കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച കാശ്മീ റിക്രൂട്ട്മെന്റ് കേസില്‍ എണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ വിചാരണ ആരംഭിച്ചു. തടിയന്റവിട നസീറും ഷഫാസും ഉള്‍പ്പെടെ 18 പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ നടപടികളുടെ ഭാഗമായ കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിച്ചു. തീവ്രവാദം, രാജ്യദ്രോഹം, ലഷ്കറെ തൊയ്ബയുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കേരളത്തിനകത്തും പുറത്തും തീവ്രവാദ ക്ലാസുകള്‍ സംഘടിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അബ്ദുല്‍ ജലീല്‍, എം.എച്ച്. ഫൈസല്‍, തടിയന്റവിട നസീര്‍, ഷഫാസ്, മുഹമ്മദ് നൈനാര്‍, മുഹമ്മദ് നവാസ്, ഷനീജ്, അബ്ദുല്‍ ജബ്ബാര്‍, സാബിര്‍ പി. ബുഖാരി, ബദറുദ്ദീന്‍, അബ്ദുല്‍ ഹമീദ്, പി.കെ. അനസ്, അബ്ദുല്‍ ഹമീദ്, സര്‍ഫറാസ് നവാസ്, ഇബ്രാഹിം മൗലവി, പി. മുജീബ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണു കോടതി വായിച്ചു കേള്‍പ്പിച്ചത്. കോഴിക്കോട് സ്ഫോടന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഈ കേസിലെ പ്രതികളായ തടിയന്റവിടെ നസീറും ഷഫാസും. ബാംഗ്ലൂര്‍ സ്ഫോടന കേസിലും ഇവര്‍ പ്രതികളാണ്. കളമശേരി ബസ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്. എറണാകുളം സ്വദേശി വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിന്, മലപ്പുറം സ്വദേശി അബ്ദുള്‍ റഹീം, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് ഫായീസ്, മുഹമ്മദ് ഫയാസ് എന്നിവര്‍ 2008 ഒക്ടോബര്‍ നാലിനും പത്തിനുമിടയിലാണ് കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മരിച്ച നാലുപേരെയും പാക്കിസ്ഥാന് സ്വദേശി വാലി ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്ന രണ്ട് പേരെയും ഒഴിവാക്കി 18 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതിയായ പാകിസ്ഥാന് സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടാന്‍ കേസ് അന്വേഷിച്ച എന്‍ഐഎ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക് കോടതി ജാമ്യമില്ലാത്ത അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറ്റൊരു പ്രതിയായ അയൂബിനെയും പിടികിട്ടിയിട്ടില്ല. ഈ രണ്ട് പ്രതികളെയും മാറ്റിനിര്‍ത്തിക്കൊണ്ടാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ഈ പ്രതികളെ പിടികൂടുന്ന മുറയ്ക്ക് ഇവരെ വിചാരണ നടത്തും.
ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മലയാളി യുവാക്കളെ കാശ്മീരില്‍ കൊണ്ടുപോയി ആയുധ പരിശീലനം നടത്തിയെന്നാണ് മുഖ്യപ്രതിയായ തടിയന്റവിട നസീറിന്റെ മേല്‍ ആരോപിക്കുന്ന പ്രധാനകുറ്റം. 2008 ല്‍ കാശ്മീരില്‍ അതിര്‍ത്തി രക്ഷാസേനയുമായി ഉണ്ടായ സംഘട്ടനത്തില്‍ നാല് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് നടത്തിയ അന്വേഷത്തിലാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ യുവാക്കളെ കാഷ്മീരില്‍ തീവ്രവാദത്തിനായി പാക്കിസ്ഥാന് തീവ്രവാദികളുടെ സഹായത്തോടെ പരിശീലിപ്പിച്ച കാര്യം വെളിച്ചത്തുവന്നത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ലഷ്കറെ തോയിബയുമായി മലയാളി യുവാക്കളെയും കേസിലെ മറ്റു പ്രതികളെയും ബന്ധപ്പെടുത്തിയത് തടിയന്റവിടെ നസീറാണ്. പാക്കിസ്ഥാന് സ്വദേശിയായ അബ്ദുള്‍ വാലിയാണ് ദക്ഷിണേന്ത്യയില്‍ പലയിടങ്ങളിലും ക്യാമ്പ് ചെയ്ത് യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ എടക്കാട് പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസ് തുടര്‍ന്ന് അന്വേഷിച്ചത് എന്‍ഐഎ ആയിരുന്നു.
അതേസമയം, പ്രതികളെ പാര്‍പ്പിക്കുന്ന എറണാകുളം സബ് ജയിലിന് സായുധ പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ജയില്‍ വകുപ്പിന്റെയും പോലീസിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് നടപടി. പൂജപ്പുര ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളെ വിചാരണയ്ക്കായി റോഡ് മാര്‍ഗം കൊണ്ടുപോകുന്നതില്‍ സുരക്ഷാഭീഷണിയുണ്ടെന്ന് ജയില്‍ വകുപ്പും പോലീസും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: