കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുമ്പോഴും കലക്ട്രേറ്റ് കോംപ്ലക്സില്‍ എല്ലാം പഴയപടി തന്നെ. ശക്തമായ മണ്‍സൂണ്‍ ആരംഭിക്കാറായെങ്കിലും കലക്ട്രേറ്റും പരിസരവും ഇപ്പോഴും വൃത്തിഹീനമായിക്കിടക്കുകയാണ്. ചില ഭാഗങ്ങളിലെ കാടുകള്‍ അല്പം നീക്കിയതൊഴിച്ചാല്‍ മാലിന്യത്തിന്റെയും കൊതുകു വളര്ത്തലിന്റെയും കൂമ്പാരമാണ് കലക്ട്രേറ്റും പരിസരവും. ജില്ലാ മെഡിക്കല്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ കീഴ്ഭാഗം മുഴുവന്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നേരത്തെ വാഴക്കൃഷി നടത്തിയിരുന്ന ഇവിടം ഇപ്പോള്‍ മുഴുവനായും കാട് പിടിച്ച് വൃത്തിഹീനമായിക്കിടക്കുകയാണ്. കലക്ട്രേറ്റ് പരിസരത്തുള്ള മാലിന്യങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവന്ന് തള്ളുന്നതല്ല എന്നതാണ് വസ്തുത. ഉപയോഗ ശൂന്യമായ നിരവധി വാഹനങ്ങള്‍ ഓരോ ഓഫീസിന്റെയും മുന്നിലുണ്ട്. ഇതില്‍ കെട്ടിക്കിടക്കുന്ന മലിനജലം കൊതുകുകളുടെ വിഹാര കേന്ദ്രമാണ്. കലക്ട്രേറ്റിന് സമീപത്തുള്ള കാന്റീനില്‍ നിന്ന് മലിനജലം പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഇതുവരെയും ഇതിന് പരിഹാരമായിട്ടില്ല. മൂക്ക് പൊത്തിക്കൊണ്ടല്ലാതെ ഇതുവഴി കാല്‍നടയാത്രക്കാര്‍ക്ക് നടന്ന് പോകാന്‍ സാധിക്കില്ല. നേരത്തെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച കാന്റീന് കലക്ടര്‍ ഇടപെട്ട് പൂട്ടിച്ചിരുന്നു.
മഴക്കാല പൂര്‍വ്വശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനവും വിപുലമായ ജനപങ്കാളിത്തത്തോടെ നടത്താന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത് കലക്ട്രേറ്റിലായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ അഞ്ച് വരെ ഇതിനായി വാര്‍ഡ് തലത്തില്‍ ശുചീകരണവും ബോധവല്‍ക്കരണവും നടത്താനും തീരുമാനിച്ചിരുന്നു. ഓരോ പ്രദേശത്തെയും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശുചീകരണത്തിനായി വിപുലമായ സന്നദ്ധ പ്രവര്‍ത്തനവും ആസൂത്രണം ചെയ്തിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ ആലോചനാ യോഗം നടത്തുന്നതിന് മുന്‍പ് തന്നെ സേവാഭാരതിയുള്പ്പടെയുള്ള സംഘടനകള്‍ ശുചീകരണത്തില്‍ സജീവമായിക്കഴിഞ്ഞു. എന്നാല്‍ കലക്ട്രേറ്റ് മാത്രം ശുചീകരിക്കേണ്ടതെങ്ങനെയെന്നറിയാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: