പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പാതയൊരുക്കാന്‍ വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ‘കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ’ ആക്കിയതില്‍ കൗതുകവും കൗശലവുമുണ്ട്. വിഎസ്, കാസ്ട്രോ ആണെങ്കില്‍ പിണറായി പ്രതിനിധീകരിക്കുന്ന സാര്‍വദേശീയ കമ്യൂണിസ്റ്റ് വിഗ്രഹം ഏതെന്ന ചോദ്യം സ്വാഭാവികമാണ്. ‘കേരളത്തിന്റെ പോള്‍ പോട്ട്’ എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ പിണറായിയെ വിളിക്കാം. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമായ കംബോഡിയയിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്നു പോള്‍ പോട്ട്.
ഫിദല്‍ കാസ്ട്രോയിലേക്ക് രൂപാന്തരപ്പെടുത്താന്‍ മാധ്യമങ്ങള്‍ വിഎസിന് കാസ്ട്രോയുടെ വിശ്വവിഖ്യാതമായ താടിയും തലമുടിയും വച്ചുപിടിപ്പിക്കുകയുണ്ടായി. ഇങ്ങനെ മോര്‍ഫ് ചെയ്തിട്ടും വിഎസ് കാസ്ട്രോ ആയില്ല. എങ്ങനെയാവാനാണ്? രാജ്യതലസ്ഥാനമായ സാന്റിയാഗോവിലേക്ക് വിപ്ലവം നയിച്ച് ക്യൂബന്‍ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ അട്ടിമറിച്ച് ഭരണം പിടിച്ചയാളാണ് കാസ്ട്രോ. പുന്നപ്ര വയലാര്‍ സമരകാലത്ത് വെറുതെ വഴിനടക്കുമ്പോള്‍ കണ്ട തോക്കുകള്‍ എടുത്ത് ആരും കാണാതെ പള്ളാത്തുരുത്തി ആറ്റിലെറിഞ്ഞ്, പൂഞ്ഞാറിലേക്ക് രക്ഷപ്പെട്ടയാളാണ് അച്യുതാനന്ദന്.
ഇത്തരം പൊരുത്തക്കേടുകളൊന്നും പിണറായിയും പോള്‍ പോട്ടും തമ്മിലില്ല. സംശയമുള്ളവര്‍ക്ക് രണ്ടുപേരുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് പരിശോധിക്കാം. സാദൃശ്യം അമ്പരിപ്പിക്കുന്നതായിരിക്കും. രൂപപരമായ സാദൃശ്യം മാത്രമല്ല പിണറായിയും പോള്‍ പോട്ടും തമ്മിലുള്ളത്. പിണറായിയെപ്പോലെ ‘മനസ്സ് തുറന്നിട്ട മുഖം’ ആണ് പോള്‍ പോട്ടിനും ഉണ്ടായിരുന്നത്. കംബോഡിയയിലെ തന്റെ ഭരണകാലത്ത് 20 ലക്ഷം പേരെ കൊന്നൊടുക്കിയാണ് പോള്‍ പോട്ട് ചരിത്രത്തില്‍ ഇടംനേടിയത്. അധികാരം നഷ്ടമായശേഷമാണ് പോള്‍ പോട്ട് ഒരുക്കിയ ‘കൊലവയലുകളു’ടെ നേര്‍ച്ചിത്രം കണ്ട് ലോകം ഞെട്ടിയത്. കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായിയുടെ ഉള്ളിലും ഒരു പോള്‍ പോട്ടുണ്ടെന്നതാണ് സത്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയതോടെ പിണറായിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുകയും, സത്യപ്രതിജ്ഞവരെ നീളുകയും ചെയ്ത അഭൂതപൂര്‍വമായ ആ ചിരിയില്‍ കുതിര്‍ന്ന് ഇല്ലാതാവുന്നതല്ല ഈ സത്യം.
പിണറായി വിജയന് എന്നത് കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രത്തോട് ചേര്‍ത്തുവയ്ക്കാവുന്ന ഒരു പേരാണ്. കണ്ണൂര്‍ ജില്ലയിലെ വാടിക്കല്‍ രാമകൃഷ്ണന് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലചെയ്തുകൊണ്ടാണ് 1969 ല്‍ കേരളത്തില്‍ ആര്‍എസ്എസിനെതിരായ ആക്രമണത്തിന് സിപിഎം തുടക്കംകുറിക്കുന്നത്. ഈ കൊലക്കേസില്‍ ഒന്നാംപ്രതിയായിരുന്നു പിണറായി എന്ന വസ്തുത ഇന്നത്തെ പല പാര്ട്ടിസഖാക്കള്ക്കുപോലും അറിയില്ല. കാസര്‍കോട്ട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ”കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നു” എന്നൊരു വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ഇത് തന്നെക്കുറിച്ചാണെന്ന് നന്നായി അറിയാമായിരുന്നിട്ടും ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ പിണറായി പ്രതികരിച്ചില്ല. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ചര്‍ച്ചാവിഷയമാക്കി തനിനിറം വെളിപ്പെടുത്തേണ്ടെന്ന് കരുതിയായിരുന്നു ഈ സംയമനം.
സിപിഎമ്മില്‍ കണ്ണൂര്‍ ലോബിയുടെ ഏറ്റവും കരുത്തുറ്റ വക്താവും പ്രയോക്താവുമായി അറിയപ്പെടുന്ന പിണറായി എക്കാലവും ‘കണ്ണൂരിസ’ത്തിന്റെ മുഖമുദ്രയായ അക്രമ-കൊലപാതക രാഷ്ട്രീയത്തിന്റെ പക്ഷത്തായിരുന്നു. പിണറായി പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് സഖാക്കള്‍ അനുഷ്ഠാനംപോലെ നിര്‍വഹിച്ചിരുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും യാതൊരു കുറവുമുണ്ടായില്ല. പിണറായി ജില്ലാ സെക്രട്ടറിയായിരുന്ന 1986-91 കാലയളവില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കണ്ണൂരില്‍ കൊലചെയ്തു.
നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെത്തുടര്‍ന്ന് 1998 -ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി 2014 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഇക്കാലയളവില്‍ ഒന്നിനുപുറകെ ഒന്നായി കണ്ണൂരിലും മറ്റിടങ്ങളിലും സിപിഎമ്മുകാര്‍ നിരവധി കൊലപാതകങ്ങള്‍ നടത്തി. 1999 നവംബര്‍ 30 ന് അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ എറണാകുളത്ത് വച്ച് വി.ആര്.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഒരു സമാധാനയോഗം ചേരുകയുണ്ടായി. ഇതിന്റെ പിറ്റേദിവസമാണ് മൊകേരി ഈസ്റ്റ് യുപി സ്കൂളില്‍ പിഞ്ചുവിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ സിപിഎം അക്രമികള്‍ മൃഗീയമായി കൊലപ്പെടുത്തിയത്.
2012 ല്‍ ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലചെയ്തതും പിണറായി സെക്രട്ടറിയായിരിക്കുമ്പോഴാണ്. ഇതിനുപിന്നില്‍ സിപിഎമ്മാണെന്ന് വ്യക്തമായിരിക്കെ, കൊലപാതകം ജനങ്ങളിലുണ്ടാക്കിയ നടുക്കം മാറുന്നതിനുമുന്പ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ച് കൊലനടത്തിയത് മുസ്ലിം തീവ്രവാദികളാണെന്ന് പ്രഖ്യാപിച്ച പിണറായിയെ കേരളം മറന്നിട്ടില്ല. ഈ ഒറ്റ നടപടികൊണ്ടുതന്നെ ടിപിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് പിണറായിക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമാണ്. കേസിന്റെ അന്വേഷണം കൊന്നവരില്‍നിന്ന് കൊല്ലിച്ചവരിലേക്ക് നീളാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അക്രമങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പാര്‍ട്ടി നേതൃത്വത്തിലെ വലിയൊരു വിഭാഗം ഇതില്‍ അഭിരമിക്കുന്നവരുമാണ്. ഇവരില്‍ പിണറായിയും ഉള്‍പ്പെടുന്നു. പിണറായി വിജയനില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രിമിനലിസത്തിന്റെ ആഴം എത്രയാണെന്ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ സഖാവായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയതുകേട്ട് കേരളം നടുങ്ങിയതാണല്ലോ. രാഷ്ട്രീയ എതിരാളികളെ ബംഗാള്‍ മോഡലില്‍ കൊല്ലേണ്ടത് എങ്ങനയെന്ന് 2008 മാര്‍ച്ച് മാസത്തില്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന സ്റ്റഡിക്ലാസില്‍ പിണറായി സഖാക്കള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബംഗാളികളെ കണ്ട് പഠിക്കണമെന്നാണ് പിണറായി കണ്ണൂര്‍ സഖാക്കളെ ഉപദേശിച്ചത്. ആദ്യം ആളെ കിഡ്നാപ്പ് ചെയ്യും. പിന്നീട് നല്ല ആഴമുള്ള ഒരു കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്ത് കുഴിച്ചുമൂടും. പേരും ചിത്രവും വാര്‍ത്തയും ലോകമറിയില്ല എന്ന് താന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ പിണറായി പറഞ്ഞതായാണ് അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയത്.
ഇതുവരെ ജനങ്ങള്‍ക്ക് സുപരിചിതനും പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് പ്രിയങ്കരനുമായിരുന്ന ഈ പിണറായി വിജയന് ഒരു സുപ്രഭാതത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ മറ്റൊരാളായി മാറുമെന്ന ശുഭപ്രതീക്ഷ പങ്കുവയ്ക്കാന്‍ സിപിഎമ്മിന്റെ ‘മോഡസ് ഓപ്പരാന്റി’ അറിയുന്നവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. തന്നെയും കുടുംബത്തെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച ‘വിജയേട്ട’നോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നവര്‍ക്ക് പിണറായിയുടെ ചോരപുരണ്ട ഭൂതകാലം ഒരു പ്രശ്നമായിരിക്കില്ല. സ്വന്തം ഇഷ്ടമനുസരിച്ച് ചവിട്ടിക്കുഴച്ച് പരുവപ്പെടുത്താന്‍ ആരുടെ കാല്ക്കീഴില് വേണമെങ്കിലും കിടന്നുകൊടുക്കുന്ന ഇത്തരക്കാര്‍ക്ക് ‘ഫോര്‍ത്ത് എസ്റ്റേറ്റി’ല്‍ പഞ്ഞമില്ലല്ലോ.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെ സ്വര്‍ഗത്തില്‍നിന്ന് തീകൊണ്ടുവരുന്ന പ്രൊമിത്യൂസിനെപ്പോലെ അവതരിപ്പിച്ച ചില മലയാളമാധ്യമങ്ങള്‍ പക്ഷേ, വിജയമാഘോഷിച്ചുകൊണ്ട് സിപിഎമ്മുകാര്‍ നടത്തിയ അക്രമണങ്ങളോടും കൊലപാതകങ്ങളോടും മൃദുസമീപനമാണ് സ്വീകരിച്ചത്. സഖാക്കളുടെ ദുഷ്ചെയ്തികള്‍ വാര്‍ത്തകളാക്കി പിണറായിയുടെ കിരീടധാരണത്തിന്റെ ശോഭകെടുത്തരുതെന്ന് ഈ മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധബുദ്ധിയുള്ളതുപോലെ തോന്നിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും പിണറായിയുടെ പാര്ട്ടിക്കാര് അക്രമപരമ്പരകള്‍ സൃഷ്ടിച്ചു.
മിന്നല്‍പ്പിണറായിയുടെ സ്വന്തം ഗ്രാമത്തില്‍ അരങ്ങേറിയത് പരിഷ്കൃത സമൂഹത്തിന് ചേരാത്ത ചെയ്തികളാണ്. കുടിവെള്ളമെടുക്കുന്ന കിണറ്റില്‍പ്പോലും സഖാക്കള്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മുടികൊണ്ടുവന്നിട്ടു. കൊടുങ്ങല്ലൂരില്‍ ഒരു യുവാവിനെ കല്ലെറിഞ്ഞുകൊന്നു. കണ്ണൂരിലെ ഇരിട്ടിയില്‍ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനോടുള്ള പ്രതികാരം തീര്‍ക്കാനെത്തിയ സഖാക്കള്‍ ഭര്‍ത്താവിനെ കിട്ടാഞ്ഞ് ഏഴ് വയസ്സുകാരനായ പിഞ്ചുബാലന്റെ കൈവെട്ടിപ്പിളര്ന്നാണ് രോഷം തീര്‍ത്തത്.
തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് അനുകൂലമാണെന്ന സൂചന ലഭിച്ചതോടെ തുടക്കമിട്ട അക്രമപരമ്പരകള്‍ പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റശേഷവും തുടര്‍ന്നു. തന്റെ സര്‍ക്കാര്‍ എല്ലാവരുടേതുമായിരിക്കുമെന്ന് പറഞ്ഞ പിണറായി പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും അക്രമത്തെ അപലപിച്ചുകൊണ്ടോ തള്ളിപ്പറഞ്ഞുകൊണ്ടോ ഒരു പ്രസ്താവന പുറപ്പെടുവിച്ചില്ല. മുഖ്യമന്ത്രിയായ പിണറായിയില്നിന്നെങ്കിലും അരുത് എന്നൊരു വാക്കുണ്ടായിരുന്നെങ്കില്‍ അടുത്ത പ്രഭാതത്തില്‍ കൂട്ടുകാര്‍ക്കൊപ്പം അക്ഷരമുറ്റത്ത് എത്തേണ്ടിയിരുന്ന ഇരിട്ടിയിലെ രാഹുലിന് സ്വന്തം വലതുകൈ നഷ്ടമാകില്ലായിരുന്നു. സഖാക്കള്‍ക്ക് രോഷമുണ്ട്, അത് അവര്‍ പ്രകടിപ്പിക്കട്ടെ എന്ന പാര്‍ട്ടി നേതാവിന്റെ നിശബ്ദതയും നിസ്സംഗതയുമാണ് തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്നുള്ള അക്രമസംഭവങ്ങളോട് പിണറായി പുലര്‍ത്തിയത്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പിണറായി ഭീകരമായ നിശ്ശബ്ദത ഭഞ്ജിച്ചത്. അതുപോലും സ്വന്തം പാര്‍ട്ടിക്കാരെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കണമെന്ന് രാജ്നാഥ് സിംഗ് അഭ്യര്‍ത്ഥിച്ചപ്പോള്‍.
ഉന്മൂലനരാഷ്ട്രീയം കൈമുതലാക്കി പാര്‍ട്ടിയെ അടക്കിഭരിച്ചും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തും ശീലിച്ച മിന്നല്പ്പിണറായിയല്ല ഇനിമുതല്‍ പിണറായി വിജയന്. കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. ഭൂതകാലത്തിന്റെ ഭാരമില്ലാതെ, ജനാധിപത്യത്തിന്റെ അന്തസ്സും അന്തഃസത്തയും ഉള്‍ക്കൊണ്ട് ജനനന്മ ലക്ഷ്യമാക്കി നാട് ഭരിക്കേണ്ട മുഖ്യമന്ത്രിയാണ്. സ്വന്തം കുഞ്ഞുടുപ്പുകളില്‍നിന്ന് വികസിക്കാനുള്ള അവകാശം പിണറായിക്കുമുണ്ട്. ഇതിനുള്ള സ്വാതന്ത്ര്യവും അവസരവും അധികാരവും അദ്ദേഹം ശരിയായി വിനിയോഗിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതിന് കഴിയാത്ത പിണറായിയെ അവര്‍ക്ക് ഭയമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: