തിരുവനന്തപുരം: പോലീസിനു പിന്നാലെ ഐഎഎസ് തലത്തിലും വ്യാപക അഴിച്ചുപണി. വകുപ്പു സെക്രട്ടറിമാരില്‍ 24 പേരെ മാറ്റിനിയമിക്കാന്‍ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഐടി വകുപ്പ് പി.എച്ച്.കുര്യനില്‍ നിന്ന് എടുത്ത് മാറ്റി. ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയില്‍ നിന്ന് ഡോ.കെ.എം. എബ്രഹാമിനെയും മാറ്റി. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് പി.എച്ച്. കുര്യനെയും ധനകാര്യ അഡീഷണല്‍ ചീഫ്സെക്രട്ടറി സ്ഥാനത്ത് കെ.എം.എബ്രഹാമിനെയും തുടരാന്‍ അനുവദിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യനെ ജലസേചനം അടക്കമുള്ള വകുപ്പുകളില്‍ നിന്നും ഒഴിവാക്കി. വ്യോമയാന, വിമാനത്താവളം എന്നിവയുടെ ചുമതലയിലും സിയാല്‍ മാനേജിങ് ഡയറക്ടര്‍ പദവിയിലും കുര്യന് തുടരും. റാണിജോര്ജിനെ കയര്‍, വിവരസമ്പര്ക്ക വകുപ്പുകളില്‍ നിന്നും ഒഴിവാക്കി. സാസ്കാരിക വകുപ്പു സെക്രട്ടറിയായി ഇവര്‍ തുടരും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം. ശിവശങ്കറിനാണ് ഐടിയുടെ ചുമതല. ബി. ശ്രീനിവാസ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി. എ.പി.എം. മുഹമ്മദ് ഹനീഷിനെ പൊതുവിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നിവയുടെ സെക്രട്ടറിയാക്കി. പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന രാജു നാരായണ സ്വാമിയാണ് പുതിയ കൃഷി വകുപ്പു സെക്രട്ടറി.
വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ.ബി. അശോകിന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പുകളുടെ ചുമതല നല്കി.
കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാനായി കേന്ദ്ര സര്‍വീസിലുണ്ടായിരുന്ന പോള്‍ ആന്റണി കെഎസ്ഇബിയുടെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാവും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തില്‍ നിന്നും ഡെപ്യൂട്ടേഷന് കഴിഞ്ഞെത്തിയ ഡോ.വി. വേണുവിനെ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമം, വിനോദ സഞ്ചാരം, മ്യൂസിയം, ആര്‍ക്കിയോളജി എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി.
നാളികേര വികസന ബോര്‍ഡു ചെയര്‍മാനായി കേന്ദ്രസര്വീസിലായിരുന്ന ടി.കെ.ജോസിനെ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ.ആശ തോമസിനെ നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞെത്തിയ രാജീവ് സദാനന്ദന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല നല്കി. കേന്ദ്രസര്‍വീസില്‍ നിന്നു മടങ്ങിയെത്തിയ ഉഷാ ടൈറ്റസ് പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, നോര്‍ക്ക എന്നിവയുടെ സെക്രട്ടറിയാകും.
ആസൂത്രണ സാമ്പത്തികകാര്യം, പരിസ്ഥിതി, ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നീ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വി.എസ്. സെന്തിലിനെ നിയമിച്ചു. വനം, വന്യജീവി, നികുതി, രജിസ്ട്രേഷന്, എക്സൈസ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാരപാണ്ഡ്യനെ നിയമിച്ചു. ഫിഷറീസ്, തുറമുഖം, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, കശുവണ്ടി, കയര്‍ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജെയിംസ് വര്‍ഗീസിനെ നിയമിച്ചു.
തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയായി വി.കെ. ബേബിയേയും ധനകാര്യ എക്സ്പന്‍ഡിച്ചര്‍ സെക്രട്ടറിയായി കമല വര്ധനറാവുവിനെയും നിയമിച്ചു. സൈനിക ക്ഷേമം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ ചുമതല സുമന എന്‍.മേനോനു നല്കി. പൊതുഭരണ സെക്രട്ടറിയായിരുന്ന കെ.ആര്.ജ്യോതിലാലാണ് ഗതാഗതം, ദേവസ്വം എന്നിവയുടെ സെക്രട്ടറി. ടിങ്കു ബിസ്വാളിന് ജലസേചനം, ജലവിഭവം, ഉള്‍നാടന്‍ ജലഗതാഗതം, കോസ്റ്റല്‍ ഷിപ്പിംഗ് എന്നിവയുടെ ചുമതല നല്കി.
സാമൂഹ്യ ക്ഷേമം, വഖഫ്, പിന്നാക്ക ക്ഷേമ സെക്രട്ടറിയായി എ. ഷാജഹാനെയും ലാന്‍ഡ് റവന്യൂ, ഹൗസിംഗ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചുമതലയില്‍ വിശ്വാസ് മേത്തയെയും നിയമിച്ചിട്ടുണ്ട്. ഇന്ദ്രജിത് സിങിനെ ന്യൂഡല്‍ഹിയില്‍ റസിഡന്റ് കമ്മിഷണറായും പുനീത് കുമാറിനെ അസിസ്റ്റന്റ് റസിഡന്റ് കമ്മീഷണറായും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: