ക്ക് താഴുവീണു. വനവാസികള്‍ കുട്ടികളെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ഒറ്റമുറി പള്ളിക്കുടത്തില്‍ വിടാന്‍ കൂട്ടാക്കിയില്ല. കാലക്രമത്തില്‍ അവ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ ഇവയില്‍ മിക്കതും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ രേഖകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
ഒരദ്ധ്യാപകനു ചുറ്റും വട്ടംകൂടിയിരുന്ന് ഒന്നു മുതല്‍ നാലുവരെ ക്ലാസിലെ കുട്ടികള്‍ പഠിച്ചിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് മനസിലാക്കിയതിനാലാണ് കുട്ടികളെ വിടാത്തതെന്ന് വനവാസികള്‍ പറയുന്നു. വനവാസികള്‍ ഇത് തിരിച്ചറിഞ്ഞിട്ടും നമ്മുടെ സര്‍ക്കാരിന് ഇത്തരം വിദ്യാലയങ്ങളെ പ്രാഥമിക ഗണത്തില്‍ പെടുത്തി സംരക്ഷിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന മാങ്കോട് സെറ്റില്‍മെന്റിലെ പള്ളിക്കൂടത്തിലേക്ക് വിരലിലെണ്ണാവുന്ന കുട്ടികള്‍ ഇപ്പോഴും കടന്നുവരുന്നത് അറിവിന്റെ അക്ഷയഖനി സ്വന്തമാക്കാനല്ല. മാതാപിതാക്കള്‍ വനവിഭവങ്ങള്‍ തേടി പോകുമ്പോള്‍ സുരക്ഷിത സ്ഥാനത്ത് ഇരുത്തുകയും ചെയ്യാം, ഉച്ചക്കഞ്ഞി കിട്ടുകയും ചെയ്യും എന്നതിനാലാണത്രെ.
പേപ്പാറ, നെയ്യാര്‍ റേഞ്ചുകളില്‍ ഉള്‍പ്പെടുന്ന കോട്ടൂരിലെ ഇരുപത്തിയേഴോളം വനവാസി സെറ്റില്‍മെന്റുകളില്‍ മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കിലോമീറ്ററുകള്‍ താണ്ടി കുറ്റിച്ചല്‍, വ്ലാവെട്ടി, ഉത്തരംകോട് തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ വിടാന്‍ വനവാസികള്‍ മടിക്കുന്നു. അതുകൊണ്ടുതന്നെ നാട്ടില്‍ നടക്കുന്ന പ്രവേശനോത്സവവും ആഘോഷ കാഴ്ചകളും ഇന്നും കാടിന്റെ മക്കള്‍ക്ക് അന്യമാണ്.
ചിരിയുടേയും കണ്ണുനീരിന്റേയും അനുഭവപകര്ച്ചകള്ക്കിടയില് അറിവിന്റെ വിത്തുകള്‍ കാടിനുള്ളില്‍ വിതയ്ക്കുവാന് ഈ ഏകാദ്ധ്യാപക വിദ്യാലയം എത്രനാള്‍ ഉണ്ടാകുമെന്ന് ഇവര്‍ക്കറിയില്ല. മാങ്കോട് ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പുത്തിയതായി ഒരു കുട്ടിപോലും ഇതേവരെ എത്തിയിട്ടില്ലാത്തതിനാല്‍ ഈ അധ്യയന വര്‍ഷവും അക്ഷരകിരീടം ചൂടിച്ച് ആരെയും വരവേല്‍ക്കാന്‍ കഴിയില്ലെന്ന ദുഖത്തിലാണ് അദ്ധ്യാപകനും കുട്ടികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: